‘ഇപ്പോൾ ആർക്കും അനുകമ്പയില്ല, കണ്ണുമടച്ച് കുറവുകൾ മാത്രം നോക്കാൻ നമ്മൾ സ്വയം പരിശീലിക്കുന്നതു പോലെ’: പ്രതികരിച്ച് അഭിരാമി സുരേഷ് Abhirami Suresh's Powerful Response to Online Abuse
Mail This Article
മലയാളത്തിന്റെ പ്രിയഗായികയും നടിയുമാണ് അഭിരാമി സുരേഷ്. സഹോദരിയും പ്രശസ്ത ഗായിയുമായ അമൃത സുരേഷിനൊപ്പമുള്ള അഭിരാമിയുടെ സംഗീത പ്രകടനങ്ങൾക്ക് വലിയ സ്വീകാര്യതയാണ്. കഴിഞ്ഞ ദിവസം അഭിരാമിയുടെ ഒരു ലൈവ് മ്യൂസിക് പെർഫോമൻസിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വേദിയിൽ പാട്ടിനൊപ്പം ചുവടു വയ്ക്കുന്ന അഭിരാമിയാണ് വിഡിയോയിലുള്ളത്. എന്നാൽ ഇതിനു താരെ ചിലർ കടുത്ത അധിക്ഷേപങ്ങളുമായി എത്തി. ലൈംഗികാധിക്ഷേപവും സൈബർ ആക്രമണവും നടത്തിയ ഇത്തരക്കാർക്കെതിരെ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഭിരാമി ഇപ്പോൾ.
‘നൂറോളം വ്യത്യസ്ത വിഡിയോകൾക്ക് താഴെയുള്ള കമന്റുകൾ വായിച്ചാണ് ഞാൻ ഉറങ്ങിയത്. ഉണർന്നപ്പോൾ വീണ്ടും അതേ ശബ്ദം കേട്ടു. വ്യത്യസ്ത ആംഗിളുകൾ, വികൃതമായ റാമ്പ് ഷോട്ടുകൾ, താഴെയായി സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ, സത്യം പറഞ്ഞാൽ ആരെയും പൂർണമായി കുറ്റപ്പെടുത്താൻ പോലും എനിക്ക് കഴിയില്ല. അതായിരുന്നു സെറ്റപ്പ്. അതായിരുന്നു ആ സ്ഥലം. എങ്കിലും, ഒരുപാട് കാര്യങ്ങൾ വിശദീകരിക്കാൻ ആഗ്രഹിച്ചിട്ട് ഒന്നും പറയാൻ കഴിയാതെ പോകുന്നത് കഷ്ടമാണ്. ദൈവകൃപകൊണ്ട്, ആ ഷോ ഒരു നിറഞ്ഞ സദസ്സിന് മുന്നിലായിരുന്നു. ആദ്യ നോട്ട് മുതൽ അവസാന ശ്വാസം വരെ, രണ്ടര മണിക്കൂറോളം കളം നിറഞ്ഞുനിന്നു. അനങ്ങാതെ നിന്ന് പാടാൻ കഴിയുന്ന ഒരു ഇതിഹാസ താരമല്ല ഞാൻ.
ഞാൻ ഒരു പെർഫോമറാണ്. ഞാൻ ചലിക്കും, നൃത്തം ചെയ്യും എന്റെ ശരീരവും ശ്വാസവും ആ നിമിഷത്തിലേക്ക് ഞാൻ സമർപ്പിക്കും. ഞാൻ അത് കൃത്യമായി ചെയ്തു. എന്നാൽ സമൂഹ മാധ്യമങ്ങൾക്ക് വ്യത്യസ്തമായൊരു മാനസികാവസ്ഥയാണ്. അപ്പുറത്ത് നിൽക്കുന്നവരോട് അത് ഒട്ടും ദയ കാണിക്കില്ല. ലിംഗഭേദമോ പ്രായമോ സന്ദർഭമോ ഒന്നും അത് പരിഗണിക്കില്ല. ഇതിന് തിരികൊളുത്താൻ ഒരു കമന്റ് മതിയാകും. വളരെ വേഗം അത് വലിയ മത്സരമായി മാറും. ആരാണ് കൂടുതൽ അപമാനിക്കുന്നത്, ആരാണ് കൂടുതൽ ക്രൂരൻ, ആർക്കാണ് കൂടുതൽ ഉച്ചത്തിലും വൃത്തികെട്ട രീതിയിലും അധിക്ഷേപിക്കാൻ കഴിയുക എന്ന മത്സരമായി അത് മാറും. ശാരീരികമായ അധിക്ഷേപം (ബോഡി ഷെയ്മിങ്), ലൈംഗികാധിക്ഷേപം, എല്ലാം ചെയ്യുന്നത് അവർക്കൊരു വിനോദം പോലെയാണ്. അതൊരു ലൈവ് പരിപാടിയാണെന്ന് ചിന്തിക്കാൻ ഒരു നിമിഷം പോലും തയാറാകുന്നില്ല. നിറഞ്ഞ സദസ്സിന് മുന്നിൽ രണ്ടര മണിക്കൂർ നേരം ഒരാൾ ആടുകയും പാടുകയുമാണ്. ലൈവ് പരിപാടിയിൽ പിഴവുകൾ സംഭവിക്കും. പക്ഷേ ഇപ്പോൾ ആർക്കും അനുകമ്പയില്ല. കണ്ണുമടച്ച് കുറവുകൾ മാത്രം നോക്കാൻ നമ്മൾ സ്വയം പരിശീലിക്കുന്നതുപോലെ തോന്നുന്നു. ചെറുപ്പത്തിലോ ഇപ്പോഴോ ആരെയും അധിക്ഷേപിക്കാൻ ഞാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. ഓരോ കലാകാരനും, ഓരോ സംഗീതജ്ഞനും, ഓരോ ഗായകനും, ഓരോ മനുഷ്യനും അവരുടേതായ രീതിയിൽ നിലനിൽക്കാനും, പ്രകടനം കാഴ്ചവയ്ക്കാനുമുള്ള അവകാശമുണ്ട്’ എന്നാണ് അഭിരാമി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
താരത്തെ സപ്പോർട്ട് ചെയ്തും ഇപ്പോൾ നിരവധിയാളുകൾ രംഗത്തെത്തുന്നുണ്ട്.