‘100 വർഷത്തിന് ശേഷം നടന്ന ഈ വഴിപാടിനു വേഷപ്പൊലിമയും ഭക്തിയും കുടുംബത്തിലെ കൂട്ടായ്മയും അനുഭവമായി’: കുറിപ്പുമായി കൈതപ്രം Raktheshwari Theyyam: A Century-Old Ritual Returns to Kaitapram Ancestral Home
Mail This Article
തന്റെ തറവാട്ടില്‍ നൂറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടന്ന പ്രാര്‍ഥനാ തെയ്യമായ രക്‌തേശ്വരി തെയ്യത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ച് കുറിപ്പുമായി ഗാനരചയിതാവും കവിയുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. താന്‍ സംഗീതം നല്‍കിയ കളിയാട്ടം, പെരുങ്കളിയാട്ടം തുടങ്ങിയ സിനിമകളുമായുള്ള തെയ്യത്തിന്റെ ആത്മബന്ധത്തെക്കുറിച്ചുള്ള ഓര്‍മ്മകളും അദ്ദേഹം പങ്കുവച്ചു.
‘വടക്കേ മലബാറിൽ ദൈവം എന്ന വാക്കിന്റെ തത്ഭവമായി തെയ്യം എന്ന വാക്കും കലാരൂപവും നിലനിൽക്കുന്നു. തറവാടുകളിലും ദേവാലയങ്ങളിലും നടക്കുന്ന ഈ തെയ്യത്തിന്റെ ആട്ടത്തിന് കളിയാട്ടം എന്നു പറയും. ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം എന്ന ചിത്രത്തിൽ തെയ്യം ആണ് വിഷയം. ഇതിൽ ഞാൻ സംഗീത വിഭാഗം ചെയ്തിരിക്കുന്നു. തെയ്യം എന്റെ തറവാട്ടിലും ഈയിടെ നടന്നു. 100 വർഷത്തിന് ശേഷം നടന്ന ഈ വഴിപാടിനു വേഷപ്പൊലിമയും ഭക്തിയും കുടുംബത്തിലെ കൂട്ടായ്മയും അനുഭവമായി.
രക്തേശ്വരി, ധൂമാഭഗവതി, ഭൈരവൻ, വിഷ്ണുമൂർത്തി എന്നീ ദൈവക്കോലങ്ങൾ തെയ്യമായി കെട്ടിയാടപ്പെട്ടു . കൈതപ്രം ഗ്രാമത്തിന്റെ ഉത്സവമായി ആഘോഷിക്കപ്പെട്ട ഈ പരിപാടിയിൽ ഞാനും ആദ്യാവസാനം പങ്കെടുത്തു.
കാവ്, ഉടയോല, വട്ടമുടി, ഉരിയാട്ട്, നാട്ടരങ്ങ്, കോത്തിരി, പള്ളിവാൾ, മേലേരി, ഇങ്ങനെ തെയ്യവുമായി മാത്രം ബന്ധപ്പെട്ട വാക്കുകളുണ്ട്. പൂമാലക്കാവിൽ തിറ എന്നൊക്കെ എന്റെ ഗാനങ്ങളിൽ അങ്ങനെ വന്നതാണ്.
പാണൻ, മലയൻ, വണ്ണാൻ, പെരുവണ്ണാൻ, മലയൻ പണിക്കർ ഇങ്ങനെ തെയ്യത്തിന് അധികാരപ്പെട്ട സമൂഹങ്ങൾ അന്നും ഇന്നും ബഹുമാനിക്കപ്പെടുന്ന കലാകാരന്മാരടങ്ങിയവരാണ്. നല്ല വാദ്യക്കാരും, ഗായകരും ഈ വിഭാഗത്തിലുണ്ട്. ഞാൻ എഴുതി സംഗീതം ചെയ്ത കളിയാട്ടം, പെരുങ്കളിയാട്ടം തുടങ്ങിയ ജയരാജ് ചിത്രങ്ങൾ തെയ്യം കലാരൂപത്തെ മാത്രം ബന്ധപ്പെടുത്തിയുണ്ടാക്കിയവയാണ്.
എന്റെ തറവാട്ടിൽ നടന്ന തെയ്യം പ്രാർത്ഥന കളിയാട്ടമാണ്. പ്രധാന തെയ്യമായ രക്തേശ്വരി പൂർണവേഷത്തിൽ നടയിലെത്തുമ്പോൾ തറവാട്ടു വക നേർച്ചയായി കുരുതിയുണ്ടാകും. വലിയ പാത്രത്തിൽ രക്ത നിറമുള്ള (മഞ്ഞളും ചുണ്ണാമ്പും ചേർന്ന മിശ്രിതം) കുരുതി തെയ്യത്തിന് സമർപ്പിക്കുന്നതാണ് കുരുതി. ഉറയുന്ന തെയ്യവും കുരുതി തർപ്പണവും ആവേശമുണ്ടാക്കുന്ന കാഴ്ചയാണ്. ഉരിയാടി ആടി തെയ്യം പ്രാർത്ഥനകൾ കൈയേറ്റ് വിട ചൊല്ലുമ്പോൾ ഉത്സവം സമാപിക്കുന്നു’ എന്നാണ് കൈതപ്രത്തിന്റെ കുറിപ്പ്.