ബിസിനസിൽ നേരിട്ട വലിയ ചതിയെക്കുറിച്ച് തുറന്നു പറഞ്ഞുള്ള ഗായിക അഭിരാമി സുരേഷിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വലിയ ചർച്ചയായിരുന്നു.
എന്നാല്‍ അഭിരാമിയുടെ പോസ്റ്റിനു പിന്നാലെ പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. അതിനാല്‍ വീണ്ടും ഈ വിഷയത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് താരം. തന്റെ തുറന്നുപറച്ചിലിനെ പ്രണയബന്ധമായി വ്യാഖ്യാനിക്കരുതെന്നും സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് നവ സംരംഭകരെ ബോധവല്‍ക്കരിക്കാനാണ് തുറന്നു സംസാരിച്ചതെന്നും അഭിരാമി വ്യക്തമാക്കി. വിഷയം പ്രണയമല്ല എന്നു കുറിച്ചാണ് അഭിരാമിയുടെ പോസ്റ്റ്.
‘ഞാൻ അടുത്തിടെ നേരിട്ട സാഹചര്യത്തെക്കുറിച്ച് സംസാരിച്ചതിന്റെ ഏക ഉദ്ദേശം സംരംഭകരില്‍ ബോധവൽക്കരണം സൃഷ്ടിക്കാനായിരുന്നു, അവരും ഇത്തരം കുടുക്കുകളിൽ പെടാതിരിക്കാനായി. എന്നാല്‍ അത് ഒരു പ്രണയബന്ധമോ മാനസിക വിഷയമോ പോലെ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ്, അത് പൂർണമായും അസത്യമാണ്. ഇതൊരു സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയമായിരുന്നു. ഇവിടെ യാതൊരുവിധ പ്രണയബന്ധമോ വ്യക്തിപരമായ കാര്യങ്ങളോ ഇല്ല, അതിനാൽ ഇതിനെ ചുറ്റിപ്പറ്റി കെട്ടുകഥകൾ സൃഷ്ടിക്കുന്നത് നിർത്തണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. തുറന്നു സംസാരിച്ചതിന്റെ ഉദ്ദേശം ഗോസിപ്പുകൾക്ക് വഴിയൊരുക്കുക എന്നതല്ല, മറിച്ച് പ്രൊഫഷണൽ മേഖലകളിൽ പ്രവർത്തിക്കുന്ന ഇത്തരം തട്ടിപ്പുകാരെക്കുറിച്ച് ആളുകളെ ജാഗ്രതപ്പെടുത്താനായിരുന്നു’.– അഭിരാമി കുറിച്ചു.
ഈ വ്യക്തിയുമായി തനിക്ക് വ്യക്തിപരമായ ബന്ധമില്ലെന്നും പോസ്റ്റിനൊപ്പം അഭിരാമി കുറിച്ചു. ആറേഴുമാസം മുന്‍പ് തൊഴില്‍പരമായ സാഹചര്യത്തിലാണ് അദ്ദേഹത്തെ കണ്ടുമുട്ടിയത്. അതുകൊണ്ട് തൊഴില്‍പരവും സാമ്പത്തികവുമായ ഈ തട്ടിപ്പിനെ തകര്‍ന്ന പ്രണയ കഥയോ വഞ്ചനയോ ആയി വ്യാഖ്യാനിക്കരുത്. അത് വ്യാജവും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതുമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.