അന്തരിച്ച വിഖ്യാത ഗായിക എസ്.ജാനകിക്ക് ആദരാഞ്ജലികൾ അർപ്പിച്ച്, വൈകാരിക കുറിപ്പുമായി ഗായിക സുജാത മോഹൻ.
‘അമ്മാ, ജാനകിയമ്മ പോയി...സങ്കടം സഹിക്കാനാകുന്നില്ല’. പൊട്ടിക്കരഞ്ഞാണു ശ്വേത ലണ്ടനിൽനിന്ന് എന്നെ ഫോൺ ചെയ്തത്. എത്രയോ കാലത്തെ അടുപ്പമാണ് ജാനകിയമ്മയുമായി. ഞാൻ ബേബി സുജാതയായി ദാസേട്ടനൊപ്പം പാടുന്ന കാലത്തു തുടങ്ങിയ ബന്ധം. വീട്ടിൽ ചെന്നാൽ ചോറുരുട്ടി വായിൽ തരുന്ന അമ്മയാണ്.
നിന്നെ ഞാൻ വലുതാകുമ്പോൾ മുരളിയെക്കൊണ്ടു കെട്ടിക്കും (ജാനകിയമ്മയുടെ മകൻ മുരളി) എന്നൊക്കെ തമാശ പറയുമായിരുന്നു.
ഏകമകൻ മുരളിയുടെ മരണശേഷം മുരളിയുടെ ചില കൂട്ടുകാർ പൊന്നുപോലെയാണ് അമ്മയെ മൈസൂരുവിലെ വീട്ടിൽ നോക്കിയിരുന്നത്. മകന്റെ മരണം അമ്മയെ വല്ലാതെ തളർത്തി. ഇതെല്ലാം കാണാനാണോ കൃഷ്ണൻ എന്നെ ഇവിടെ ബാക്കിയാക്കി നിർത്തിയിരിക്കുന്നത് എന്നു ചോദിച്ചപ്പോൾ നെഞ്ചുപൊട്ടിപ്പോയി.
10 ദിവസം മുൻപ് ശ്വേതയെ വിളിച്ചിരുന്നു. ഡിസംബറിൽ മുരളിയുടെ ഓർമയ്ക്കായി ഒരു സംഗീതസന്ധ്യ പ്ലാൻ ചെയ്തിരുന്നു. അതിൽ പാടേണ്ട പാട്ടുകൾ എല്ലാം കൃത്യമായി പറഞ്ഞു. മുരളി മികച്ച ഗിറ്റാറിസ്റ്റായിരുന്നു. പാട്ടുകളെക്കുറിച്ചെല്ലാം വലിയ അറിവുള്ളയാൾ. ജാനകിയമ്മയുടെ ജ്ഞാനവും സിദ്ധിയും അളക്കാൻ ഞാനളല്ല. പ്രായത്തിനൊന്നും അവരുടെ സംഗീതത്തെ തൊടാൻ കഴിയില്ല.
ഏതാനും മാസം മുൻപ് അമ്മ തന്നെ എഴുതിയ മീരഭജനുകൾ ശ്വേതയ്ക്കു നൽകി റിക്കോർഡ് ചെയ്തിരുന്നു. ഭജന്റെ ഇൗണം, ഉപയോഗിക്കേണ്ട ഇൻസ്ട്രുമെന്റ്സ് എന്നിവയെല്ലാം കൃത്യമായി പറഞ്ഞു. അടുത്തിരിക്കുമ്പോൾ ഒരുപാടു കഥകൾ പറയും. ആളുകളുടെ ശബ്ദം അനുകരിക്കും. ഇഷ്ടമില്ലാത്ത വരികൾ പാടാതെ എഴുന്നേറ്റുപോയ ചില റിക്കോർഡിങ് സംഭവങ്ങൾ പറയും. അങ്ങനെ ഓർമകളുടെ കടലിരമ്പം. പ്രണാമം അമ്മേ...’ എന്നാണ് ജാനകിക്കും തന്റെ മകള്‍ ശ്വേത മോഹനും ഒപ്പമുള്ള മനോഹരചിത്രം പങ്കുവച്ച് സുജാത കുറിച്ചത്.
കഴിഞ്ഞ ദിവസമാണ് എസ്.ജാനകി അന്തരിച്ചത്. 88 വയസ്സായിരുന്നു. മൈസൂരു ബൊഗാദി സെക്കൻഡ് സ്റ്റേജ് നോർത്തിലെ വീട്ടിൽ കുഴഞ്ഞു വീണ ജാനകിയെ ഇന്നലെ ഉച്ചയ്ക്ക് അപ്പോളോ ബിജിഎസ് ആശുപത്രിയിലാക്കിയിരുന്നു. രാത്രി 7.30നായിരുന്നു അന്ത്യം. ജനുവരിയിൽ ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം ചെറുമകൾ അപ്സര വൈദ്യുലയ്ക്കൊപ്പമായിരുന്നു താമസം.
ഇരുപതോളം ഭാഷകളിൽ ഇരുപതിനായിരത്തിലേറെ പാട്ടുകളുമായി ഹൃദയങ്ങൾ കീഴടക്കിയ വാനമ്പാടി 2017 ഒക്ടോബറിൽ 79– ാം വയസ്സിലാണ് പൊതുവേദിയിൽനിന്നു വിരമിച്ചത്. തൊട്ടുതലേവർഷം പുറത്തിറങ്ങിയ ‘പത്തു കൽപനകളി’ലെ ‘അമ്മപ്പൂവിന്’ എന്ന താരാട്ടാണ് അവസാനമായി മലയാള സിനിമയ്ക്കുവേണ്ടി പാടിയ ഗാനം. ആന്ധ്ര ഗുണ്ടൂരിലെ ആയുർവേദ ഡോക്ടർ ശിസ്തില രാമമൂർത്തിയുടെയും സത്യവതിയുടെയും മകളായി 1938 ഏപ്രിൽ 23നാണു ജനനം.
മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരങ്ങൾ 4 തവണയും കേരള സർക്കാരിന്റെ ബഹുമതി 11 തവണയും സ്വന്തമാക്കി. മറ്റു സംസ്ഥാനങ്ങളുടെ പുരസ്കാരങ്ങൾ 22. ഇതിനിടെ, ഗാനരചയിതാവായും സംഗീതസംവിധായികയായും തിളങ്ങി. 2013 ൽ പത്മഭൂഷൺ പുരസ്കാരം ജാനകി നിരസിച്ചു. ഏകമകനും നർത്തകനുമായ മുരളീകൃഷ്‌ണ (65) ഹൃദയാഘാതത്തെ തുടർന്നു മരിച്ചതു കടുത്ത ആഘാതമായി. കുച്ചിപ്പുഡി നർത്തകി ഉമയാണു മുരളിയുടെ ഭാര്യ.