വേദനയുടെ തിരയില്‍ മനസ്സുലഞ്ഞ ക്രിസ്മസ് ദിനം! വേഷങ്ങൾ ബാക്കിയാക്കി മടങ്ങിയ അനിൽ നെടുമങ്ങാട് Remembering Anil Nedumangad: A Tragic Loss for Malayalam Cinema
Mail This Article
2020 ഡിസംബർ 25. ലോകമാകെ സന്തോഷത്തിന്റെ തിരുപ്പിറവി ആഘോഷിച്ച ക്രിസ്മസ് നാൾ. പക്ഷേ, അന്നു വൈകുന്നേരത്തോടെ സങ്കടത്തിന്റെ ഒരു വലിയ തിര മലയാളികളുടെ മനസ്സുലച്ചു – നടൻ അനിൽ നെടുമങ്ങാട് അന്തരിച്ചു! വാർത്ത സത്യമോ, അതോ ക്രൂരമായൊരു സോഷ്യൽ മീഡിയ തമാശയോ എന്നു സന്ദേഹപ്പെടുമ്പോഴേക്കും ന്യൂസ് ചാനലുകളിലും ആ വിയോഗത്തിന്റെ ആഴം തെളിച്ച് സ്ക്രോളുകൾ ഇഴഞ്ഞു തുടങ്ങി...
നാടകത്തിൽ നിന്നു ടെലിവിഷനിലേക്കാണ് അനിൽ ആദ്യം എത്തിയത്. ഹാസ്യപരിപാടി അവതരിപ്പിച്ചാണ് തുടക്കം. സിനിമയിലേക്കുള്ള വരവ് അതിനിടയിലെപ്പോഴോ സംഭവിച്ചെങ്കിലും നടൻ എന്ന നിലയിൽ പ്രതിഭയുടെ കനം കാട്ടിയത് രാജീവ് രവിയുടെ ‘ഞാന്‍ സ്റ്റീവ് ലോപ്പസി’ലാണ്. തന്റെ ആദ്യ സിനിമയായ ‘തസ്കരവീരനി’ലെ കുഞ്ഞൻ വേഷത്തിൽ നിന്നു ‘ഞാന്‍ സ്റ്റീവ് ലോപ്പസി’ലെ ഫ്രെഡിയിലേക്കുള്ള അനിലിന്റെ ദൂരം 10 വർഷമായിരുന്നു. ഫുട്ബോൾ പ്രേമിയും മദ്യപാനിയുമായ ഫ്രെഡി എന്ന കഥാപാത്രം മൂന്നോ നാലോ രംഗങ്ങളിലേ വരുന്നുള്ളൂവെങ്കിലും അതിലൂടെ തന്റെ ഇടം അടയാളപ്പെടുത്താൻ അനിലിനായി. ആ മികവിനുള്ള സമ്മാനമായിരുന്നു രാജീവിന്റെ തന്നെ ‘കമ്മട്ടിപ്പാട’ത്തിലെ സുരേന്ദ്രന്‍. ചിത്രത്തില്‍ രണ്ട് വ്യത്യസ്ത കാലങ്ങളിലൂടെ കടന്നു പോകുന്ന ഈ പ്രതിനായക വേഷം അനിൽ മനോഹരമാക്കി. അതാണ് മലയാള സിനിമയിൽ അനിൽ നെടുമങ്ങാട് എന്ന നടന്റെ ബ്രേക്ക് ത്രൂ!
ക്യാരക്ടര്‍ റോളുകളിലേക്ക് സ്വാഭാവികമായ അഭിനയവഴക്കങ്ങളുള്ള മറ്റൊരു നടൻ കൂടി കടന്നു വന്നതിനെ മലയാളസിനിമ രണ്ടുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. അനിലിന്റെ പിന്നീടുള്ള അഭിനയജീവിതത്തിൽ ഏറെ ശ്രദ്ധനേടിയ വേഷം സച്ചിയുടെ ‘അയ്യപ്പനും കോശിയും’ സിനിമയിലേതാണ്. സി.ഐ. സതീഷ് കുമാര്‍ എന്ന കഥാപാത്രം നടനെന്ന നിലയില്‍ വലിയ വഴിത്തിരിവായി. സ്ഥിരം പൊലീസ് വേഷങ്ങളുടെ ഭാവപരിമിതികളില്ലാതെ അദ്ദേഹം നിറഞ്ഞാടിയ റോൾ. പക്ഷേ, ആ യാത്രയുടെ ആയുസ്സ് കുറവായിരുന്നു. ഏറെ വൈകാതെ, തൊടുപുഴ മലങ്കര ഡാമിന്റെ ആഴങ്ങളില്‍ അനിലിനു ജീവൻ നഷ്ടപ്പെട്ടു...48 വയസ്സിൽ!
ജോജു ജോർജ് നായകനായ ‘പീസ്’ എന്ന സിനിമയിൽ അഭിനയിക്കാനാണ് അനിൽ തൊടുപുഴയിൽ എത്തിയത്. ഷൂട്ടിങ്ങിന്റെ ഇടവേളയിൽ സുഹൃത്തകൾക്കൊപ്പം ഡാം സൈറ്റിൽ കുളിക്കാനിറങ്ങിയതാണ്. അതിനിടെ ആഴമുള്ള കയത്തിലേക്ക് അബദ്ധത്തിൽ വീണു പോകുകയായിരുന്നു. അനിലിനെ കാണാതായതോടെ ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്നു അദ്ദേഹത്തെ തെരഞ്ഞു കണ്ടെത്തി തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തൃശൂർ സ്‍കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നു നാടകം പഠിച്ചിറങ്ങിയ അനിലിനു സിനിമയിൽ മികച്ചൊരു തുടക്കം കിട്ടാൻ ഏറെ വൈകി. നാടകരംഗത്തും ടെലിവിഷന്‍ മേഖലയിലുമൊക്കെയായി ഏറെക്കാലം നിന്ന ശേഷമായിരുന്നു ബിഗ് സ്ക്രീനിൽ സജീവമായത്. അതാകട്ടേ അധികസമയത്തേക്കുള്ള ഒന്നായതുമില്ല. പാവാട, പൊറിഞ്ചു മറിയം ജോസ്, ആമി, കിസ്‍മത്, ആഭാസം, ഇളയരാജ, മൺട്രോതുരുത്ത്, കമ്മട്ടിപ്പാടം, തസ്കരവീരൻ, തെളിവ്, നീർമാതളം പൂത്തകാലം, ജനാധിപൻ, ലെസ്സൻസ്, അയാൾ ശശി, പരോൾ, അയ്യപ്പനും കോശിയും, അയാൾ ഞാനല്ല, ഒരു നക്ഷത്രമുള്ള ആകാശം, ബിരിയാണി, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങി ഇരുപതോളം സിനിമകളേ അനിലിന്റെ ഫിലിമോഗ്രഫിയിലുള്ളൂ. മരണത്തിന്റെ ഒഴുക്കിൽ കുടുങ്ങുമ്പോൾ എത്രയോ കഥാപാത്രങ്ങൾ അനിലിനായി കാത്തു നിൽക്കുകയായിരുന്നു. അനിൽ അഭിനയിച്ചവയിൽ ‘നായാട്ട്’, ‘കോള്‍ഡ് കേസ്’ എന്നിവ അദ്ദേഹത്തിന്റെ മരണശേഷം തിയറ്ററുകളിലെത്തിയ സിനിമകളാണ്. നെടുമങ്ങാട് സ്വദേശിയാണ് അനിൽ. നെടുമങ്ങാട് നഗരസഭയുടെ പ്രഥമ കൗൺസിലിൽ അംഗമായിരുന്ന പീതാംബരൻ നായരുടെ മകൻ.
അനിൽ...നിങ്ങളെ പ്രേക്ഷകർ മറക്കില്ല, ഒരിക്കലും...അത്രത്തോളം മികച്ചവയെന്നു പറയാവുന്ന ഒരുപിടി കഥാപാത്രങ്ങളെ ഇവിടെ അവശേഷിപ്പിച്ചാണല്ലോ നിങ്ങൾ പോയത്...