മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ ‘റിയലസ്റ്റിക് ഗ്യാങ്സ്റ്റർ സിനിമ’യെന്ന് എ.കെ.സാജൻ സംവിധാനം ചെയ്ത ‘സ്‌റ്റോപ്പ് വയലൻസ്’. കൊച്ചിയുടെ പശ്ചാത്തലത്തില്‍, ഗുണ്ടകളെ കേന്ദ്രകഥാപാത്രങ്ങളാക്കി, അവരുടെ ജീവിതവും, അവർ ഇടപെടുന്ന ഇടങ്ങളും ചിത്രീകരിച്ച സിനിമയാണ് ‘സ്‌റ്റോപ്പ് വയലൻസ്’. മാറിയ കൊച്ചിയും വന്‍നഗരമായുള്ള അതിന്റെ വളര്‍ച്ചയിൽ മാഫിയകള്‍ സൃഷ്ടിക്കുന്ന സ്വാധീനവുമൊക്കെച്ചേര്‍ന്ന ആഖ്യാനം. ‘സ്‌റ്റോപ്പ് വയലന്‍സ്’ തിയറ്ററിൽ അർഹിക്കുന്ന സ്വീകാര്യത നേടി. ആ പാത പിന്തുടർന്ന് മറ്റു ചില സിനിമകൾ കൂടി അക്കാലത്ത് മലയാളത്തിലുണ്ടായി. അതിലൊന്നാണ് ‘ബ്ലാക്ക്’(2004).
‘സ്‌റ്റോപ്പ് വയലന്‍സില്‍’ പോലീസ് ഉദ്യോഗസ്ഥന്‍ ഗുണ്ടകളെ നിയന്ത്രിക്കുന്ന അധികാരകേന്ദ്രമാകുമ്പോള്‍ ‘ബ്ലാക്കി’ല്‍ പൊലീസ് ഉദ്യോഗസ്ഥനായ നായകനാണ് ഗുണ്ട. രഞ്ജിത്ത് സംവിധാനം ചെയ്ത ‘ബ്ലാക്കി’ല്‍ മമ്മൂട്ടിയുടെ കാരിക്കാമുറി ഷണ്‍മുഖന്‍ ഒരേ സമയം പൊലീസും നഗരത്തെ ഭയപ്പെടുത്തുന്ന ഗുണ്ടയുമാണ്. ‘സ്‌റ്റോപ്പ് വയലൻസില്‍’ നായകനാകുമ്പോള്‍ പൃഥ്വിരാജ് താരമല്ല. അതിന്റെ സ്വാതന്ത്ര്യം സംവിധായകനുണ്ടായിരുന്നു. എന്നാല്‍ ‘ബ്ലാക്കില്‍’ മമ്മൂട്ടി എന്ന താരത്തെയും അദ്ദേഹത്തിന്റെ ആരാധകരേയും തൃപ്തിപ്പെടുത്തേണ്ട ഉത്തരവാദിത്വം സംവിധായകനുണ്ടായി. എന്തും ചെയ്യാന്‍ മടിയില്ലാത്തവനായി ജീവിക്കുന്ന ഷണ്‍മുഖനെ കഥാഗതിയുടെ വഴിത്തിരിവില്‍ കുടുംബബന്ധങ്ങളുടെ സങ്കീർണതകളിലേക്കാണ് സംവിധായകന്‍ ഇറക്കി നിർത്തിയത്. അവിടം മുതല്‍ നന്‍മയുടെ പ്രചാരകനായി സ്വയം രൂപപ്പെടുന്ന ഷണ്‍മുഖന്‍ നല്ല അച്ഛനും സമാധാനത്തിന്റെ സംരക്ഷകനുമാകുന്നു.
ഷണ്‍മുഖന്റെ സുഹൃത്തും അധോലോക പ്രവര്‍ത്തനങ്ങളുടെ പങ്കാളിയുമാണ് അഡ്വക്കേറ്റ് ഡെവിൻ കാര്‍ലോസ് പടവീടന്‍. ഷണ്‍മുഖന്റെ ധൈര്യവും കരുത്തും മൂലധനമാക്കി അധികാരവും അപ്രമാധിത്യവും സ്വന്തമാക്കിയ കുശാഗ്രബുദ്ധിയാണ് ‘ഡെവിള്‍’ എന്ന ഇരട്ടപ്പേരുള്ള ഡെവിന്‍. അയാളുടെ ഗുണ്ടാ സംഘത്തിന്റെ നേതാവും കരുത്തുമാണ് ഷണ്‍മുഖന്‍. സുഹൃത്തിേനാടുള്ള സ്‌നേഹമാണ് അയാള്‍ക്കു വേണ്ടി എന്തും ചെയ്യാന്‍ ഷണ്‍മുഖന്‍ തയ്യാറാകുന്നതിന്റെ കാരണം. എന്നാല്‍ ഡെവിനാകട്ടെ സ്വന്തം കാര്യം സാധിക്കാനാണ് ഷണ്‍മുഖനെ ‘കുമ്പാരി’ എന്നു വിളിച്ച് ഒപ്പം നിര്‍ത്തുന്നത്. ഇവര്‍ക്കു രണ്ടു പേര്‍ക്കും മീതേ, ഇരുവരുടെയും സഹായം നേടി ജീവിക്കുന്ന, വിധേയനായ ഒരു മന്ത്രിയും ചേരുമ്പോള്‍ അധികാരം ഇത്തരക്കാരുടെ അകമ്പടി സാധ്യതയാണെന്ന ബോധത്തെ ബ്ലാക്കും ഊട്ടിയുറപ്പിക്കുന്നു. തുടക്കം മുതല്‍ എന്തിനും ഏതിനും മൗനിയാകുന്ന, ഷൺമുഖന്റെ വിധേയനെപ്പോലെ പെരുമാറുന്ന ഒരു പൊലീസ് അധികാരിയും ചിത്രത്തിലുണ്ട്. ഷണ്‍മുഖനെ ഭയന്നും അനുസരിച്ചും ജീവിക്കുന്ന പൊലീസ് സംവിധാനത്തിന്റെ പ്രതിനിധിയാണയാള്‍. ഇതിനൊക്കെയെതിരെ നില്‍ക്കുന്ന നീതിമാനായ ഒരു പൊലീസുകാരനെ, അശോകിനെ, ഡെവിന്‍ കൊല്ലുന്നു. അയാളുടെ ചേട്ടനെ താനൊരു തളര്‍ന്ന ശരീരമാക്കിയതിന്റെ കുറ്റബോധം ഷണ്‍മുഖനെ അശോകില്‍ അനുകമ്പയുള്ളവനാക്കുന്നു.
പ്രാണന്‍ പോകുന്നതിന്റെ ശബ്ദം ക്ലോസ് റേഞ്ചില്‍ കേള്‍ക്കാന്‍ അശോകിന്റെ നെഞ്ചില്‍ കത്തി കയറ്റുന്ന, ഒപ്പം ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിത ചൊല്ലി ആസ്വദിക്കുന്ന ഡെവിന്‍ ആനന്ദത്തിനായി മാത്രം കൊല്ലുന്നവരുടെ സിനിമാറ്റിക്ക് പ്രതിനിധിയാകുന്നു. അതിനും ചേർത്താണല്ലോ ഒടുവിൽ ഷണ്‍മുഖന്റെ പ്രതികാരം.
‘സ്‌റ്റോപ്പ് വയലന്‍സില്‍’ കന്യാസ്ത്രീയെ പീഡിപ്പിച്ചതിന്റെ കുറ്റബോധം നായകനെ വേട്ടയാടുന്നുവെങ്കിൽ ‘ബ്ലാക്കില്‍’ ഡെവിന്റെയും ഷൺമുഖന്റെയും മക്കളെ ഭിന്നശേഷിക്കാരാക്കിയാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. ഒടുവിൽ പോലീസ് സംവിധാനത്തിനു അസാധ്യമായ ‘ഗുണ്ടാവേട്ട’ ഒറ്റയ്ക്ക് പൂര്‍ത്തിയാക്കി നായകന്‍ കുടുംബസമേതം പളനിയിലേക്കു പോകുന്നതാണ് സിനിമയുടെ ക്ലൈമാക്സ്. ഇതിനിടേ നായികയുടേതായ മറ്റൊരു സ്‌റ്റോറി ട്രാക്കും സംവിധായകൻ അവതരിപ്പിക്കുന്നുണ്ട്.
‘സ്‌റ്റോപ്പ് വയലന്‍സില്‍’ കാണാത്ത ഒരു ധ്രുതതാള ഗാനം ബ്ലാക്കിലുണ്ടെന്നതും അതിന്റെ ശൈലീകൃത സിനിമാ ബോധത്തിന്റെ ഉദാഹരണമാണ്. പാപം ചെയ്യുന്നവനാണ് അന്ത്യ രംഗത്തില്‍ നന്‍മയുടെ പോരാളിയാകുകയെന്ന വിരുദ്ധ ബോധം ‘ബ്ലാക്ക്’ സൃഷ്ടിക്കുന്നു. സിനിമാറ്റിക്കായ നായകവീരസ്യത്തിൽ വിശ്വസിക്കുമ്പോഴും കുറേയൊക്കെ യാഥാര്‍ത്ഥ്യബോധം സൂഷിക്കുവാന്‍ ‘ബ്ലാക്കി’നായെന്നതും മറക്കുന്നില്ല. എങ്കിലും ഒരു ടിപ്പിക്കൽ കുടുംബ - പ്രതികാര കഥയായി മാത്രമേ ഒരു പവിധി വരെ ഈ സിനിമയെ പരിഗണിക്കാനാകൂ. അമല്‍ നീരദ് ആദ്യമായി സ്വതന്ത്ര ഛായാഗ്രാഹകനായതും ഈ ചിത്രത്തിലാണ്.
ഇപ്പോഴിതാ, വർഷങ്ങൾക്കു ശേഷം കാരിക്കാമുറി ഷൺമുഖൻ മറ്റൊരു സിനിമയിലൂടെ വീണ്ടും പ്രക്ഷകരുടെ മുന്നിലേക്കെത്തുകയാണ്. പ്രകാശ് വർമയെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഷണ്മുഖനായി മമ്മൂട്ടി വീണ്ടും എത്തുക. ചിത്രം കൊച്ചിയിലെ പൊലീസുകാരുടെ കഥയാണ് പറയുന്നത്. പ്രകാശ് വര്‍മയ്ക്കൊപ്പം പുതുമുഖങ്ങളാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭിരാമിയും സിദ്ധിഖും ഒപ്പമുണ്ട്. ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. കോ–ഡയറക്ടർ ശങ്കർ രാമകൃഷ്ണൻ. പ്രശാന്ത് രവീന്ദ്രൻ ആണ് ഛായാഗ്രഹണം.
എന്തായാലും ഷണ്‍മുഖന്റെ രണ്ടാം വരവിനായി കാത്തിരിക്കാം...പഴയ ‘ഫയർ ബ്രാൻഡ്’ കഥാപാത്രം ആവർത്തിക്കുമെന്ന പ്രതീക്ഷയോടെ...