ADVERTISEMENT

ഇന്നു മലയാളത്തിന്റെ മഹാനടന്‍ മോഹൻലാലിന്റെ 66 ആംാം പിറന്നാൾ...

മോഹൻലാൽ മലയാളികൾക്കു ‘ലാലേട്ടൻ’ ആണ്. ‘മോളിവുഡ് വിപണി’യിലെ ഏറ്റവും മൂല്യമേറിയ ബ്രാൻഡ്. പതിറ്റാണ്ടുകളായി മലയാളസിനിമയുടെ കച്ചവടക്കണക്കുകളിൽ നിർണായകമായ ഇടം മോഹൻലാൽ എന്ന താരത്തിനു സ്വന്തം. ഒപ്പമുള്ളവരെയും പിന്നാലെ വന്നവരെയും ഏറെ പിറകിലാക്കിയുള്ള വിജയയാത്ര!

ADVERTISEMENT

ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകൾക്കു ശേഷം വന്ന തലമുറയിൽ ശരീരത്താലോ ശബ്ദത്താലോ ഒരിക്കലെങ്കിലും മോഹൻലാലിനെ അനുകരിക്കാത്ത സിനിമാപ്രേമികളുണ്ടാകില്ല. അനായാസമായി ആര്‍ക്കും അനുകരിക്കാവുന്നതും, ‘ഇതു മോഹൻലാലല്ലേ’ എന്നു തോന്നിപ്പിക്കുന്നതുമായ ഒരു ശരീര - ശാരീര ഘടനയാണ് അദ്ദേഹത്തിന്റേത്.

mohanlal-birthday-3

ഇടതു തോള്‍ അൽപ്പം‍ ചരിച്ച്, ചെറുചിരിയോടെ, നാണത്തിന്റെ ഛായ പടർന്ന ആ സംസാരം അത്രമേല്‍ മലയാളികൾക്കു പരിചിതമാണ്. അത്രത്തോളം മലയാളികളുടെ നിത്യജീവിതവുമായി ഇഴുകിച്ചേർന്നു അദ്ദേഹം.

ADVERTISEMENT

അഭിനയജീവിതത്തിന്റെ ഒരു ഘട്ടം വരെ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളിലേറെയും സാധാരണക്കാരുടെ പ്രതിനിധികളായിരുന്നു.

മോഹൻലാലിന്റെ കഥാപാത്രങ്ങൾ എത്ര ധീരരെങ്കിലും അതിലേറെ സൗമ്യരുമാണ്. കോപത്താൽ വിറച്ചാലും തൊട്ടടുത്ത നിമിഷം അവർ നാണത്താൽ ചിരിക്കാം. അങ്ങനെ കോപിച്ചും നാണിച്ചും മോഹൻലാൽ മലയാളിയുടെ ‘ഹാങ് ഓവർ’ ആയി.

ADVERTISEMENT

പ്രതിനായകനായി വന്ന്, സഹനായകനായി നിന്ന്, നായകനായി വളർന്ന്, അമാനുഷികനായി മാറിയ ലാല്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി മലയാള സിനിമയുടെ കച്ചവടപരിധികളെ പലവട്ടം പുതുക്കിപ്പണിഞ്ഞു. അതേ സമയം വാസ്തുഹാര, വാനപ്രസ്ഥം, പരദേശി എന്നിങ്ങനെ സമാന്തര – കലാവർത്തി സിനിമകളുടെ ഭാഗമായി ഒട്ടും ‘കൊമേഴ്സ്യൽ’ അല്ലാതെയുമായി.

തൊഴില്‍രഹിതനും നില്‍ക്കക്കള്ളിയില്ലാത്തവനും പ്രതിസന്ധികള്‍ക്കിടയില്‍ പെട്ടുഴലുന്നവനുമായ ലാല്‍ കഥാപാത്രങ്ങള്‍ ഒരു കാലത്തു കേരളീയ മധ്യവര്‍ഗ്ഗ യുവത്വത്തിന്റെ പ്രതിനിധികളായിരുന്നു. ചിരിച്ചും ചിരിപ്പിച്ചും പാടിയും നൃത്തമാടിയും പ്രണയിച്ചും കുസൃതികള്‍ കാട്ടിയും സ്‌നേഹിച്ചും സംരക്ഷിച്ചും പ്രതികരിച്ചും നിര്‍ദോഷമായ അബദ്ധങ്ങളിൽ പെട്ടും ലാൽ കഥാപാത്രങ്ങൾ മോഹൻലാൽ എന്നാൽ അതൊക്കെയുമാണെന്നു തോന്നിപ്പിച്ചു. ഏതു കഥാപാത്രവും ലാലിലെ നടനില്‍ മെരുങ്ങി, ലാലിൽ ലയിച്ചു, ലാലിനൊപ്പം ജീവിച്ചു.

ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളുടെ അവസാനവര്‍ഷങ്ങളില്‍ ലാലില്‍ നിന്നു ‘പ്രേക്ഷകരുടെ സമീപത്തെവിടെയോ ഉള്ള ഒരു സാധാരണക്കാരന്‍’ ഇറങ്ങിപ്പോയി. പകരം ഹരം കൊള്ളിക്കുന്ന വീരനായകന്‍ കയറിയിരുപ്പുറപ്പിച്ചു.

അയാള്‍ മീശപിരിച്ചും മസിൽ പവറിൽ അഭിരമിച്ചും എതിരാളികളെ നിസ്സഹായരാക്കുന്ന അജയ്യനും അപ്രാപ്യനുമായ താരബിംബമായി.

വീണ്ടും ലാലിന്റെ കഥാപാത്രങ്ങൾ സാധാരണക്കാരായി മടങ്ങി വന്നപ്പോൾ ‘വീരനായകന്‍’ കയറിയിറങ്ങിപ്പോയ ആ ശരീരം സാധാരണക്കാരനെ ആഴത്തില്‍ ഉൾക്കൊള്ളാൻ വിസമ്മതിച്ചു. പക്ഷേ, കാലമേറെക്കഴിയും മുൻപേ ആ പരിമിതികളെയൊക്കെ ലാലിനെ നടൻ അനായാസം മറികടന്നു. ‘ദൃശ്യ’ത്തിലെയും മറ്റും നായകന്‍മാർ ജനിച്ചു.

mohanlal-birthday-2

മലയാളിയുടെ നിത്യ ജീവിതത്തിൽ നിന്നു ഒരിക്കലും ഒഴിവാക്കുവാനാകാത്ത ഒരു സാനിധ്യമായി മോഹൻലാൽ മാറിക്കഴിഞ്ഞു. തോല്‍ക്കാനും തോല്‍പ്പിക്കാനുമുള്ള, ജയിക്കാനും ജയിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം മലയാളി ലാലിനോളം മറ്റാർക്കും നൽകിയിട്ടില്ല. ഭാഷയുടെ അതിരുകള്‍ താണ്ടിയപ്പോഴും, ലാലിനെ ലാല്‍ പിന്‍തുടര്‍ന്നു. അത്രത്തോളം മലയാളിയാണു ലാല്‍, മലയാളിത്തം കലര്‍ന്ന നായകരൂപം ലാലിനോളം മറ്റാര്‍ക്കുമില്ല. ഇനി ലാലില്‍ നിന്നു മാറി നടക്കുന്നൊരു സിനിമാ ജീവിതം മലയാളി പ്രേക്ഷകനുണ്ടാകുകയുമില്ല.

Mohanlal: The Enduring Icon of Malayalam Cinema:

Mohanlal, fondly known as 'Lalettan' by Malayalis, is a hugely influential figure in the Malayalam film industry. For decades, he has been a dominant force in commercial cinema and an iconic brand, embodying relatable characters that have deeply intertwined with the daily lives of his audience.

ADVERTISEMENT