ADVERTISEMENT

കുഞ്ഞിക്കൂനന്‍, മിസ്റ്റര്‍ ബട്‌ലര്‍, നാരായം, പേരഴകന്‍ തുടങ്ങി ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിലിടം നേടിയ സംവിധായകന്‍ ശശി ശങ്കര്‍ വിടപറഞ്ഞിട്ട് വരുന്ന ആഗസ്റ്റ് 10 നു 10 വർഷം.

നിശബ്ദനായി, സിനിമയുടെ ആഘോഷവട്ടങ്ങളില്‍ നിന്നകന്നു നിന്ന മനുഷ്യന്‍... പ്രതിഭയുള്ള സംവിധായകന്‍... പക്ഷേ, പതിറ്റാണ്ടുകള്‍ നീണ്ട ആ ചലച്ചിത്ര ജീവിതത്തില്‍ അദ്ദേഹത്തിനൊരുക്കാനായതോ പത്തില്‍ താഴെ സിനിമകൾ മാത്രം! പറഞ്ഞു വരുന്നത്, ‘കുഞ്ഞിക്കൂനന്‍’, ‘മിസ്റ്റര്‍ ബട്‌ലര്‍’, ‘നാരായം’, ‘പേരഴകന്‍’ തുടങ്ങിയ ശ്രദ്ധേയസിനിമകളിലൂടെ പ്രേക്ഷകമനസ്സിലിടം നേടിയ ശശി ശങ്കറിനെക്കുറിച്ചാണ്.

ADVERTISEMENT

സഹസംവിധായകനായാണ് സിനിമ രംഗത്തേക്കുള്ള ശശി ശങ്കറിന്റെ വരവ്. സംവിധായകനായ ആദ്യ സിനിമ 1993 – ല്‍ പ്രദര്‍ശനത്തിനെത്തിയ ‘നാരായം’. മികച്ച സിനിമ എന്ന അഭിപ്രായം നേടിയ ‘നാരായം’ സാമൂഹിക പ്രസക്തമായ മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡും നേടി. മുരളിയും, ജഗദീഷും, ഉര്‍വശിയുമായിരുന്നു പ്രധാനകഥാപാത്രങ്ങളായത്.

രണ്ടു വര്‍ഷത്തിനു ശേഷം 1995 – ല്‍ അദ്ദേഹം ‘പുന്നാരം’ ഒരുക്കി. ജഗതി ശ്രീകുമാറും കല്‍പ്പനയും മുഖ്യ വേഷങ്ങളിലെത്തിയ ഈ ഹാസ്യ സിനിമ ഓട്ടോറിക്ഷ ഡ്രൈവര്‍മാരായ ദമ്പതികളുടെ കഥ പറഞ്ഞു.

ADVERTISEMENT

1997 – ല്‍ രണ്ട് സിനിമകളാണ് ശശിശങ്കര്‍ ഒരുക്കിയത്. ജഗദീഷിനെ നായകനാക്കി ‘ഗുരുശിഷ്യ’നും, ദിലീപിനെ നായകനാക്കി ‘മന്ത്രമോതിര’വും. രണ്ടും ശരാശരി വിജയത്തിലൊതുങ്ങിയെങ്കിലും ചിരിക്കു വകയുള്ള, സാമൂഹിക മൂല്യങ്ങള്‍ക്കും ജാഗ്രതകള്‍ക്കും മുന്‍തൂക്കം നല്‍കിയവയായിരുന്നു. ‘മന്ത്രമോതിര’ത്തില്‍ കലാഭവന്‍ മണി, ദിലീപ്, ഇന്ദ്രന്‍സ്, മാമുക്കോയ, മച്ചാന്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ ചിരിരംഗങ്ങള്‍ ഇപ്പോഴും സൂപ്പര്‍ഹിറ്റാണ്. കുട്ടികള്‍ ഭിക്ഷാടന മാഫിയയുടെ കൈകളില്‍ എത്തിപ്പെടുന്നതിന്റെ വഴികള്‍ പറഞ്ഞ ‘ഗുരുശിഷ്യനി’ല്‍ ജഗതി, കലാഭവന്‍ മണി, രാജന്‍ പി. ദേവ് എന്നിവരുടെ ഹാസ്യ രംഗങ്ങളിലെ പ്രകടനവും എടുത്തു പറയണം.

മൂന്നു വര്‍ഷത്തിനു ശേഷം ‘മിസ്റ്റര്‍ ബട്‌ലര്‍’ എന്ന ചിത്രം ശശി ഒരുക്കി. ദിലീപിന്റെ കോമഡി വണ്‍മാന്‍ ഷോയ്ക്‌ക്കൊപ്പം മികച്ച കഥ കൂടി പറഞ്ഞുപോകുവാനുള്ള ശ്രമമായിരുന്നു ചിത്രം. ഒരു കൂട്ടം ഹാസ്യതാരങ്ങള്‍ അഭിനയിച്ച ചിത്രത്തില്‍ ദിലീപിന്റെ ഗോപാലകൃഷ്ണന്‍ എന്ന പാചകക്കാരന്‍ കയ്യടി വാങ്ങി. ചിത്രത്തിലെ ‘ഗോപബാല...’ എന്നു തുടങ്ങുന്ന ഗാനവും ഹിറ്റായി. തന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് അദ്ദേഹം തുടര്‍ന്നൊരുക്കിയത് – ‘കുഞ്ഞിക്കൂനന്‍’!

ADVERTISEMENT

ദിലീപിന്റെ രണ്ട് വ്യത്യസ്ത വേഷങ്ങളാലും കഥയുടെ കരുത്താലും ശ്രദ്ധേയമായ ‘കുഞ്ഞിക്കൂനന്‍’ മലയാളത്തിലെ വലിയ വിജയങ്ങളിലൊന്നായി മാറി. 2002– ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ദിലീപ് എന്ന സൂപ്പര്‍താരത്തിന്റെ വളര്‍ച്ചയെ ഏറെ സഹായിച്ചു. വിമല്‍ കുമാര്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന ‘കുഞ്ഞന്‍’ എന്ന കഥാപാത്രം ദിലീപിന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളിലൊന്നായി. അതേ ചിത്രം ‘പേരഴകന്‍’ എന്ന പേരില്‍ സൂര്യ, ജേ്യാതിക ജോഡികളെ പ്രധാന കഥാപാത്രങ്ങളാക്കി അദ്ദേഹം തമിഴിലും ഒരുക്കി.

എന്നാലതിനു ശേഷം ഒരു വിജയം സ്വന്തമാക്കാന്‍ ശശിശങ്കറിനായില്ല. 2005 – ല്‍ ജയറാമിനെ നായകനാക്കി ഒരുക്കിയ ‘സര്‍ക്കാര്‍ ദാദ’ തിയറ്ററുകളില്‍ പ്രതീക്ഷിച്ച വിജയമായില്ല. തുടര്‍ന്നു മലയാളത്തില്‍ സിനിമകളൊരുക്കിയിട്ടില്ലാത്ത ശശി ശങ്കറിന്റെ അവസാന സംരംഭം 2014 – ല്‍ തമിഴില്‍ ഒരുക്കിയ ‘പഗഡൈ പഗഡൈ’യാണ്. 2016 ഓഗസ്റ്റ് 10 നു, തന്റെ 58 വയസ്സിൽ അദ്ദേഹം അന്തരിച്ചു.

സിനിമയുടെ വേഗതയ്‌ക്കൊപ്പം സഞ്ചരിച്ച് കാലത്തെ അതിജീവിക്കാന്‍ സാധിക്കാതെ പോയതോ, പ്രായോഗികമായ കരിയര്‍ സ്‌റ്റൈല്‍ കെട്ടിപ്പടുക്കുവാനാകാതെ പോയതോ ആകാം ശശിശങ്കര്‍ എന്ന സംവിധായകന്റെ ചലച്ചിത്രജീവിതം ഇത്ര ചെറിയ ഫിലിമോഗ്രഫിയിൽ ഒതുങ്ങിപ്പോകാൻ കാരണം.

കൊമേഴ്‌സ്യല്‍ സിനിമാവിപണിയില്‍ വലിയ വിജയം സൃഷ്ടിച്ച ഒരു ചിത്രം സംവിധാനം ചെയ്തിട്ടും തുടര്‍ന്ന് ആ പ്രശസ്തിയോ, സാധ്യതയോ അദ്ദേഹത്തിനു നിലനിര്‍ത്തുവാനായില്ല.

പ്രതിഭയുണ്ടായിട്ടും അതുപയോഗിച്ചിട്ടും ശശിശങ്കര്‍ വീണു പോയി. ഒടുവില്‍ മരണത്തെ പുല്‍കുമ്പോഴും ആ മനസ്സില്‍ നിറയേ സിനിമകളായിരിക്കണം.

‘മാളികപ്പുറം’ എന്ന ആദ്യ സിനിമയിലൂടെ 100 കോടി വിജയം നേടിയ യുവസംവിധായകൻ വിഷ്ണു ശശിശങ്കർ ശശിശങ്കറിന്റെ മകനാണ്.

The Enduring Legacy of Director Shashi Shankar:

Remembering Shashi Shankar, a talented Malayalam director known for his impactful films like Kunjikkoonan, Mr. Butler, Narayam, and Perazhagan, on his 10th death anniversary. Despite a brief directorial career with fewer than ten films, his unique storytelling and memorable characters left an indelible mark on audiences.

ADVERTISEMENT