ലോകസിനിമയിലെ മികച്ച സൃഷ്ടികളെ അവതരിപ്പിക്കുന്ന കോളം, പ്രശസ്ത സംവിധായകനും ചിത്രകാരനുമായ സുധി അന്ന എഴുതുന്ന ‘വേൾഡ് മൂവീവ്’. ഈ ലക്കം ‘ഗ്രീൻ സീ (2020)’ സിനിമയെക്കുറിച്ച് എഴുതിയതു വായിക്കാം –
ലളിതമായ ജീവിതത്തിന്റെ അനിശ്ചിതത്ത്വങ്ങളെ ആ ജീവിതത്തിന്റെ തന്നെ അസ്തിത്വപരമായ വലിയ ചിന്തകളിലേക്ക് ദൃശ്യഭാഷയിൽ വിവർത്തനം ചെയ്യുന്ന ഒരു ദാർശനികാഖ്യാനമാണ് വിഖ്യാത ഗ്രീക്ക് സംവിധായിക ആഞ്ചലികി അന്തോണിയോ സംവിധാനം ചെയ്ത ‘ഗ്രീൻ സീ’ എന്ന ഗ്രീക്ക് സിനിമ. വിചിത്രമായ സാഹചര്യത്തിൽ മദ്യശാലയിൽ അപ്രതീക്ഷിതമായി എത്തിച്ചേരുന്ന ഒരു ഒരു സ്ത്രീയുടെ അസ്തിത്വപരമായ സംഘർഷങ്ങളെ കേന്ദ്രീകരിച്ചാണ് സമകാലിക സ്വതന്ത്ര ചലച്ചിത്ര സങ്കേതങ്ങളിൽ വേറിട്ടുനിൽക്കുന്ന ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. പ്രേക്ഷകനെ കഥയുടെ നിഷ്ക്രിയരായ കാഴ്ചക്കാരാക്കി മാറ്റാതെ, കഥാപാത്രത്തിന്റെ മനോനിലയ്ക്കൊപ്പം മാറ്റുന്ന ഒരുതരം ‘ഇമ്മേഴ്സീവ്’ ശൈലിയാണ് സംവിധായക ആഞ്ചലികി പിന്തുടരുന്നത്.
ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തിന്റെ മാനസികാവസ്ഥ തികച്ചും സങ്കീർണ്ണമാണ്. ഭൂതകാലത്തിന്റെ നിഴലുകൾ വേട്ടയാടുന്ന അന്ന എന്ന കഥാപാത്രം, പാചകം എന്ന ‘ആൽക്കെമി’യിലൂടെ തന്റെ ആന്തരികമായ ശൂന്യതയെ മറികടക്കാൻ ശ്രമിക്കുന്നു. ഭൂതകാലത്തിലെ അവിചാരിതമായ സംഭവങ്ങൾ സമ്മാനിച്ച ആഘാതങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഒരു പ്രത്യേകതരം ഒറ്റപ്പെടൽ തിരഞ്ഞെടുക്കുന്നവളാണ് അന്ന. പാചകം അവർക്ക് കേവലമൊരു തൊഴിലല്ല, മറിച്ച് തന്റെ വിഭ്രാത്മകമായ ബോധമണ്ഡലത്തെയും യാഥാർഥ്യത്തെയും തമ്മിൽ തുന്നിച്ചേർക്കാനുള്ള ഒരു മനോരോഗചികിത്സാ ഉപാധിയാണ്. താൻ പാകം ചെയ്യുന്ന ഭക്ഷണത്തിലൂടെയും സന്ദർശകർക്കായി ഒരുക്കുന്ന ഇടങ്ങളിലൂടെയും താൻ നഷ്ടപ്പെടുത്തിയ വ്യക്തിത്വത്തെ വീണ്ടെടുക്കാൻ അവർ നടത്തുന്ന ശ്രമങ്ങൾ ശരീരഭാഷയിലൂടെയാണ് ഗ്രീക്ക് നടി ആഞ്ചലികി പാപൂലിയ തികച്ചും സ്വാഭാവികമായി ഈ ചിത്രത്തിൽ പകർത്തിയിരിക്കുന്നത്. ഒരു പാചകക്കാരിയുടെ ദൈനംദിന ജീവിതത്തിലെ പ്രവർത്തികൾ, അവർ കടന്നുപോകുന്ന വികാരങ്ങളുടെ തീവ്രത (വിഷാദം, ഏകാന്തത), മിനിമലിസ്റ്റിക് അഭിനയ ശൈലിയിൽ കണ്ണുകളിലൂടെയും മുഖഭാവങ്ങളിലൂടെയും മാത്രം ആഞ്ചലികി പാപൂലിയ പ്രേക്ഷകരുമായി സംവദിച്ചു. അന്നയെന്ന കഥാപാത്രം ഒരു ‘മെന്റൽ ട്രോമ’ കടന്നുപോയ സ്ത്രീയാണ്. ഇത് പലപ്പോഴും ഒരു അഭിനയത്രിയെ മെലോ ഡ്രാമയിലേക്ക് നയിക്കാൻ സാധ്യതയുള്ള വേഷമാണ്. എന്നാൽ ആഞ്ചലികി പതിഞ്ഞതും അഴമുള്ളതുമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. തന്റെ ഉള്ളിലെ വേദനയെ പുറത്തുവിടാതെ അതിനെ പാചകത്തിലേക്കും തവാനിയിലെ (മദ്യശാല) മറ്റ് ജോലികളിലേക്കും വഴിതിരിച്ചുവിടുന്ന ഒരു സ്ത്രീയുടെ മനോനില വളരെ കൃത്യതയോടെ കൈകാര്യം ചെയ്തിരിക്കുന്നു.
ഭൗതികമായ ജീവിതത്തിനപ്പുറം നിശബ്ദമായ ആത്മസംഘർഷങ്ങളെയും തീവ്രമായ ഏകാന്തതയെയും മനുഷ്യന്റെ മനസ്സ് എങ്ങനെയാണ് കാലത്തെയും ഓർമകളെയുംചേർത്ത് നിർമ്മിച്ചെടുക്കുന്നത് എന്നതിലേക്കുള്ള അന്വേഷണമാണ് ചിത്രത്തിൽ സംവിധായക പ്രധാനമായും കൈകാര്യം ചെയ്യുന്നത്. സമകാലിക ഗ്രീക്ക് സിനിമയുടെ സമാന്തര സങ്കേതങ്ങളിൽ നിന്ന് മാറി ദാർശനികവും റിയലിസ്റ്റിക് ശൈലിയുമാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ അന്ന (ആഞ്ചലികി പാപൂലിയ), തന്റെ ഭൂതകാലത്തെക്കുറിച്ചുള്ള ഓർമ്മകൾ പൂർണ്ണമായും നഷ്ടപ്പെട്ട് റൂല എന്ന പരുക്കനായ മനുഷ്യൻ നടത്തുന്ന നഗരപ്രാന്തത്തിലുള്ള ഒരു ഒറ്റപ്പെട്ട കടലോര മദ്യശാലയിൽ എത്തിച്ചേരുന്നു. അന്നയ്ക്ക് തന്റെ പേരോ വിലാസമോ അറിയില്ലെങ്കിലും അവൾ ഉണ്ടാക്കുന്ന പരമ്പരാഗത ഗ്രീക്ക് വിഭവങ്ങൾ താവാനിയിലെത്തുന്ന സാധാരണക്കാരായ മനുഷ്യരെ ആകർഷിക്കാൻ തുടങ്ങുന്നു. മദ്യശാലയിലെ അന്തരീക്ഷം തന്നെ അന്നയുടെ ഭക്ഷണങ്ങളിലൂടെ മാറുന്നു. ലളിതമായ ആഹാര നിർമ്മാണത്തിലൂടെ അവൾ മനുഷ്യരുമായി വൈകാരികമായ ബന്ധങ്ങൾ സ്ഥാപിക്കുന്നു. എന്നാൽ, അവൾ തയ്യാറാക്കുന്ന വിഭവങ്ങൾ കഴിക്കുന്ന ആളുകളിൽ അത് ഭൂതകാല സ്മരണകൾ ഉണർത്തുമ്പോൾ, അത് അന്നയുടെ സ്വന്തം ഓർമ്മകളിലേക്കുള്ള വഴിത്തിരിവായി മാറുകയാണ് ചെയ്യുന്നത്.
ചിത്രത്തിലെ ഏറ്റവും ശക്തമായ സാന്നിധ്യവും ചിത്രത്തിന് ഒരു മികച്ച വൈകാരിക അടിത്തറ നൽകുന്നതുമായ കഥാപാത്രമാണ് മദ്യശാലയുടെ ഉടമയായ റൂല. പ്രശസ്ത ഗ്രീക്ക് നടൻ യാനിസ് സൂർസോറിസ് ആണ് ഈ കഥാപാത്രത്തെ അതീവ ജാഗ്രതയോടെയും തന്മയത്വത്തോടെയും അവതരിപ്പിച്ചത്. സിനിമയുടെ തുടക്കത്തിൽ റൂല ഒരു പരുക്കനായ, ഏകാകിയായ, അധികം സംസാരിക്കാത്ത ഒരു മനുഷ്യനാണ്. തകർച്ചയുടെ വക്കിലെത്തിയ തന്റെ മദ്യശാല എങ്ങനെയെങ്കിലും മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്ന ഒരു സാധാരണ വ്യവസായ തൊഴിലാളിയുടെ ശരീരഭാഷയാണ് അയാൾക്കുള്ളത്. വികാരങ്ങൾ വലിയ ഭാവപ്രകടനങ്ങളിലൂടെയല്ല സൂക്ഷ്മമായ ചലനങ്ങളിലൂടയാണ് യാനിസ് ആവിഷ്കരിക്കുന്നത്. നിശബ്ദമായ അയാളുടെ ഇരിപ്പ്, അന്നയെ നോക്കുന്ന നോട്ടം, സംസാരത്തിലെ അസ്വസ്ഥത എന്നിവയിലൂടെയെല്ലാം റൂലയുടെ ഉള്ളിലെ ഏകാന്തതയും ചിന്തകളും കാരുണ്യവും മനുഷ്യത്തവുമെല്ലാം പ്രേക്ഷകരിലേക്ക് കൃത്യമായി എത്തുന്നു.
ഒരു അഭിനേതാവിനെപ്പോലെ തന്നെ മദ്യശാലയുടെ അകത്തും പുറത്തും നിശബ്ദമായി സഞ്ചരിക്കുന്ന ക്യാമറ ദൃശ്യങ്ങൾ പലപ്പോഴും തിയോ ആഞ്ചലോപൌലോയുടെയും ബേലതറിന്റെയും തർക്കോവിസ്കിയുടെയും ദൃശ്യങ്ങളുടെ ഓർമകൾ പുതുക്കുന്നുണ്ട്. നിശ്ചലമായ ക്യാമറയും ലോങ്ങ് ഷോട്ടുകളും തവാനിയിലെ നിശബ്ദതയും ഏകാന്തതയും കഥാപാത്രങ്ങളുടെ മാനസികാവസ്ഥ പോലെതന്നെ ചിത്രീകരിക്കുന്നതിൽ ഡിയോണിസിസ് എഫ്തിമിയോപൗലോസ് എന്ന സിനിമറ്റൊഗ്രഫർ നൂറുശതമാനം വിജയിച്ചിട്ടുണ്ട്. സിനിമയുടെ ആന്തരികമായ വിങ്ങലുകളെ, നിശബ്ദതയെ, ഏറ്റവും മിനിമൽ സംഗീതത്തിലൂടെ പ്രേക്ഷകന്റെ വൈകാരികഭാരം കൂട്ടുന്നതിൽ മിനോസ് മാത്സാസിന്റെ സംഗീതത്തിനും കഴിഞ്ഞിട്ടുണ്ട്.
ഗ്രീക്ക് ചലച്ചിത്രരംഗത്ത് സ്ത്രീപക്ഷ വീക്ഷണങ്ങളും ദാർശനിക പ്രമേയങ്ങളും അതീവ സൂക്ഷ്മതയോടെ അവതരിപ്പിക്കുന്ന ആഞ്ചലികി അന്തോണിയോ മനുഷ്യന്റെ അസ്തിത്വ പ്രതിസന്ധികളെയും സ്വത്വന്വേഷണങ്ങളെയുമാണ് എപ്പോഴും തന്റെ ക്യാമറയ്ക്ക് മുന്നിൽ കൊണ്ടുവരുന്നത്. ലോകാർണോ, മോൺട്രിയൽ തുടങ്ങിയ പ്രശസ്ത ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കപ്പെടുകയും മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരങ്ങൾ നേടുകയും ചെയ്ത ‘Eduart’ (2006) എന്ന ചിത്രം അന്തോണിയോയുടെ കരിയറിലെ ഏറ്റവും മികച്ച മാസ്റ്റർപീസുകളിൽ ഒന്നാണ്. കൂടാതെ, വ്യക്തിബന്ധങ്ങളുടെ സങ്കീർണ്ണതകൾ പറയുന്ന ‘Donusa’ (1992), എന്നിവയും അവരുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. ‘ഗ്രീൻ സീ’ ഒരു വ്യക്തിയുടെ ഓർമ്മ നഷ്ടപ്പെടലിന്റെയോ അതിജീവനത്തിന്റെയോ കഥയല്ല. അത് കല, ഭക്ഷണം, മനുഷ്യബന്ധങ്ങൾ എന്നിവയിലൂടെ എങ്ങനെ ഒരാൾക്ക് സ്വന്തം സ്വത്വത്തെ വീണ്ടെടുക്കാം എന്നതിനെക്കുറിച്ചുള്ള ഗ്രീക്ക് ദർശനം ആണെന്ന് തന്നെ പറയാം.