2016 ഫെബ്രുവരി 27 – നാണ് സംവിധായകൻ രാജേഷ് പിള്ള അന്തരിച്ചത്. തന്റെ അവസാന സിനിമ ‘വേട്ട’യുടെ റിലീസിനോടടുത്ത ദിവസങ്ങളിലാണ് രോഗം കടുത്ത് രാജേഷ് ആശുപത്രിയിലായതും വൈകാതെ മരണപ്പെട്ടതും. ദിവസങ്ങൾക്കു ശേഷം മാർച്ച് 1 – ന് മലയാളത്തിലെ മറ്റൊരു സംവിധായകൻ കൂടി ഈ ലോകം വിട്ടു പോയി. മോഹൻ രൂപ് ആയിരുന്നു അത്. പക്ഷേ, ഈ രണ്ട് വിയോഗങ്ങൾക്കിടയിലെ യാദൃശ്ചികത മറ്റൊന്നാണ്, രാജേഷ് പിള്ളയുടെ അവസാന സിനിമയുടെ പേര് തന്നെയാണ് മോഹൻ രൂപിന്റെ ആദ്യ സിനിമയുടേതും – ‘വേട്ട’!
സ്ക്രീനിൽ ‘വേട്ട’ എന്ന ടൈറ്റിലിനു ശേഷം സംവിധായകന്റേതായി തെളിഞ്ഞ രണ്ടു പേരുകളാണ് ഒരാഴ്ചയ്ക്കുള്ളിൽ കാലയവനികയ്ക്കു പിന്നിലേക്ക് മറഞ്ഞത്!
പുതിയ തലമുറയ്ക്ക് അത്ര പരിചിതനല്ല മോഹന്‍രൂപ് എന്ന സംവിധായകന്‍. വര്‍ക്കല ഇലമണ്‍ കിഴക്കേപ്പുറം കല്ലുവിള വീട്ടില്‍ പരേതരായ എന്‍. മാധവന്‍ ആചാരിയുടേയും നളിനാക്ഷി അമ്മാളിന്റെയും മകനായി ജനിച്ച മോഹന് കുട്ടിക്കാലം മുതലേ സിനിമയോടു കടുത്ത ഭ്രമമായിരുന്നു. പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്നു സംവിധാനത്തില്‍ ഡിപ്ലോമ നേടിയ ശേഷം, 32 വര്‍ഷം മുന്‍പ് സംവിധാന രംഗത്തേക്കെത്തിയ മോഹന്‍ തന്റെ ആദ്യ സിനിമ ‘വേട്ട’ യിൽ നായകന്‍മാരാക്കിയത് ഇന്നത്തെ താരരാജാക്കന്‍മാരായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയുമാണ്. ഒപ്പം ശ്രീനിവാസനും ബാലന്‍ കെ. നായരും അടൂര്‍ ഭാസിയുമുള്‍പ്പടെയുള്ള പ്രമുഖരും. ‘വേട്ട’യ്ക്ക് തിരക്കഥയെഴുതിയതും നിർമിച്ചതും മോഹനാണ്.
സംഗീത സംവിധായകന്‍ രാജാമണിയെയും ക്യാമറാമാന്‍ സാലു ജോര്‍ജിനെയും സിനിമയിയിലേക്കെത്തിച്ച ‘നുള്ളി നോവിക്കാ’തെയായിരുന്നു മോഹന്റെ അടുത്ത സിനിമ. തുടര്‍ന്ന് ‘വര്‍ഷങ്ങള്‍ പോയതറിയാതെ’, ‘എക്‌സ്‌ക്യൂസ് മീ ഏതു കോളേജിലാ’, ‘സ്പര്‍ശം’, ‘ഇവരെ സൂക്ഷിക്കുക’, ‘ശില്‍പ്പി’ എന്നീ മലയാളം സിനിമകളും ‘കണ്‍കള്‍ അറിയാമല്‍’, ‘തൂതവന്‍’ എന്നീ തമിഴ് സിനിമകളും ഒരുക്കി. ‘പകിട പന്ത്രണ്ട്’, ‘മാര്‍ച്ച് മാസത്തിലെ ലില്ലിപ്പൂക്കള്‍’ എന്നീ ടെലിവിഷന്‍ സീരിയലുകളും നിരവധി ഡോക്യുമെന്ററികളും അദ്ദേഹത്തിന്റെ സംവിധാനത്തിലൊരുങ്ങി. ‘വര്‍ഷങ്ങള്‍ പോയതറിയാതെ’ എന്ന ചിത്രത്തിലെ ‘ഇലകൊഴിയും ശിശിരത്തില്‍...’ എന്നാരംഭിക്കുന്ന ഗാനം മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റുകളിലൊന്നാണ്. ‘തൂതവന്’ ഭാരതീയ ലളിതകലാ അക്കാഡമിയുടെ ഡോ.അംബേദ്ക്കര്‍ ദേശീയ പുരസ്‌ക്കാരം ലഭിച്ചു.
സിനിമയില്‍ സജീവമായതിനു ശേഷം മോഹൻ കുടുംബസമേതം തൃശൂരില്‍ താമസമാക്കി. മരിക്കുമ്പോൾ 59 വയസ്സായിരുന്നു. തൃശൂര്‍ മിഷന്‍ ക്വാട്ടേഴ്‌സ് തറയില്‍ ലെയ്‌നിലെ വീട്ടില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കട്ടിലിനു കുറുകേ കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. ഹൃദയാഘാതമായിരുന്നു കാരണം. അദ്ദേഹത്തിന്റെ ഭാര്യ നിര്‍മ്മല എന്ന പ്രീതി അതിനും അഞ്ചു വര്‍ഷം മുന്‍പ് മരണപ്പെട്ടു. മകന്‍ മൃണാള്‍ രൂപ്, മകള്‍ നിള രൂപ് എന്ന മിലി.
വളര്‍ത്തു മൃഗങ്ങളോടുള്ള ക്രൂരതയുടെ പശ്ചാത്തലത്തില്‍ തമിഴിലും മലയാളത്തിലുമായി ചിത്രീകരിക്കുവാനുദ്ദേശിച്ച ‘ഉരു’ എന്ന സിനിമയുടെ പണിപ്പുരയിലായിരുന്നു അദ്ദേഹം. ഒപ്പം കോട്ടപ്പുറം അതിരൂപതാ ക്രിസ്ത്യന്‍ ചരിത്രത്തെ ആസ്പദമാക്കി അദ്ദേഹം തയ്യാറാക്കിയ ‘ഡിവൈന്‍ സെന്‍ച്യുറീസ്’ എന്ന ഡോക്യുഫിക്ഷന്റെ അവസാനഘട്ട ഡബ്ബിംഗ് ജോലകള്‍ ആരംഭിക്കാനിരുന്നതുമാണ്. അതിനിടെയാണ് മരണം മോഹനെ കൊണ്ടുപോയത്.