ADVERTISEMENT

ലോകസിനിമയിലെ മികച്ച സൃഷ്ടികളെ അവതരിപ്പിക്കുന്ന കോളം, പ്രശസ്ത സംവിധായകനും ചിത്രകാരനുമായ സുധി അന്ന എഴുതുന്ന ‘വേൾഡ് മൂവീവ്’. ഈ ലക്കം ‘ദി ടിൻ ഡ്രം (1979)’ സിനിമയെക്കുറിച്ച് എഴുതിയതു വായിക്കാം –

ലോകസിനിമയിൽ അത്ഭുതങ്ങൾ സംഭവിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ അത്ഭുതങ്ങളായി മാറിയ സിനിമകൾ ലോകാവസാനംവരേക്കും നിലനിൽക്കുക തന്നെ ചെയ്യും. ആ സിനിമ ഉണ്ടാവുന്നത് കാലത്തിവർത്തിയായ ഒരു സാഹിത്യരചനയുടെ വിത്തിൽ നിന്നാകുമ്പോൾ അത് ചരിത്രമായി മാറുകയും ചെയ്യും. അങ്ങനെ സംഭവിച്ച ഒരു ചലച്ചിത്ര വിസ്മയമാണ് ‘ദി ടിൻ ഡ്രം’ എന്ന ജർമ്മൻ ക്ലാസിക് സിനിമ.

ADVERTISEMENT

രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജർമൻ ഫാസിസത്തിന്റെ ഭീകരമായ വളർച്ച ഒരു കുട്ടിയുടെ വിചിത്രമായ കാഴ്ചപ്പാടിലൂടെ പ്രേക്ഷകനിൽ എത്തിച്ച, വോൾക്കർ ഷ്ലോഡോർഫ് സംവിധാനം ചെയ്ത, ഈ സിനിമയുടെ കഥ ലോകപ്രശസ്ത ജർമൻ എഴുത്തുകാരന്‍ ഗുന്തർ ഗ്രാസ്സിന്റെ നൊബേൽ സമ്മാനം ലഭിച്ച ‘ദി ടിൻ ഡ്രം’ എന്ന നോവലിന്റേതാണ്.

1960 കാലഘട്ടത്തിൽ ജർമനിയെ ഒരു ബാധ പോലെ പിടികൂടിയ വാണിജ്യ സിനിമ വ്യവസ്ഥിതിക്കെതിരെ രൂപംകൊണ്ട ന്യൂ ജർമൻ സിനിമ പ്രസ്ഥാനത്തിന്റെ ശക്തമായ സാന്നിധ്യമായിരുന്നു വോൾക്കർ ഷ്ലോഡോർഫ്. സിനിമയുടെ തിരക്കഥാ രചനയിൽ എഴുത്തുകാരനായ ഗുന്തർ ഗ്രാസ്സും സംവിധായകനൊപ്പം പ്രവർത്തിച്ചു എന്നത് ഈ സിനിമയുടെ പ്രധാനവിജയങ്ങളിൽ ഒന്നാണ്.

ADVERTISEMENT

അരാജകത്വവും കപടതയും നിറഞ്ഞ ഈ ലോകത്ത് മുതിർന്നവർക്കൊപ്പം ജീവിക്കേണ്ടതില്ല എന്നു തീരുമാനിച്ച് വളർച്ച മുരടിപ്പിച്ചു കുട്ടിയായിത്തന്നെ തുടരുന്ന ഓസ്കർ മാറ്റ്സെരത്ത് എന്ന മൂന്നു വയസ്സുകാരന്റെ പ്രതിഷേധമാണ് ഈ സാഹിത്യസൃഷ്ടിയുടെ പ്രമേയം. ചരിത്രത്തെ അതിയാഥാർഥ്യമായി സമീപിക്കുന്ന ഈ സിനിമ പടിഞ്ഞാറൻ ജർമ്മനിയുടെ ഏറ്റവും മികച്ച ചലച്ചിത്ര സംഭാവനയായാണ് ലോകസിനിമാ ചരിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്.

1920 – കളിലെ പോളണ്ട് ആണ് കഥയുടെ പശ്ചാത്തലം. യഥാർഥ പിതാവ് ആരാണെന്ന് അറിയാതെ ആഗ്‌നസിന് ജനിച്ച ഓസ്കർ എന്ന ബാലൻ തനിക്ക് ചുറ്റുമുള്ളവരുടെ കപടത നിറഞ്ഞ ലോകത്തിലാണ് മൂന്നു വയസ്സുവരെ ജീവിച്ചത്. മൂന്നാം ജന്മദിനത്തിൽ സമ്മാനമായി ലഭിച്ച തകരച്ചെണ്ടയുമായി അവൻ വീടിന്റെ കോണിപ്പടിയിൽ നിന്നു ബോധപൂർവം താഴേക്കു ചാടുന്നു. ഈ അപകടത്തിൽ അവന്റെ ശാരീരിക വളർച്ച നിന്നു പോകുന്നു. അവൻ മൂന്നു വയസ്സുകാരനിൽ തന്നെ ജീവിതം തുടരുന്നു. സമ്മാനമായി കിട്ടിയ തകരച്ചെണ്ട അവന്റെ ജീവിതത്തിന്റെ ഭാഗമായി മാറി. തകരച്ചെണ്ട ആരങ്കിലും ബലമായി പിടിച്ചുവാങ്ങിയാൽ അത്യുച്ചത്തിൽ അവൻ അലറിക്കരയും. ഈ നിലവിളി കാരണം കണ്ണാടിച്ചില്ലുകളും പാത്രങ്ങളും നിലത്തുവീണു തകർന്നുപോകും. ഈ അപൂർവശേഷിയിൽ അവൻ മറ്റുള്ളരിൽ നിന്നു പലപ്പോഴായി രക്ഷപ്പെട്ടു.1930 – കളിൽ നാസി പാർട്ടി ജർമ്മനിയിൽ വൻശക്തിയായി മാറിയപ്പോൾ ഓസ്കറിന്റെ വളർത്തച്ഛൻ ആൽഫ്രഡ് ഒരു തീവ്രനാസി അനുകൂലിയായി മാറി. ഒരു നാസി റാലിക്കിടയിൽ ഓസ്കർ അവന്റെ തകരച്ചെണ്ട കൊട്ടി റാലിയുടെ താളം തെറ്റിക്കുന്നു. ഫാസിസത്തിന് എതിരെയുള്ള അവന്റെ ആദ്യ പ്രതിഷേധമായിരുന്നു അത്. കുടുംബ സാഹചര്യങ്ങൾ വഷളാകുമ്പോൾ അമ്മ ആഗ്‌നസ് മാനസിക സംഘർഷങ്ങൾ താങ്ങാനാകാതെ ആത്മഹത്യ ചെയ്യുന്നു. യുദ്ധം അവസാനിക്കുകയും വളർത്തച്ഛന്റെ മരണം സംഭവിക്കുകയും ചെയ്ത ശേഷം, അദ്ദേഹത്തിന്റെ ശവസംസ്കാര ചടങ്ങിൽ വച്ച് ഓസ്കർ തന്റെ പ്രിയപ്പെട്ട തകരച്ചെണ്ട കുഴിമാടത്തിലേക്ക് എറിയുന്നു. ഈ നിമിഷം അവൻ വീണ്ടും വളരാൻ തീരുമാനിക്കുന്നു. തുടർന്ന് അവന് ശാരീരികമായി നേരിയ വളർച്ച ഉണ്ടാകുന്നുണ്ടെങ്കിലും അവന്റെ ശരീരത്തിന് ചെറിയൊരു വൈകല്യം സംഭവിക്കുന്നു. യുദ്ധാനന്തര ജർമ്മനിയുടെ പുനർജന്മത്തെയും പൂർണ്ണമായി മായ്ച്ചുകളയാനാവാത്ത ഭൂതകാലത്തിന്റെ പാടുകളെയുമാണ് അവന്റെ ഈ പുതിയ വളർച്ച സൂചിപ്പിക്കുന്നത്.

ADVERTISEMENT

ഗുന്തർ ഗ്രാസിന്റെ ബൃഹത്തായ നോവലിനെ സിനിമയാക്കാൻ തിരക്കഥാകൃത്തായ ജീൻ-ക്ലോഡ് കാരിയറും സംവിധായകൻ ഷ്ലോണ്ടോർഫും വലിയ വെല്ലുവിളികളാണ് നേരിട്ടത്. ജീൻ-ക്ലോഡ് കാരിയർ ഒരുക്കിയ ആദ്യ തിരക്കഥാ രൂപം നോവലിൽ നിന്നു മാറി യുക്തിസഹവും ലളിതവുമായിപ്പോയി എന്ന് ഗുന്തർ ഗ്രാസ് തിരക്കഥ വായിച്ചതിനുശേഷം വിമർശിച്ചിരുന്നു. ചരിത്രം എപ്പോഴും യുക്തിസഹമായ പാതയിലൂടെയല്ല സഞ്ചരിക്കുന്നത് എന്നതിനാൽ അതിലേക്ക് യുക്തിരഹിതമായ ദൃശ്യവിവരണങ്ങൾ കൂടി ഉൾപ്പെടുത്താൻ ഗ്രാസ് ആവശ്യപ്പെടുകയും ചിത്രത്തിലെ സംഭാഷണങ്ങൾ എഴുതുന്നതിൽ നേരിട്ട് ഇടപെടുകയും ചെയ്തു. നോവലിലെ യുദ്ധാനന്തര കാലഘട്ടം സിനിമയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കുകയും കഥാപാത്രത്തിന്റെ കാഴ്ചപ്പാടിലൂടെ മാത്രം ചരിത്രത്തെ പുനർനിർമ്മിച്ചുകൊണ്ട് നോവലിന്റെ ഘടനയിൽ നിന്ന് മാറ്റങ്ങൾ വരുത്തിയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സ്ലോവാക്യൻ ചലച്ചിത്രകാരനായ ഐഗർ ലൂഥറുടെ ക്യാമറാക്കണ്ണുകൾ ചിത്രത്തിന് നൽകിയ അതിയാഥാർത്ഥ്യപരമായ ദൃശ്യഭംഗി വിസ്മയകരമാണ്. ഒരു കുട്ടിയുടെ കാഴ്ചപ്പാടിലൂടെ കാണുന്ന ലോകത്തെ പ്രതിഫലിപ്പിക്കാൻ ലൂഥർ ലോ ആംഗിൾ ഫ്രെയിമുകൾ ഉപയോഗിച്ചു. മുതിർന്നവരെ ഭീമാകാരന്മാരായും വിചിത്രരൂപികളായും കാണിക്കുന്നതിനും കുട്ടിയുടെ നിസ്സഹായതയും ഭയവും എടുത്തുകാണിക്കുന്നതിനും ക്യാമറ ഉയരത്തിൽ വച്ച് ദൃശ്യങ്ങൾ പകർത്തി. ചിത്രത്തിന്റെ പല ഭാഗങ്ങളും പഴയകാല സിനിമകളുടെയും വാർത്താചിത്രങ്ങളുടെയും ശൈലിയിൽ ചിത്രീകരിച്ചു. ജർമ്മൻ എക്സ്പ്രഷനിസ്റ്റ് ചിത്രങ്ങളുടെ സ്വാധീനമുള്ള ഈ സിനിമയിൽ ബ്രൗൺ, ഗ്രീൻ, ബ്ലൂ എന്നീ നിറങ്ങൾക്കിടയിൽ ചുവപ്പ് നിറം വേറിട്ടുനിൽക്കുന്ന തരത്തിലാണ് കളർ പാലറ്റ് തന്നെ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പ്രശസ്ത ഫ്രഞ്ച് സംഗീതസംവിധായകനായ മോറിസ് ജാർ ഒരുക്കിയ പശ്ചാത്തലസംഗീതം ഓരോ ദൃശ്യത്തെയും കൂടുതൽ നിഗൂഢവും ശക്തവുമാക്കുന്നു. ഓസ്കറിന്റെ വികൃതമായ ലോകത്തെ പ്രതിഫലിപ്പിക്കാൻ ലളിതവും പരുക്കനുമായ ഓർക്കസ്ട്രേഷൻ ആണ് അദ്ദേഹം ഉപയോഗിച്ചത്. ഭയം ജനിപ്പിക്കുന്ന ഒരു രാത്രിസ്വപ്നം പോലെയും അതേസമയം ലളിതമായ ഒരു ശിശുഗീതം പോലെയുമുള്ള സംഗീതം നാസി കാലഘട്ടത്തിന്റെ ക്രൂരതകളിലേക്ക് കാഴ്ചക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. നാസി റാലികൾക്കിടയിൽ ഓസ്കർ തന്റെ ഡ്രം ഉപയോഗിച്ച് സംഗീതത്തിന്റെ താളം തെറ്റിച്ച് ജനങ്ങളെ നൃത്തം ചെയ്യിക്കുന്ന വാൾട്സ് സംഗീതം ചിത്രത്തിലെ ഏറ്റവും പ്രശസ്തമായ കോമഡി രംഗങ്ങളിൽ ഒന്നാണ്. ഓസ്കറിന്റെ ഉയർന്ന ഫ്രീക്വൻസിയിലുള്ള നിലവിളികളുടെ ശബ്ദം ചിത്രത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നു.

‘ദി ടിൻ ഡ്രം’ എന്ന സിനിമയുടെ തിരക്കഥപോലെ തന്നെ ഏറ്റവും വലിയ കരുത്ത് അതിന്റെ അസാധാരണമായ കാസ്റ്റിംഗും കഥാപാത്രങ്ങളുടെ മികച്ച പ്രകടനങ്ങളുമാണ്. ഓസ്കറിനെ അവതരിപ്പിച്ച ഡേവിഡ് ബെന്നന്റിന്റെ അഭിനയം സമാനതകളില്ലാത്തതാണ്. ഭർത്താവിനും കാമുകനുമിടയിൽ അനുഭവിക്കുന്ന കുറ്റബോധത്തിൽ നിന്നും യുദ്ധത്തിന്റെ ഭീകരതയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന ഓസ്കറിന്റെ അമ്മയായി അഭിനയിച്ച ആഞ്ചല വിങ്ക്ലറും, അച്ഛനായ അൽഫ്രഡ് മാറ്റ്സെരത് ആയ മാരിയോ അഡോർഫും തങ്ങളുടെ കഥാപാത്രങ്ങളുടെ കാപട്യങ്ങളും നിസ്സഹായതകളും വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു. നാസി പ്രത്യയശാസ്ത്രങ്ങളുടെ സ്വാധീനത്തിൽ വീണുപോകുന്ന സാധാരണക്കാരായ ജർമ്മൻ പൗരന്മാരുടെ പ്രതിനിധിയായി മാരിയോ അഡോർഫിന്റെ അൽഫ്രഡ് മാറ്റ്സെരത് എന്ന കഥാപാത്രം മാറുന്നു.

ചിത്രത്തിലെ ചില നഗ്നരംഗങ്ങളും കുട്ടിയായ ഓസ്കറിന്റെ ലൈംഗിക ഇടപെടലുകളും അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. 1997 - ൽ അമേരിക്കയിലെ ഒക്ലഹോമ സിറ്റിയിൽ ഒരു യാഥാസ്ഥിതിക സംഘടനയുടെ പരാതിയെത്തുടർന്ന് ഈ സിനിമയ്ക്ക് നിരോധനമേർപ്പെടുത്തി. ലൈബ്രറികളിൽ നിന്നും വീടുകളിൽ നിന്നും സിനിമയുടെ പകർപ്പുകൾ പോലീസ് കസ്റ്റഡിയിലെടുത്തു. സിനിമയിലെ രംഗങ്ങൾ നഗ്നതയും കാമാസക്തിയും നിറഞ്ഞതാണെന്ന വാദത്തെ തള്ളിക്കൊണ്ട് കോടതി ഇതൊരു മികച്ച കലയാണെന്ന് വിധിച്ചു. ഇതോടെ ചിത്രത്തിന്റെ പകർപ്പുകൾ പിടിച്ചെടുക്കില്ലെന്ന വിട്ടുവീഴ്ചാ കരാറിൽ ഒപ്പുവെക്കാൻ അധികാരികൾ നിർബന്ധിതരായി.

ചരിത്രത്തിലെ കറുത്ത അധ്യായങ്ങളെ വിസ്മയിപ്പിക്കുന്ന ദൃശ്യഭാഷയിലൂടെയും ഫാന്റസിയിലൂടെയും പുനർനിർമ്മിച്ച ‘ദി ടിൻ ഡ്രം’ ലോക സിനിമയിലെ എക്കാലത്തെയും മികച്ച പരീക്ഷണ ചിത്രങ്ങളിൽ ഒന്നാണ്. യുദ്ധങ്ങളുടെയും ഫാസിസത്തിന്റെയും കാലത്ത് നിസ്സംഗത പാലിക്കുന്ന മനുഷ്യർക്കുള്ള ശക്തമായ ഒരു മുന്നറിയിപ്പാണ് ഓസ്കറിന്റെ ഡ്രമ്മിന്റെ ശബ്ദം.

The Tin Drum: A Cinematic Masterpiece Through a Child's Eyes:

The Tin Drum is a remarkable German classic film from 1979, directed by Volker Schlöndorff and based on Günther Grass's Nobel Prize-winning novel. It powerfully depicts the rise of German fascism through the unique perspective of Oskar Matzerath, a boy who stops growing at age three. Oskar's refusal to grow and his constant drumming serve as a protest against the hypocrisy and chaos of the adult world and the Nazi regime. The film masterfully blends historical reality with fantasy, using surreal visuals and a distinctive color palette to portray the unsettling atmosphere of the era. Despite controversies surrounding its mature themes, The Tin Drum is celebrated for its exceptional casting, strong performances, and innovative cinematic approach. It remains a significant contribution to world cinema, offering a potent warning about historical amnesia and the dangers of ideological extremism.

ADVERTISEMENT