ADVERTISEMENT

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിൽ ഒരു വിഡിയോ പ്രചരിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ വൈറൽ താരമായ അലിൻ ജോസ് പെരേരയെ ഒരു തിയറ്റർ ഉദ്ഘാടന ചടങ്ങിൽ ബൗൺസേഴ്സ് കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ചടങ്ങു നടക്കുന്ന ഹാളിലേക്ക് കയറാനുള്ള അലിൻ ജോസിന്റെ ശ്രമം ബൗൺസേഴ്സ് തടഞ്ഞു. ഇതു കണ്ടു നിന്നവർ രസം പിടിച്ച് കൂവിയാർത്തപ്പോൾ അപമാനിതനായ അലിൻ ജോസ് പെരേര ബൗൺസേഴ്സിനോട് ക്ഷോഭിക്കുകയും ഇതിൽ പ്രകോപിതരായ ബൗൺസേഴ്സ് അലിൻ ജോസിനെ തല്ലാൻ ഓടിക്കുകയുമായിരുന്നു. ഒടുവിൽ അലിൻ ജോസ് മതിൽ ചാടിയാണ് രക്ഷപ്പെട്ടത്. ഈ സംഭവത്തില്‍ ‘ന്യായം’ എന്തുമാകട്ടേ, പക്ഷേ, ഇങ്ങനെയാണോ ഒരു മനുഷ്യനോട് പൊതുജന മധ്യത്തില്‍ പെരുമാറേണ്ടതെന്ന ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഉയർത്തുന്നത്. ‘അല്ല’ എന്നു തന്നെയാണ് ഉത്തരം!

‘ബൗൺസേഴ്സ്’ എന്ന പേരിൽ സ്വകാര്യ ചടങ്ങുകൾക്കും പൊതുപരിപാടികള്‍ക്കും സുരക്ഷയൊരുക്കാനെത്തുന്നവർക്കെതിരെ തുടർച്ചയായുണ്ടാകുന്ന പരാതികളുടെയും ആരോപണങ്ങളുടെയും ഏറ്റവും പുതിയ ഉദാഹരണമാണ് ‘അലിൻ ജോസ് സംഭവം’.

ADVERTISEMENT

സമീപകാലത്ത് പലയിടങ്ങളിലും ബൗൺസേഴ്സിന്റെ അനാവശ്യ ‘മസിലു പിടുത്തം’ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ‘ഇവർ ഗുണ്ടകളെപ്പോലെ പെരുമാറുന്നു’ എന്ന പൊതുഅഭിപ്രായത്തെ സാധൂകരിക്കുന്നതാണ് മിക്ക സംഭവങ്ങളും. കൃത്യമായ ധാരണയോടെ, പ്രൊഫഷണലായി പണിയെടുക്കുന്ന പ്രൈവറ്റ് സെക്യൂരിറ്റി ടീമുകളും ബൗൺസേഴ്സും ഉള്ളപ്പോഴും ദോഷകരമായ പെരുമാറ്റത്തോടെ സമൂഹത്തില്‍ അവമതിപ്പുണ്ടാക്കുന്നവരാണ് ഇക്കൂട്ടത്തിൽ കൂടുതൽ. അവരാണ് അനാവശ്യമായ പ്രശ്നങ്ങളും വിവാദങ്ങളും സൃഷ്ടിക്കുന്നത്. ഇത്തരം ഇടപെടലുകൾ വലിയ സംഘർഷങ്ങളിലേക്കോ അക്രമങ്ങളിലേക്കോ വഴിതുറന്നേക്കാം.

അഞ്ചോ പത്തോ ആളുകളുടെ ഒരു സംഘം രൂപീകരിച്ച്, ‘പ്രൈവറ്റ് സെക്യൂരിറ്റി’ ലഭ്യമാക്കുന്ന നിരവധി ടീമുകൾ ഇപ്പോൾ കേരളത്തിലുണ്ട്. സിനിമ താരങ്ങളോ സെലിബ്രിറ്റികളോ പങ്കെടുക്കുന്ന പൊതു – സ്വകാര്യ ചടങ്ങുകളിൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നത് ഇവരാണ്. പലപ്പോഴും ഇത്തരം ‘കായിക ഇടപെടലുകൾ’ തർക്കങ്ങളിലാണ് കലാശിക്കുക. അടിപിടികളിലേക്കും കടുത്ത സംഘർഷങ്ങളിലേക്കും പോയ സന്ദർഭങ്ങളും കുറവല്ല.

ADVERTISEMENT

ഇത്തരം ബൗൺസേഴ്സിനെ നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിയന്ത്രിക്കുകയും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉൾപ്പടെ ഏർപ്പെടുത്തുകയും വേണമെന്നാണ് പൊതുഅഭിപ്രായം. ചടങ്ങിന് ഇത്തരം ടീമുകളെ സുരക്ഷയുടെ ചുമതല ഏൽപ്പിക്കും മുൻ‍പ് പൊലീസ് ഡിപ്പാർട്ടുമെന്റിൽ നിന്നു ബന്ധപ്പട്ടവർ അനുമതി വാങ്ങുകയും ഉത്തരവാദിത്വം ഏറ്റെടുത്ത് രേഖ കൈമാറുകയും വേണമെന്നത് നിർബന്ധമാക്കണം. അല്ലാത്ത പക്ഷം കടുത്ത മനുഷ്യത്വവിരുദ്ധമായ ഇടപെടലുകളിലേക്ക് കാര്യങ്ങൾ നീങ്ങിയേക്കാം.

Bouncersnew

‘‘ഈ ജോലിയെക്കുറിച്ച് പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കുന്ന ഇടപെടലുകളാണ് ഇപ്പോൾ പല ബൗൺസർമാരുടെയും ഭാഗത്തു നിന്നുണ്ടാകുന്നത്. ഉത്തരവാദിത്വത്തോടെയും മാന്യമായും ഈ പണിയെടുത്ത് ജീവിക്കുന്നവരെയാണ് ചില ‘ഷോ ഓഫ്’ കക്ഷികൾ ഗുണ്ടകളെന്ന വിശേഷണത്തിലേക്ക് തള്ളിയിട്ടത്. ചാനൽ ക്യാമറകൾ കാണുമ്പോൾ തങ്ങൾ ഗസ്റ്റിനേക്കാൾ വലിയ താരമാണെന്ന മിഥ്യാധാരണയിൽ പൊതുജനത്തോട് മോശമായി പെരുമാറുന്നവരാണ് ഈ മേഖലയുടെ ശാപം’’.– ഈ മേഖലയിൽ രണ്ട് പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന ഒരാൾ പറഞ്ഞതിങ്ങനെ.

ADVERTISEMENT

അദ്ദേഹം ഇങ്ങനെ തുടരുന്നു –

‘‘ഇടയ്ക്ക് ചിലർ എന്നെ ബന്ധപ്പെടും. ടീമിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. അതിനു പറയുന്ന യോഗ്യതകളാണ് രസകരം – ‘‘ചേട്ടാ...എനിക്ക് നാല് കേസുണ്ട്...തല്ലിൽ പ്രതിയായതാണ്. എന്നെയും ഒപ്പം കൂട്ടിക്കൂടേ...’’ എന്നാണ് ചോദിക്കുക. എന്ത് മറുപടി പറയാൻ. ഇവരുടെ വിചാരം മസിലും പെരുപ്പിച്ച് ഗുണ്ടായിസവുമായി നടക്കുന്നവരുടെ മേഖലയാണ് ഇതെന്നാണ്. മാന്യമായി ഈ ജോലിയിൽ തുടരുന്ന ഭൂരിപക്ഷത്തിന്റെ അഭിമാനം നഷ്ടപ്പെടുത്തുകയാണ് ഇത്തരക്കാർ ചെയ്യുന്നത്. ഇപ്പോൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നവരിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരും ഗുണ്ടകളുമൊക്കെയുണ്ട്. പലരും കേസുകളില്‍ ഉൾപ്പെട്ടിട്ടുണ്ട്. അത്തരക്കാരെ സുരക്ഷാച്ചുമതല ഏൽപ്പിക്കുന്നവർ തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നത്. ഇവർ സൃഷ്ടിക്കുന്ന പൊല്ലാപ്പുകൾക്ക് മറുപടി പറയേണ്ടി വരും’’.

സിനിമ ലൊക്കേഷനുകളിൽ പലപ്പോഴും പ്രൈവറ്റ് സെക്യൂരിറ്റികളുടെ സേവനം ഉപയോഗിക്കാറുണ്ട്. ബോളിവുഡിലും വിദേശത്തുമൊക്കെ വലിയ പ്രതിഫലം ലഭിക്കുന്ന ഒരു തൊഴിൽ മേഖലയാണിത്. അതിനായി പ്രത്യേകപരിശീലനം ലഭിച്ച, ലൈസൻസ് സ്വന്തമാക്കിയ പ്രൈവറ്റ് ബോഡിഗാഡുകളും സെക്യൂരിറ്റി ടീമുകളും പ്രവർത്തിക്കുന്നു. പക്ഷേ, കേരളത്തിൽ ഇപ്പോഴും ഇതൊരു കടലാസ് സംവിധാനമാണ്. കാര്യമായ നിയമനിയന്ത്രണങ്ങളില്ലാതെ പല സംഘങ്ങളും പ്രവർത്തിക്കുന്നു.

ചുരുക്കത്തിൽ, കൂടുതൽ കുഴപ്പങ്ങളുണ്ടാകും മുൻപ്, ഇനിയെങ്കിലും കൃത്യമായ മാനദണ്ഡങ്ങളോടെയേ പ്രവർത്തിക്കാവൂ എന്ന അറിയിപ്പ് ഇത്തരം സംഘങ്ങൾക്ക് ഭരണകൂടം നൽകും എന്നു പ്രതീക്ഷിക്കാം. അല്ലെങ്കിൽ പലരും മതില് ചാടി ഓടേണ്ടി വന്നേക്കാം...

Bouncers Assault Viral Star: Public Outrage Over Misconduct:

Alin Jose Pereira, a social media celebrity, faced an aggressive situation with bouncers at a theater inauguration, escalating to him being chased and forced to escape by climbing a wall. This incident highlights growing concerns about the unprofessional and aggressive behavior of some bouncers, raising questions about how individuals should be treated in public. The article discusses how such incidents tarnish the reputation of the private security sector, which includes many professional teams. It suggests that bouncer services should be regulated with legal frameworks and police clearance certificates to prevent further human rights violations and ensure public safety. Many bouncers in Kerala operate without proper licensing or legal oversight, contributing to issues. There is a call for the government to implement strict guidelines for these teams to prevent conflicts.

ADVERTISEMENT