കെ.ആര്‍. മോഹനന്റെ ജീവിതവും സിനിമയും സമാന്തരപാതയില്‍ സഞ്ചരിച്ചു; മുഖ്യധാരയുടെ ആള്‍ക്കൂട്ടയിരമ്പങ്ങള്‍ക്കിടയില്‍ നിന്നു മാറിയുള്ള നടപ്പ്! സൗമ്യവും ശാന്തവുമായ ഇടപെടലുകളിലൂടെ സ്വന്തം കര്‍മ്മ മണ്ഡലങ്ങളില്‍ തന്റെതായ സ്ഥാനമടയാളപ്പെടുത്തിയ പ്രതിഭ. ഒരുപക്ഷേ, പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ സംവിധായകന്‍ എന്നതല്ല, സിനിമാ പ്രവര്‍ത്തകന്‍ തന്നെയാണദ്ദേഹം. സിനിമയുമായി ബന്ധപ്പെട്ട പല ഔദ്യോഗിക ഉത്തരവാദിത്വങ്ങളും കരുതലോടെ നിറവേറ്റിയ കെ.ആര്‍. മോഹനന്‍ നല്ല സിനിമയുടെ വക്താവായും നല്ല സംഘാടകനായും വ്യക്തിമുദ്ര പതിപ്പിച്ചു. എന്നാല്‍ സംവിധായകനെന്ന നിലയില്‍ തന്നിലെ മികവുകള്‍ വേണ്ടുംവിധം ഉപയോഗപ്പെടുത്തുവാനുള്ള അവസരം അദ്ദേഹത്തിനൊരിക്കലും ലഭിച്ചില്ല. 69 വര്‍ഷത്തെ ജീവിത കാലത്തിനിടെ മൂന്നേ മൂന്നു സിനിമകള്‍ മാത്രം. മൂന്നും അംഗീകാരങ്ങളാലും , അഭിനന്ദനങ്ങളാലും കാലാതിവര്‍ത്തികളായ സൃഷ്ടികള്‍. എന്നാല്‍ രണ്ടരപ്പതിറ്റാണ്ടോളം പിന്നീടൊരു സിനിമ സൃഷ്ടിക്കുവാന്‍ അദ്ദേഹത്തിനായില്ല. ഇതിനിടയില്‍ നിരവധി ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തുവെങ്കിലും , അത്തരമൊരു മാധ്യമത്തിന്റെ പരിമിതി എത്രത്തോളമെന്നും അതൊരു സര്‍ഗാത്മകകലാകാരനിലുണ്ടാക്കിയേക്കാവുന്ന സംഘര്‍ഷങ്ങളും പറേയണ്ടതില്ലല്ലോ.
നിര്‍മാതാവിനെ കഥ പറഞ്ഞു സന്തോഷിപ്പിക്കുവാന്‍ തനിക്കറിയില്ല എന്നു കെ.ആര്‍. മോഹനന്‍ പറഞ്ഞിട്ടുണ്ട്. ഒരുപക്ഷേ പറച്ചിലിലല്ല, കാഴ്ചയിലാണ് തന്റെ സൃഷ്ടി പൂര്‍ണ്ണത കൈവരിക്കുകയെന്ന് വിശ്വസിക്കുന്ന ഒരു സംവിധായകന്റെ മികവായോ, പരിമിതിയായോ അതിനെ കണക്കാക്കാം. തന്റെ മൂന്നു സിനിമകളുടെയും നിര്‍മ്മാതാവായിരുന്ന പി.ടി. കുഞ്ഞു മുഹമ്മദ് സംവിധാനരംഗത്തേക്കു കടന്നപ്പോള്‍ പിന്നീടൊരു നിര്‍മ്മാതാവിനെ അദ്ദേഹത്തിന് ലഭിച്ചില്ല. ഒരുപക്ഷേ, പി.ടി.യുമായുണ്ടായിരുന്ന ആശയവിനിമയത്തിലെ അനായാസത മറ്റൊരാളുമായും കെ.ആറിനുണ്ടായില്ല എന്നതാകാം കാരണം.
പി.ടി. കുഞ്ഞുമുഹമ്മദും കെ.ആര്‍ മോഹനനും കോളജ്കാല സഹപാഠികളും ഒരേമുറിയിലെ താമസക്കാരുമായിരുന്നു. അക്കാലം അഭിനേതാവാകുക എന്നതായിരുന്നു കെ.ആറിന്റെ ആഗ്രഹം. പഠന ശേഷം പി.ടി. വിദേശത്തേക്കു പോയി. രാമുകാര്യാട്ടിന്റെ ഉപദേശം സ്വീകരിച്ച കെ.ആര്‍. അഭിനയമോഹം ഇപേക്ഷിച്ച് സംവിധാനം പഠിക്കാന്‍ പൂനെ ഫിലിം ഇന്‍സ്റ്റ്യൂട്ടിലും ചേര്‍ന്നു. ഷാജി എന്‍. കരുണ്‍ , കെ.ജി. ജോര്‍ജ്, രാമചന്ദ്ര ബാബു തുടങ്ങി പ്രഗത്ഭരുടെ ഒരു നിര തന്നെ അവിടെയുണ്ടായിരുന്നു.
പഠനശേഷം വിഖ്യാത സംവിധായകന്‍ എ.വിന്‍സന്റിന്റെ സഹായിയായി ചെണ്ട, തീര്‍ത്ഥയാത്ര എന്നീ സിനിമകളില്‍ പ്രവര്‍ത്തിക്കുകയും തുടര്‍ന്ന്, സ്വതന്ത്രസംവിധായകനാകുവാനുള്ള ശ്രമങ്ങളാരംഭിക്കുകയും ചെയ്തു.
സുഹൃത്തിനു വേണ്ടി പണം മുടക്കാന്‍ പി.ടി. തയ്യാറായതോടെയാണ് കെ.ആറിന്റെ ആദ്യ സിനിമ ‘അശ്വത്ഥാമാവ് ’ സൃഷ്ടിക്കപ്പെട്ടത്. മാടമ്പ് കുഞ്ഞുക്കുട്ടന്റെ പ്രശസ്ത നോവലിനെ അധികരിച്ചൊരുക്കിയ ചിത്രം 1978 – ലെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്‌ക്കാരം സ്വന്തമാക്കി. രണ്ടാം സിനിമ സി.വി. ശ്രീരാമന്റെ ‘ഇരിക്കപ്പിണ്ഡം’ എന്ന കഥയെ അധികരിച്ചൊരുക്കിയ ‘പുരുഷാര്‍ത്ഥം’ . ചിത്രം 1988 – ലെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്‌ക്കാരവും മികച്ച പ്രാദേശിക സിനിമയ്ക്കുള്ള ദേശീയപുരസ്‌ക്കാരവും നേടി. 1992 – ലാണ് അദ്ദേഹത്തിന്റെ അവസാന സിനിമയായ ‘സ്വരൂപം’ നിര്‍മ്മിക്കപ്പെട്ടത്. ചിത്രം ആ വര്‍ഷത്തെ മികച്ച പ്രാദേശിക സിനിമയ്ക്കുള്ള ദേശീയപുരസ്‌ക്കാരം നേടി. പി.ടി. സംവിധാനത്തിലേക്കു തിരിഞ്ഞതോടെ മറ്റൊരു നിര്‍മ്മാതാവിനെ കണ്ടെത്താന്‍ കെ.ആറിനായില്ല.
തുടര്‍ന്ന് ഡോക്യുമെന്ററികളിലേക്ക് കടന്ന അദ്ദേഹം കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍ , ദേവഗൃഹം , 1994 – ല്‍ ദേശീയ പുരസ്‌ക്കാരം ലഭിച്ച വിശുദ്ധവനങ്ങള്‍ തുടങ്ങി നാല്‍പ്പതോളം സൃഷ്ടികളൊരുക്കി.. നീണ്ട ഇടവേളയ്ക്കു ശേഷം ഒരു പുതിയ സിനിമ സംവിധാനം ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ക്കിടേയാണ് മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയത്. 2017 ജൂൺ 25 നായിരുന്നു അദ്ദേഹത്തിന്റെ മരണം.
ഫിലിം സൊസൈറ്റി പ്രവര്‍ത്തനങ്ങളുമായി അടുത്ത ബന്ധം സൂക്ഷിച്ച കെ.ആര്‍. മികച്ച സിനിമാസ്വാദകനായിരുന്നു..
തൃശൂര്‍ ചാവക്കാട് തിരുവത്ര കുറ്റിയില്‍ അധ്യാപകനായിരുന്ന രാമന്റെയും പാറുക്കുട്ടിയുടെയും മകനായി ജനിച്ച കെ.ആര്‍. മോഹനന്‍ തിരുവത്രകുമാര്‍ എ.യു.പി. സ്‌കൂള്‍ , ചാവക്കാട് ഗവ . ഹൈസ്‌കൂള്‍ , തൃശൂര്‍ സെന്‍റ് തോമസ് കോളജ് എന്നിവിടങ്ങളില്‍ പഠിച്ചു. കെ.എസ്.എഫ്.ഡി.സിയില്‍ ഫിലിം ഓഫീസറായി ഔദ്യോഗിക ജീവിതമാരംഭിച്ച കെ.ആര്‍. കേരള ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍, കൈരളി ചാനലിന്റെ പ്രോഗ്രാം മേധാവി, ഡയറക്ടര്‍ ബോര്‍ഡ് അംഗം, അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. സ്വന്തം സിനിമകള്‍ മോഹന്‍ - മുഹമ്മദ് ഫിലിംസിന്റെ ബാനറില്‍ പി.ടി. കുഞ്ഞു മുഹമ്മദുമായി ചേര്‍ന്നു നിര്‍മ്മിച്ചു.
അടുത്തറിയാവുന്നവര്‍ക്കും, സുഹൃത്തുക്കള്‍ക്കും എന്തിനേറെ ഒരിക്കല്‍ പരിചയപ്പെട്ടവര്‍ക്കു പോലും നല്ല മനുഷ്യന്‍ എന്നേ കെ.ആര്‍ മോഹനനെക്കുറിച്ചു പറയുവാനുള്ളൂ. അതുകൊണ്ടുതന്നെ ആ മരണം സൃഷ്ടിക്കുന്ന വിടവ് വലുതാണ്. ഭാര്യ ഡൊ. ആര്‍. രാഗിണിയുടെ മരണം അദ്ദേഹത്തെ തളര്‍ത്തി. അതൊക്കെയും അദ്ദേഹത്തിന്റെ അസുഖം മൂര്‍ച്ഛിക്കാനും , അവസാനകാലത്തെ രണ്ടു മാസം ആശുപത്രിക്കിടക്കയിലാകുവാനും കാരണമായിരിക്കാം.. ആ പ്രതിഭയുടെ ഓർമകൾക്കു മുന്നില്‍ ഒരുപിടി കണ്ണീര്‍ പൂക്കള്‍...