ആളുകൾ നിറഞ്ഞു കയ്യടിക്കുന്ന വേദിയിൽ കിരീടമണിഞ്ഞ് രാജകുമാരിയെപ്പോലെ, ആത്മവിശ്വാസത്തോടെ നടന്നു നീങ്ങുന്ന എന്നെ എപ്പോഴും ഞാൻ മനസ്സിൽ കണ്ടിരുന്നു. ദാ ഇന്നീ നിമിഷം ആ ആഗ്രഹം സഫലമായിരിക്കുന്നു. കിരീടം ധരിച്ച്, വനിത മിസ് കേരള എന്നെഴുതിയ സാഷ് അണിഞ്ഞ് അഭിമുഖം നൽകുന്നു. എത്ര പ്രാവശ്യം ഈ രംഗം ഓര്ത്തു നോക്കിയിട്ടുണ്ടെന്നോ.’’ സ്വപ്നം പോലെ മനോഹരമായ നിമിഷത്തിന്റെ ആനന്ദം അരുണിമയുടെ കണ്ണുകളിൽ തിളങ്ങി.
കല്യാൺ സിൽക്സ് വനിത മിസ് കേരളയുടെ ആദ്യ കിരീടാവകാശിയാണ് ഒറ്റപ്പാലം സ്വദേശി അരുണിമ ജയൻ എ. സന്തോഷത്തിനു മാറ്റു കൂട്ടി മിസ് എലഗന്റ് പട്ടവും അരുണിമ സ്വന്തമാക്കി. കവർ ഫോട്ടോഷൂട്ടിന് ശേഷം വിശേഷങ്ങൾ പറയാനിരിക്കുമ്പോഴും അരുണിമ കിരീടത്തിൽ തൊട്ടു തലോടിക്കൊണ്ടിരുന്നു.
വനിത നൽകുന്ന ആത്മവിശ്വാസം
കുട്ടിക്കാലം മുതൽ കേട്ടു മനസ്സിൽ പതിഞ്ഞ പേരാണല്ലോ വനിത. കല്യാൺ സിൽക്സ് വനിത മിസ് കേരള മത്സരത്തെക്കുറിച്ചറിഞ്ഞപ്പോൾ ഉള്ളിൽ ആത്മവിശ്വാസം നിറഞ്ഞു. കൊച്ചിയിൽ സോട്ടി എന്ന കമ്പനിയിൽ സോഫ്റ്റ്വെയർ അനലിസ്റ്റ് ആയി ജോലി ചെയ്യവേയാണു മത്സരത്തിലേക്കുള്ള ക്ഷണം ലഭിച്ചത്. എല്ലാവിധ പിന്തുണയും നൽകി കമ്പനിയും സഹപ്രവർത്തകരും ഒപ്പം നിന്നു.
വനിത ഞങ്ങൾക്കായി ഒരുക്കിയ പ്ലാറ്റ്ഫോം വളരെ വലുതാണ്. രാജ്യത്ത് ഒന്നാം നിരയിൽ നിൽക്കുന്ന ഗ്രൂമേഴ്സ്, മികച്ച നിലവാരമുള്ള പരിശീലനം... എല്ലാം ഞങ്ങൾ 20 പേരെയും വാർത്തെടുക്കുകയായിരുന്നു. അവസാന ഘട്ടത്തിലെത്തിയവരുടെ ലക്ഷ്യം കിരീടം തന്നെയായിരുന്നു. എന്നാൽ ഒരാൾക്കേ അതു ലഭിക്കുകയുള്ളൂ എന്ന് എല്ലാവർക്കും അറിയാം. സൗന്ദര്യമത്സരങ്ങളിൽ വിജയികളായവർ മുതൽ ആദ്യമായി സ്റ്റേജിൽ കയറുന്നവർ വരെയുണ്ടു ഞങ്ങളുടെ കൂട്ടത്തിൽ. ഞങ്ങൾ പരസ്പരം പിന്തുണ നൽകി. ഔദ്യോഗികമായി ജയിച്ചതു ഞാനാണെങ്കിലും 20 പേരും വിജയികളാണ്.
പ്രഫഷനൽ മോഡൽ ആയതിനാൽ ഫാഷൻ ഷോ ചെയ്തിട്ടുണ്ടെങ്കിലും ആദ്യത്തെ പേജന്റാണിത്. റാംപിൽ ഞാ ൻ നടക്കുന്ന രീതി കണ്ടപ്പോൾ തന്നെ പരിശീലക ദീപ്തി ഗുജ്റാൾ തിരുത്തി. ഫാഷൻ ഷോയിലും സൗന്ദര്യമത്സ രത്തിലും രണ്ടു തരത്തിലുള്ള പ്രകടനമാണു വേണ്ടതെന്നു പറഞ്ഞു തന്നു. പേജന്റിനായി റാംപിൽ കയറുമ്പോൾ നമ്മളാണ് താരം. കോൺഫിഡൻസും ആറ്റിറ്റ്യൂഡുമാണ് പ്രധാനം. അതൊരു വലിയ തിരിച്ചറിവായിരുന്നു.
സ്റ്റേജിൽ കയറുമ്പോൾ പ്രസൻസ് ഓഫ് മൈഡ് ആണു പ്രധാനമെന്നു പഠിപ്പിച്ചത് ഷോ ഡയറക്ടർ അനു അഹൂജ മാം ആണ്. മൈക്ക് പിടിക്കുന്നതു മുതൽ ചോദ്യങ്ങ ൾക്ക് ഉത്തരം നൽകുന്നതു വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മാം കൃത്യമായി വിവരിച്ചു. സ്റ്റൈലിസ്റ്റ് ഭരത് ഗുപ്ത സർ തന്ന പിന്തുണയും പറഞ്ഞറിയിക്കാനാവില്ല.
തുടക്കത്തിൽ എല്ലാവരേയും പോലെ കിരീടമായിരുന്നു എന്റെയും ലക്ഷ്യം. എന്നാൽ ഗ്രൂമിങ്ങിലൂടെ ഒരുപാടു കാര്യങ്ങൾ മനസ്സിലാക്കി. ഞാനായിരിക്കാനാണ് എനിക്കിഷ്ടം. ചോദ്യങ്ങൾക്കു നൽകിയ ഉത്തരങ്ങൾ പോലും എനിക്കു ചുറ്റും ഞാൻ കണ്ട, അനുഭവിച്ചറിഞ്ഞ കാര്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് പറഞ്ഞിരിക്കുന്നത്.
കുടുംബമെന്ന ശക്തി
ഒറ്റപ്പാലത്തെ ഒരു സാധാരണ കുടുംബമാണ് എന്റേത്. മോഡലിങ്ങുമായോ ഫാഷൻ മേഖലയുമായോ യാതൊരു ബന്ധവുമില്ല. വിദ്യാഭ്യാസത്തിനാണ് വീട്ടിൽ പ്രാധാന്യം നൽകിയിരുന്നത്. അഞ്ചു വർഷം മുൻപ് കൊച്ചിയിലേക്കു വന്നത് കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജിൽ പഠിക്കുന്നതിനു വേണ്ടിയാണ്. കല്യാൺ സിൽക്സ് വനിത മിസ് കേരളയിലേക്ക് അപേക്ഷിക്കുകയാണെന്നു പറഞ്ഞപ്പോൾ അച്ഛൻ ജയനാരായണനും അമ്മ സ്വപ്നയ്ക്കും കിരീടവുമായി ഞാൻ വീട്ടിലേക്കു വരണം എന്നു യാതൊരുവിധ നിർബന്ധവുമുണ്ടായിരുന്നില്ല. എന്റെ ബെസ്റ്റ് നൽകാൻ ശ്രമിക്കണം എന്നു മാത്രമേ പറഞ്ഞിരുന്നുള്ളൂ. ചേച്ചി അപർണയ്ക്കും അതേ അഭിപ്രായമായിരുന്നു.
സ്വപ്നങ്ങൾ നേടിയെടുക്കുന്നതിനായി സ്വന്തം സമ്പാദ്യം വിനിയോഗിക്കുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാനാകില്ല. ചെറുപ്പത്തിൽ തന്നെ വിവാഹം കഴിച്ച് ഒതുങ്ങി കൂടുന്ന ഒരുപാടു പേരുണ്ട്. എന്നാൽ അങ്ങനെ ഒരു തീരുമാനത്തിലേക്കു കടക്കുന്നതിനു മുൻപു കുറച്ചു നാളെങ്കിലും ജോലി ചെയ്തു നോക്കണം. ശമ്പളം ക്രെഡിറ്റാകുമ്പോൾ ലഭിക്കുന്ന സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ മധുരം ഒരിക്കൽ അറിഞ്ഞാൽ പിന്നെ, അതിനോടു വിട പറയാൻ നിങ്ങൾക്കാകില്ല. സ്വന്തം കാലിൽ നിൽക്കാമെന്ന ആത്മവിശ്വാസമുണ്ടെങ്കിൽ ആത്മാഭിമാനം പണയപ്പെടുത്തേണ്ട അവസരം ഒരു പെണ്ണിനും വരില്ല.