Friday 12 February 2021 01:45 PM IST : By സ്വന്തം ലേഖകൻ

‘ഹോട്ടലിൽ പാത്രം കഴുകിയും കോൾസെന്ററിൽ ജോലി ചെയ്തുമാണ് പഠിക്കാനുള്ള പണം കണ്ടെത്തിയത്’; മന്യയുടെ സൗന്ദര്യ കിരീടത്തിന് പത്തരമാറ്റ് തിളക്കം

manyasigh55433

മുംബൈയിൽ നടന്ന വിഎൽസിസി ഫെമിന മിസ് ഇന്ത്യ 2020 ലെ കിരീടം ചൂടിയത് തെലങ്കാനയുടെ മാനസ വാരാണസി. ഹരിയാനയുടെ മനിക ഷീക്കന്ദ് മിസ് ഗ്രാൻഡ് ഇന്ത്യ ആയി തിരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിൽ റണ്ണറപ്പായത് ഉത്തർപ്രദേശിലെ ഖുശിനഗർ സ്വദേശിയായ മന്യ സിങ്. ഇപ്പോൾ മന്യയുടെ ജീവിതവും അവൾ കണ്ട സ്വപ്നങ്ങളുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 

ഖുശിനഗറിൽ ഓട്ടോറിക്ഷാ ഡ്രൈവറായ ഓംപ്രകാശിന്റെ മകളായ മന്യ മിസ് ഇന്ത്യ വേദി വരെ നടന്നുകയറിയത് കഠിനമായ ജീവിതപാതയിലൂടെയാണ്. മത്സരത്തിൽ റണ്ണറപ് ആയ മന്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്ത കുടുംബചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ സ്വന്തം ജീവിതകഥ വെളിപ്പെടുത്തി.

"ഭക്ഷണവും ഉറക്കവുമില്ലാതെ എത്രയോ രാത്രികൾ കഴിച്ചുകൂട്ടി. വണ്ടിക്കൂലി ലാഭിക്കാൻ എത്രയോ കിലോമീറ്ററുകൾ നടന്നു. പാവപ്പെട്ട ഒരു ഓട്ടോ ഡ്രൈവറുടെ മകളെന്ന നിലയിൽ എനിക്കു സ്കൂളിൽ പോകാൻ കഴിഞ്ഞില്ല. പതിനാലാം വയസ്സിൽ വീടുവിട്ടു പോകേണ്ടി വന്നു. ജോലിക്കു പോയിത്തുടങ്ങി. വൈകിട്ട് ഹോട്ടലിൽ പാത്രങ്ങൾ കഴുകിയും രാത്രി കോൾ സെന്ററിൽ ജോലി ചെയ്തുമാണ് പഠിക്കാനുള്ള പണം ‍ഞാനുണ്ടാക്കിയത്.

അമ്മയുടെ അവസാന തരി പൊന്നും പണയം വച്ചാണ് ഡിഗ്രി പരീക്ഷയ്ക്കു ഫീസടച്ചത്. പക്ഷേ, എന്റെ ചോരയും കണ്ണീരും എന്റെ ആത്മാവിനു ഭക്ഷണമായി, വലിയ സ്വപ്നങ്ങൾ കാണാൻ ഞാൻ ധൈര്യം കാട്ടി. ഈ മിസ് ഇന്ത്യ മത്സരവേദി എന്റെ അച്ഛനെയും അമ്മയെയും സഹോദരനെയും മെച്ചപ്പെട്ട ജീവിതത്തിലേക്കു കൈപിടിച്ചുയർത്താനുള്ള അവസരമായാണ് ഞാൻ കാണുന്നത്. സ്വപ്നം കാണാനും അതിനായി ആത്മാർഥമായി പരിശ്രമിക്കാനും കഴിഞ്ഞാൽ നമ്മെ ആർക്കും തടഞ്ഞുനിർത്താനാകില്ല.’’- മന്യ കുറിക്കുന്നു.

Tags:
  • Fashion