ഫെമിന മിസ് ഇന്ത്യ 2022 കിരീടം ചൂടി കർണാടകയുടെ സിനി ഷെട്ടി. രാജസ്ഥാന്റെ രുബാല്‍ ഷെഖാവത്ത് ഫസ്റ്റ് റണ്ണറപ്പും ഉത്തര്‍പ്രദേശിന്റെ ശിനാത്താ ചൗഹാന്‍ സെക്കന്റ് റണ്ണറപ്പുമായി. ജൂലൈ നാലിന് ജിയോ വേൾഡ് സെന്ററിലായിരുന്നു ഗ്രാൻഡ് ഫിനാലെ.
സിനിയെ മുൻ മിസ് ഇന്ത്യ മാനസ വാരണാസി കിരീടം ചൂടിച്ചു. ചലച്ചിത്ര താരങ്ങളായ മലൈക അറോറ, നേഹ ധൂപിയ, ദിനോ മൊറേയ, ഡിസൈനര്‍മാരായ രോഹിത് ഗാന്ധി, രാഹുല്‍ ഖന്ന, കൊറിയോഗ്രാഫര്‍ ശ്യാമക് ദവാര്‍, മുൻ ക്രിക്കറ്റ് താരം മിഥാലി രാജ് എന്നിവരായിരുന്നു വിധികർത്താക്കൾ.
കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ഇത്തവണ ഓഡിഷൻ ഓൺലൈനായാണ് നടത്തിയത്. ഇതിൽനിന്നു വിവിധ മത്സരങ്ങളിലൂടെ തിരഞ്ഞെടുത്ത 31 പേരെ മുംബൈയിലേക്ക് ക്ഷണിച്ചു. മേഖലയിലെ വിദഗ്ധർ ഇവർക്ക് ഗ്രൂമിങ് നൽകി. തുടർന്നാണ് ഫൈനൽ റൗണ്ടുകൾ അരങ്ങേറിയത്.