ഫേസ് മാസ്കിലെ ഫാൻസി ഡിസൈനുകളും, മാസ്ക് അധിക നേരം ധരിക്കുന്നതു കൊണ്ട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോ ഇല്ലയോ എന്നൊക്കെ ചർച്ചയാണ് ഇൻറർനെറ്റിൽ. ഈ സമയത്ത് വിസ്മരിക്കപ്പെട്ടു പോയവരാണ് കേൾവിയും സംസാരശേഷിയുമില്ലാത്ത ഭിന്ന വിഭാഗം. ആംഗ്യങ്ങൾക്കൊപ്പം ചുണ്ടിന്റെ അനക്കങ്ങളും നോക്കിയാണ് ഇവരുടെ വിനിമയം. പുറത്തു പോകുമ്പോൾ മാസ്ക് നിർബന്ധമായതോടെ, പുറത്തിറങ്ങാനാകാത്ത അവസ്‌ഥയിലാണിവർ. സംസാരിക്കുമ്പോൾ മാസ്ക് മാറ്റിയാൽ മാസ്ക് ധരിക്കുന്നതു കൊണ്ടുള്ള ഗുണം കിട്ടുകയുമില്ല. ഈ അവസരത്തിൽ ഇത്തരം ഭിന്നശേഷിക്കാർക്കായി പ്രത്യേക മാസ്ക് ഡിസൈൻ ചെയ്ത് യാ ഓൾ എന്ന എൻ ജി ഒ കരുതലിന്റെ മാർഗ ദീപമാകുകയാണ്.
വായ്ഭാഗം മാത്രം ട്രാൻസ്പരന്റ് ഷീറ്റ് കവർ ചെയ്ത ഡിസൈനാണ് ഭിന്നശേഷിക്കാരെ സഹായിക്കാനായി വേണ്ടത് . ട്രാന്സ്പരെന്റ് ഷീറ്റിലൂടെ ചുണ്ടിന്റെ ചലനങ്ങൾ കാണാവുന്നതുകൊണ്ട് കേൾവിശക്തി കുറഞ്ഞവർക്ക് ലിപ് റീഡിങ് അനായാസമാകും. ഉദയ്‌പുർ ആസ്‌ഥാനമായുള്ള എൻ ജി ഒ യും ഇതേ ആശയവുമായി മുന്നോട്ടു വന്നിട്ടുണ്ട്. ഇന്തോനേഷ്യയിലും ഇംഗ്ലണ്ടിലും മുൻപ് ചർച്ചാവിഷയമായ കേൾവിശക്തി ഇല്ലാത്തവരുടെ, കൊറോണക്കാലത്തെ ഒറ്റപ്പെടൽ പ്രശ്നം നമ്മുടെ നാട്ടിൽ പരിഹാരമാകാതെ തുടരുകയാണ്. ചുണ്ടിന്റെ ചലനങ്ങൾ മറയ്ക്കാത്ത മാസ്കുകൾ പ്രചാരത്തിൽ വന്നാലേ ഇത്തരക്കാർക്ക് അത്യാവശ്യ കാര്യങ്ങൾക്കെങ്കിലും, മറ്റുള്ളവരെ ആശ്രയിക്കാതെ സമൂഹത്തിലേക്ക് ഇറങ്ങാനാകൂ.