Wednesday 19 March 2025 10:03 AM IST : By സ്വന്തം ലേഖകൻ

‘ബന്ധുവിന്റെ വീട്ടിൽ വച്ചു കേട്ട അധിക്ഷേപങ്ങൾ അഫാനെ വേദനിപ്പിച്ചു, മരിക്കാന്‍ തീരുമാനിച്ചിരുന്നു’; ആദ്യമായി മകനെതിരെ മൊഴി നല്‍കി അമ്മ ഷെമി

shemi-afan

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതിയായ മകൻ അഫാനെതിരെ ആദ്യമായി മൊഴി നല്‍കി അമ്മ ഷെമി. മുൻപ് കട്ടിലിൽ നിന്ന് വീണു പരുക്കേല്‍ക്കുകയായിരുന്നു എന്ന മൊഴിയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ഷെമി. സംഭവദിവസം അഫാൻ കഴുത്തുഞെരിച്ച് തല ചുമരിലിടിച്ചെന്ന് അവർ കിളിമാനൂർ എസ്എച്ച്ഒയ്ക്ക് മൊഴി നൽകി.

‘‘ഞങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. സംഭവം നടന്ന ദിവസം 50,000 രൂപയുടെ അടിയന്തര ആവശ്യമുണ്ടായി. തുടർന്ന് ബന്ധുവിന്റെ വീട്ടിൽ പോയി. അവിടെവച്ചു കേട്ട അധിക്ഷേപങ്ങൾ അഫാനെ വേദനിപ്പിച്ചിരുന്നു. അതാണ് ഇങ്ങനെയൊരു കടുംകൈ ചെയ്യാന്‍ മകനെ പ്രേരിപ്പിച്ചത്. ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നു, അതിനായി ഇളയ മകനുമൊത്ത് യൂട്യൂബിൽ വിഡിയോകൾ കണ്ടിരുന്നു.’’- ഷെമി മൊഴിയിൽ പറയുന്നു. 

ഷെമിയെ വെഞ്ഞാറമൂട് കുറ്റിമൂട് പ്രവർത്തിക്കുന്ന സംരക്ഷണ കേന്ദ്രത്തിലാണ് താമസിപ്പിച്ചിരിക്കുന്നത്. അതേസമയം, പേരുമലയിലെ തെളിവെടുപ്പിന് സ്റ്റേഷനിലേക്കു കൊണ്ടുപോകുകയായിരുന്ന അഫാനെ പിതാവ് അബ്ദുൽ റഹീം കണ്ടു. 4 മീറ്റർ അകലെ, ജംക‍്ഷനിൽ ഗതാഗതക്കുരുക്കിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പിലായിരുന്നു അഫാൻ. 

കൂട്ടക്കൊല വിവരമറിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ അബ്ദുൽ റഹീം മകനെ കാണാൻ താൽപര്യമില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അഫാനെ ഇന്നലെ പൊലീസ് 7 സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുത്തു.

Tags:
  • Spotlight