അപകടത്തിൽപെട്ടു റോഡിൽ രക്തം വാർന്ന് അവശനിലയിൽ കിടന്ന യുവാവിനു കോളജ് അധ്യാപികയുടെ ഇടപെടൽ മൂലം ജീവൻ രക്ഷിക്കാനായി. യുവാവിനെ ആശുപത്രിയിലെത്തിക്കാൻ എല്ലാവരും മടിച്ചു നിന്നപ്പോൾ യുവാവിനെ കാറിൽ കയറ്റി ആശുപത്രിയിലെത്തിച്ച പാലക്കാട് വിക്ടോറിയ കോളജിലെ മലയാളം അസി. പ്രഫസർ ഡി. ബിന്ദുവിനു മോട്ടർവാഹന വകുപ്പിന്റെ അഭിനന്ദനം.
നോർത്ത് കളമശേരി മേൽപാലത്തിനു സമീപം ബൈക്കിൽ നിന്നു വീണ് മുറിവുകളുമായി ബോധരഹിതനായി കിടന്ന അക്ഷയ് വേണുഗോപാലിനെയാണ് (25) ബിന്ദു പാലക്കാട്ടേക്കുള്ള യാത്രയ്ക്കിടയിൽ വാഹനത്തിൽ കയറ്റി സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഞായർ വൈകിട്ട് 6.40നായിരുന്നു സംഭവം.
മാവേലിക്കരയിലെ വീട്ടിൽ നിന്നു തനിച്ച് കാറോടിച്ചു പാലക്കാട്ടേക്കു പോകവേയാണ് അപകടത്തിൽപെട്ട യുവാവിനെ കണ്ടത്. അവിടെയെത്തിയ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ രജീഷിന്റെ സഹായത്തോടെ അക്ഷയിനെ ബിന്ദു പത്തടിപ്പാലത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട്, അക്ഷയിനെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്കു മാറ്റി.