‘ഏറ്റവും പ്രിയപ്പെട്ടവരോട് മഞ്ജു വാര്യരും ഉറപ്പായും അതൊക്കെ പറയുന്നുണ്ടാവും’: ശൈലജ പി. അംബുവിന്റെ കുറിപ്പ്
Mail This Article
കഴിഞ്ഞ ദിവസം നടി മഞ്ജു വാരിയരെ പ്രശംസിച്ച് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പങ്കുവച്ച കുറിപ്പ് വലിയ ചർച്ചയായിരുന്നു. ഈ കുറിപ്പിൽ കടുത്ത സ്ത്രീവിരുദ്ധതയുണ്ടെന്ന തരത്തിലുള്ള വിവാദങ്ങളും പിന്നാലെയുണ്ടായി. ഇപ്പോഴിതാ, ഈ പോസ്റ്റിന്റെ പശ്ചാത്തലത്തില്‍ കൂട്ടിക്കൽ ജയചന്ദ്രനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ശൈലജ പി. അംബു.
‘മഞ്ജു വാര്യരുടെ ബി എം ഡബ്ലിയു പോലെ കൂട്ടിക്കൽ ജയചന്ദ്രൻ പോസ്റ്റും പറക്കുകയാണ്.
കൗമാരപ്രായം മുതൽ ഇങ്ങോട്ട് മാസംതോറും ‘ആയതിന്റെയും ആവാത്തതിന്റെയും’ കുറവ് അനുഭവിച്ച് തന്നെയാണ് പണ്ട് പുരാതന കാലംതൊട്ട് സ്ത്രീകൾ ജീവിക്കുന്നത്.
അടുക്കളയിലെ ചൂടേൽക്കുന്നത്. സ്ത്രീത്വത്തിന്റെ മാഹാത്മ്യതിലകം തൊട്ട് അടിവസ്ത്രം കഴുകുന്നത്.
പല മേഖലയിൽ പണിയെടുക്കുന്നത്.
ഐടി,സർക്കാർ ഉദ്യോഗം,ദിവസക്കൂലി തൊഴിലുറപ്പ് അങ്ങനെ പലതും ....
ബഹുഭൂരിപക്ഷത്തിനും ഒരു രൂപ വരുമാനമില്ലാത്ത,കണക്കില്ലാത്ത കണക്കിൽപ്പെടുത്താത്ത അടുക്കള പണിയും.
എല്ലാ പുരുഷൻമ്മാരും കൂട്ടിക്കൽ ജയചന്ദ്രനെ പോലെ തമാശക്കാർ ആകാത്തത് പോലെ ഓരോ സ്ത്രീകളും വ്യത്യസ്തരാണ്. മഞ്ജു വാര്യരെ പോലെ സെലിബ്രിറ്റിയായ ഒരു നടി,
ജീവിതത്തോട് സ്വയം പോരാടി മുന്നോട്ടു വരുമ്പോൾ അവർക്ക് കൂടുതൽ കയ്യടി കിട്ടുന്നത് സ്വാഭാവികമാണ്.
അതെ അവർ മലയാളി സ്ത്രീകൾക്ക് അഭിമാനമാണ്.
നാളെ മഞ്ജുവാര്യർക്ക് ഉണ്ടായേക്കാവുന്ന ഒരു ചെറിയ പിഴവ് പോലും ഭീകരമായി ജനം ആഘോഷിക്കുകയും ചെയ്യും.
ബഹു: കൂട്ടികൽ ജയചന്ദ്രൻ പറയാതെ വിട്ടുപോയ ഒരു കാര്യമുണ്ട്.
അത് 40 കഴിയുന്ന സ്ത്രീകളിൽ ഉണ്ടാകുന്ന ആർത്തവവിരാമമാണ്.
അക്കാലഘട്ടത്തിലെ പ്രശ്നങ്ങൾ മാസമുറയുടെ കുറവ് കൂടുതലുകളെകാൾ കുറച്ചേറെ കഠിനവും
ആണ്.
ഏറ്റവും പ്രിയപ്പെട്ടവരോട് മഞ്ജുവാര്യരും ഉറപ്പായും അതൊക്കെ പറയുന്നുണ്ടാവും.
അതൊന്നും പൊതുസമൂഹം അത്ര ചർച്ച ചെയ്തു തുടങ്ങിയിട്ടില്ല.
അതെങ്ങനെയാണ്.
ആർത്തവം എന്ന വാക്ക് പോലും
ഉറക്കെ നമ്മൾ ഒന്നു പറഞ്ഞു തുടങ്ങിയത്
ശബരിമലയിലെ സ്ത്രീ പ്രവേശന സമയത്താണ്.
സാനിറ്ററി നാപ്കിൻ ഇപ്പോഴും പത്രത്തിൽ പൊതിഞ്ഞല്ലേ വാങ്ങുന്നത്?
മറ്റൊരിടത്ത് കൂട്ടിക്കൽ ജയചന്ദ്രനോട് അഭിപ്രായവ്യത്യാസം ഉള്ളവർക്ക് അദ്ദേഹത്തിന്റെ ഭാര്യ വോയിസ് നോട്ട് അയക്കുന്നുണ്ടത്രേ.
‘മോളേ നിനക്ക് ക്യാൻസർ വരും’ എന്നൊക്കെ പ്രാകുന്നു.
ജയചന്ദ്രന്റെ കോമഡി കേട്ട് കഴിയുന്ന അവരുടെ ഹോർമോൺ വ്യതിയാനത്തെ പറ്റി കൂടി ചിന്തിക്കുന്നതുകൊണ്ട് എനിക്കതിലൊന്നും പറയാനില്ല’.– ഷൈലജ കുറിച്ചതിങ്ങനെ.