ADVERTISEMENT

അപ്പാപ്പന്റെ വഴിയേ സിനിമയെ സ്നേഹിക്കാനും ചിരിമരുന്നു കൊണ്ടു ഹൃദയം നിറയ്ക്കാനുമുള്ള ഒരുക്കത്തിലാണ് നടൻ ഇന്നസെന്റിന്റെ കൊച്ചുമകൻ ഇന്നസെന്റ് സോണറ്റ്.

പോയാലൊരു വാക്ക്, കിട്ടിയാൽ ചാൻസ്

ADVERTISEMENT

നാടോടിക്കാറ്റ് സിനിമയില്‍ ശ്രീനിവാസൻ പറയുന്ന ഡയലോഗില്ലേ? ‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.’ അതുപോലെയാണ് എന്റെ സിനിമാജീവിതത്തിന്റെ തുടക്കവും. ഇപ്പോഴാകും എന്റെ സമയം തുടങ്ങുന്നത്.

ഒരു വർഷം മുൻപാണ് ടിനി ടോം അങ്കിൾ അപ്പനെ വിളിച്ച് ‘ഇന്നുവിനെ നമുക്കു സിനിമയിലഭിനയിപ്പിച്ചാലോ’ എന്നു ചോദിക്കുന്നത്. കേട്ടപാതി കേൾക്കാത്ത പാതി ഞാൻ കമ്മിറ്റ് ചെയ്തു. അപ്പാപ്പനിലൂടെ കണ്ടും കേട്ടുമറിഞ്ഞ സിനിമാലോകത്തോട് എനിക്കത്ര ഇഷ്ടമുണ്ട്. 

ADVERTISEMENT

കുറച്ചു വർഷങ്ങൾക്കു മുൻപ് സത്യനങ്കിളും വിളിച്ചിരുന്നു. എന്നെയല്ല, സഹോദരി അന്നയെ. എന്നും എപ്പോഴും എന്ന സിനിമയിൽ മഞ്ജു വാര്യറുടെ മകളുടെ വേഷമായിരുന്നു. അന്ന അന്നു താൽപര്യമില്ലെന്നു പറഞ്ഞു. അപ്പാപ്പന്റെ അടുത്തിരുന്ന ഞാൻ ഫോൺ വാങ്ങി, ഒന്നു ചോദിച്ചു നോക്കി. ‘മകൾ എന്നുള്ളത് മകനായാൽ കുഴപ്പമുണ്ടോ?’ സത്യനങ്കിൾ സമ്മതിച്ചില്ല. ഒരു ചാൻസാകുമല്ലോന്നു കരുതി വെറുതേ ചോദിച്ചതാ...  

വാര്യരേ.. താനെന്താ ഇത്ര നന്നായിപ്പോയേ?

ADVERTISEMENT

തമാശക്കാരന്റെ റോളുകളാണല്ലോ അപ്പാപ്പൻ ഏറെയും ചെയ്തിട്ടുള്ളത്. അതിനിടയിൽ ദേവാസുരത്തിലെ വാര്യരാണ് എന്റെ ഫേവറിറ്റ്. വീട്ടിലുള്ളപ്പോ ഞങ്ങൾക്കെല്ലാം രാവിലത്തെ കാപ്പി അപ്പാപ്പന്റെ വകയാണ്. കാൻസറും ചികിത്സയുമായി ആശുപത്രിയിലെ ദിവസങ്ങൾ കഴിഞ്ഞു വീട്ടിലേക്കെത്തുമ്പോഴും കയ്യിൽ ഞങ്ങൾ കുട്ടികൾക്കുവേണ്ടി ഇഷ്ടപ്പെട്ട പലഹാരങ്ങൾ കരുതും.

ഷൂട്ടിങ് കഴിഞ്ഞാണു വരുന്നതെങ്കിൽ ലൊക്കേഷനിലെ തമാശകളെല്ലാം പൊതിഞ്ഞെടുത്താകും വരവ്. വീട്ടിലെത്തിക്കഴിഞ്ഞാൽ ആ പൊതി തുറന്ന് ചിരിമധുരങ്ങളെല്ലാം പങ്കു വയ്ക്കും. അനുഭവങ്ങൾ വിളമ്പിയൂട്ടിയാണ് അപ്പാപ്പൻ വളർത്തിയതെന്നു പറയാം.

അപ്പാപ്പൻ തന്ന രണ്ടാം ജന്മം

എറണാകുളത്ത് ഫ്ലാറ്റിൽ താമസിച്ചിരുന്ന സമയത്താണ് ഒരപകടമുണ്ടായത്.  ഞാനും എന്റെ ഇരട്ടസഹോദരി അന്നയും കളിക്കുകയായിരുന്നു. അന്ന റോഡിലേക്ക് ഓടി. പിന്നാലെ ഞാനും. കാലിടറി ഞാൻ മാൻ ഹോളിലേക്കു വീണു. അവിടേക്കു ചൂണ്ടി അന്ന കരയാൻ തുടങ്ങി. ‘ഇന്നൂ...ഇന്നൂ’ എന്നു മാത്രമേ പറയുന്നുള്ളൂ. അപ്പാപ്പൻ ഓടി വന്നു. ‘അന്നേ എന്തു പറ്റി?’ അവളുടെ ഉത്തരം കരച്ചിൽ മാത്രം. സ്ലാബ് നീങ്ങിയിരിക്കുന്ന മാൻഹോൾ കണ്ടതും അപ്പാപ്പനു കാര്യം പിടികിട്ടി.

അൽപം പോലും താമസിക്കാതെ അതിനുള്ളിലിറങ്ങി, എന്നെ രക്ഷിച്ചു. ആശുപത്രിയിലെത്തിച്ച് ട്യൂബിട്ട് ഉള്ളിലെ വേസ്റ്റൊക്കെ കളഞ്ഞാണു ജീവൻ രക്ഷിച്ചത്. അപ്പനെ കണ്ടതും അപ്പാപ്പൻ പറഞ്ഞു ‘എന്നെ ദൈവം നിയോഗിച്ചതു നടനാകാനൊന്നുമല്ല, ഇവനെ രക്ഷിക്കാനാണ്.’ അപ്പാപ്പൻ തന്ന രണ്ടാം ജന്മമാണിത്. അത് അദ്ദേഹത്തിന്റെ വഴിയേ സിനിമയിൽ ജീവിക്കാൻ കാത്തിരിക്കുകയായിരുന്നു ഞാൻ.

ഇന്നസെന്റിന്റെ ഹായ് ഗയ്സ്

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ ഇംഗ്ലിഷ് ലിറ്ററേച്ചറിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണു ഞാനിപ്പോൾ. സിനിമയ്ക്കു വേണ്ടി ക്യാമറയ്ക്കു മുന്നിൽ ഇതുവരെ നിന്നിട്ടില്ല. ഇരുപതാം വയസ്സിൽ ആദ്യ സിനിമയുടെ പൂജ കഴിഞ്ഞതിന്റെ ത്രില്ലിലാണിപ്പോൾ.

ഓഗസ്റ്റിൽ അതിരപ്പള്ളിയിലും മറ്റുമായി ഷൂട്ടിങ് ആരംഭിക്കാനിരിക്കുന്ന ‘ഹായ് ഗയ്സ്’ ആണ് സിനിമ. ഐ.എം. ഏലിയാസ് സംവിധാനവും ജോസഫ് ത്രിക്കൂക്കാരൻ നിർമാണവും. ലഹരി വിരുദ്ധ പ്രമേയമാണു സിനിമയുടേത്. ടിനി അങ്കിളിന്റെ മകൻ ആദമും എനിക്കൊപ്പം അഭിനയിക്കുന്നുണ്ട്.  

English Summary:

Innocent Sonnet, the grandson of the legendary Malayalam actor Innocent, is all set to enter the film industry, inspired by his grandfather's legacy and his passion for cinema. His debut film, 'Hi Guys,' which focuses on an anti-drug theme, is slated for an August shoot.

ADVERTISEMENT