‘എന്റെ പൊന്നുമോനേ... വീട്ടിലേക്ക് നീ ഇടയ്ക്കിടയ്ക്കു വരുമല്ലോടാ...’; ഉറ്റവരുടെ കൂട്ടക്കരച്ചില്‍, നെഞ്ചുപൊട്ടി സഹോദരൻ രാജീവ് Identification of Manikanthan's Body: A Heartbreaking Reunion
Mail This Article
തൃശൂര്‍ വെടിക്കെട്ട് ദുരന്തമുണ്ടായതിനു പിന്നാലെ മണികണ്ഠനെ തേടി സഹോദരൻ രാജീവും സുഹൃത്തുക്കളും മുണ്ടത്തിക്കോട് കുട്ടംകുളത്ത് എത്തിയിരുന്നു. അനുജൻ ഉള്ളിലുണ്ടെന്നും വെടിക്കെട്ട് പുരകളുടെ സ്ഥലങ്ങൾ അറിയാമെന്നും രാജീവ് പൊലീസുകാരോട് പറഞ്ഞു. എന്നാൽ തുടർ സ്ഫോടനങ്ങളുണ്ടായതിനാൽ പൊലീസ് ആരെയും വെടിക്കെട്ട് നിർമാണ സ്ഥലത്തേക്ക് കടത്തിവിട്ടിരുന്നില്ല. പിന്നീട് സ്ഫോടനങ്ങൾ ശമിച്ചതിനു ശേഷമാണ് അഗ്നിരക്ഷാ സേനാംഗങ്ങൾക്കൊപ്പം രാജീവിനെ കടത്തിവിട്ടത്.
രാത്രി തിരച്ചില്‍ അവസാനിച്ചതോടെ രാജീവും മടങ്ങി. തുടർന്ന് ഇന്നലെ രാവിലെ ഭൗതികദേഹം തിരിച്ചറിയുകയായിരുന്നു. പൊതുദർശനത്തിനായി കോട്ടപ്പുറത്തെത്തിച്ചപ്പോൾ നെഞ്ചുപൊട്ടി നിന്ന രാജീവും തീരാനോവായി. പ്രിയ കൂടപ്പിറപ്പിനെ യാത്രയാക്കാൻ അവസാനം വരെയും രാജീവ് ഒപ്പമുണ്ടായിരുന്നു.
തൃശൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെയാണ് മണികണ്ഠന്റെ ഭൗതികദേഹം കാമത്ത് ലെയ്നിലെ വീടിനു മുന്നിലെത്തിച്ചത്. ദുരന്തമുണ്ടായ ചൊവ്വ നടത്തിയ തിരച്ചിലിൽ നിന്നു ലഭിച്ച ശരീരാവശിഷ്ടങ്ങളിൽ നിന്ന് കമ്മൽ ധരിച്ച കാതും തോൾഭാഗവും കണ്ടാണ് രാവിലെ ബന്ധുക്കൾ മണിയെ തിരിച്ചറിഞ്ഞത്.
ആംബുലൻസിൽ ചുവപ്പ് പട്ടു ധരിപ്പിച്ച ഭൗതിക ദേഹത്തിനരികിൽ മണിയുടെ ഫോട്ടോയുണ്ടായിരുന്നു. അവസാനമായി കാണാനെത്തിയ സുഹൃത്തുക്കളടക്കം പലരും നെടുവീർപ്പോടെ അന്ത്യോപചാരമർപ്പിച്ചു. ഇതിനു സാക്ഷിയായി കരഞ്ഞു തളർന്ന കുടുംബാംഗങ്ങൾ ആംബുലൻസിനു സമീപത്തും.
സംസ്കാരത്തിനായി കൊണ്ടുപോകാൻ തയാറെടുത്തതോടെ ഉറ്റവരുടെ കൂട്ടക്കരച്ചിലായി. ‘‘എന്റെ പൊന്നു മോനേ...എന്റെ വീട്ടിലേക്ക് നീ ഇടയ്ക്കിടയ്ക്കു വരുമല്ലോടാ... എന്റെ കുട്ടാ..’’ എന്ന് ഈ കൂട്ടത്തിൽ നിന്നു നിലവിളിയുയർന്നു. ഇതോടെ എല്ലാവരും പരസ്പരം വാരിപ്പുണർന്ന് കൂട്ടത്തോടെ കരച്ചിലായി. ഇതു കണ്ടു നിന്നവർക്കും നൊമ്പരമായി. തുടർന്ന് സംസ്കാരത്തിനായി പാറമേക്കാവ് ശാന്തിഘട്ടിലേക്കു കൊണ്ടുപോയി.