ജോർജുകുട്ടിയിൽ എത്രത്തോളം ഞാനുണ്ട് ? ദൃശ്യം 3 ഹിറ്റിലേക്കു കുതിക്കുമ്പോൾ ജീത്തു ജോസഫ് പറയുന്നു Jeethu Joseph's Personal Touch in Drishyam 3
Mail This Article
ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന ആ കൊച്ചുലോകത്തേക്ക് ഒരു ദിവസം ക്ഷണിക്കപ്പെട്ട അതിഥികളായി ഞങ്ങളെത്തുന്നു, ജീത്തു ജോസഫിനെ ഒന്നു നേരിൽ കാണാൻ. ദൃശ്യം 3 തിയറ്ററിലേക്കു വരുന്ന പശ്ചാത്തലത്തിൽ, ജീത്തുവിന്റെ അഭിമുഖമാണു ലക്ഷ്യം.
വീട്ടിലെത്തിയപ്പോൾ ഒരു കാര്യം മനസ്സിലായി. ഈ സിനിമയ്ക്കു പിന്നിൽ ജീത്തു തനിച്ചല്ല. കുടുംബവും കട്ടയ്ക്കു കൂടെയുണ്ട്. ഭാര്യ ലിന്റാ ജീത്തുവും മക്കൾ, കാതറിൻ ആൻ ജീത്തുവും കറ്റീന ആൻ ജീത്തുവുമെല്ലാം ഈ ദൃശ്യത്തിനു പിന്നിൽ സജീവമായുണ്ട്. ജോർജുകുട്ടിക്ക് എന്തു സംഭവിക്കും ? ഉത്തരമറിയാൻ ചോദ്യങ്ങളുമായി ഭാര്യയും രണ്ടുമക്കളും ജീത്തുവിനു ചുറ്റും കൂടി.
ജോർജുകുട്ടിയിൽ എത്രത്തോളം ജീത്തു ജോസഫ് ഉണ്ട് ? മകളുടെ ചോദ്യത്തിന് ജീത്തു മറുപടി പറഞ്ഞതിങ്ങനെ. ‘‘ഞങ്ങൾക്കു രണ്ടു പേർക്കും ഭാര്യയും രണ്ടു പെൺമക്കളും അടങ്ങുന്ന കൊച്ചുകുടുംബമാണ്. പിന്നെ ഞങ്ങൾ രണ്ടുപേരും നന്നായി അധ്വാനിച്ച് ജീവിക്കുന്നവരാണ്.
പിന്നെ ജോർജുകുട്ടി അത്യാവശ്യം പിശുക്കനാണ്. വീട്ടിൽ ഒരു ഫാനോ ലൈറ്റോ അനാവശ്യമായി ഓണായിരുന്നാൽ പോലും ദേഷ്യം വരുന്നവനാണ്. ഞാൻ അങ്ങനെ പിശുക്കനൊന്നുമല്ലെന്നു തന്നെയല്ലേ നിങ്ങൾക്കു തോന്നുന്നത്. എന്റെ ഇച്ചാച്ചനും ജോർജുകുട്ടിയുമായി ചില സാമ്യങ്ങൾ ഉണ്ട്.
ഇച്ചാച്ചനു രണ്ടു കാറുകൾ ഉണ്ടായിരുന്നു. അതു വീട്ടിൽ ഇട്ടിട്ട് ഇച്ചാച്ചൻ ബസിൽ യാത്ര ചെയ്യും. ഷെഡിൽ കിടക്കുന്ന കാറിന് എന്തിനാണു പെട്രോൾ എന്ന ഡയലോഗ് ഒരുപാടു തവണ ഞാൻ കേട്ടിട്ടുള്ളതാണ്.
വീട്ടിൽ ഫാനും ലൈറ്റുമൊന്നും അനാവശ്യമായി ഇടാനൊന്നും ഇച്ചാച്ചൻ സമ്മതിക്കില്ല. ദൃശ്യം മൂന്നിൽ ജോർജുകുട്ടിയുടെ കാർ മാറ്റി പുതിയതാക്കുന്ന കാര്യം പോലും എനിക്കു പലവട്ടം ആലോചിക്കേണ്ടി വന്നു. റാണി പല പ്രാവശ്യം ചോദിക്കുന്നുണ്ട് ഈ വീടൊന്നു പുതുക്കി പണിയരുതോ എന്ന്. ദൃശ്യം മൂന്നിലും റാണി ഇതേ ചോദ്യം ആവർത്തിക്കുന്നുണ്ട്.’’
ദൃശ്യം 2 ചെയ്യുന്നതിനോടു ഞങ്ങൾക്കു താത്പര്യമുണ്ടായിരുന്നില്ല. തിരക്കഥ വായിച്ചതിനു ശേഷമാണ് ഞങ്ങൾ സമ്മതിച്ചത് എന്നു ഭാര്യ ലിന്റാ ഓർമപ്പെടുത്തിയപ്പോൾ ജീത്തു ജോസഫി അതിന്റെ കാരണവും പറഞ്ഞു. ‘‘ദൃശ്യം 1 ചെയ്തു കിട്ടിയ പേര് ദൃശ്യം2 ചെയ്തു കളയണ്ട എന്നായിരുന്നില്ലേ പറഞ്ഞത്. പക്ഷേ, രണ്ടാം ഭാഗം മോശമായതു കൊണ്ട് ഒന്നാം ഭാഗത്തിനു കിട്ടിയ പ്രശസ്തി ഇല്ലാതാവില്ലല്ലോ എന്നതായിരുന്നു എന്റെ ലോജിക്.
എഴുതിക്കഴിഞ്ഞപ്പോൾ ഇവരുടെ അഭിപ്രായം മാറി. ഈ സിനിമ ചെയ്യാം. എന്ന തീരുമാനത്തിൽ എത്തി. മൂന്നാം ഭാഗവും ഇതുപോലെ തന്നെ.’’
