വിഖ്യാത ഗായിക എസ്. ജാനകി അടുത്തിടെയാണ് അന്തരിച്ചത്. പതിറ്റാണ്ടുകൾ നീണ്ട ആ സംഗീതജീവിതവും അവർ പാടിയ ഗാനങ്ങളും എക്കാലവും സംഗീത പ്രേമികളുടെ ഹൃദയത്തിലുണ്ടാകും.
എസ്. ജാനകിയുടെ സംഗീതജീവിതത്തെക്കുറിച്ച് പ്രശസ്ത മ്യൂസിക് തെറപ്പിസ്റ്റ് ഡോ. ടി.പി. മെഹറൂഫ് രാജ് ‘ഇന്നലെ നീയൊരു സുന്ദരരാഗമായ്...’ എന്ന പേരിൽ ‘വനിത ഓൺലൈനിൽ’ എഴുതിയ ലേഖനം വായിക്കാം –
സംഗീതം ആത്മാവിന്റെ കലയാണ്. സാന്ത്വന ശബ്ദങ്ങളും ഗീതികകളും ആ ഉള്ളറകളിലേക്കാണ് വഴി കണ്ടെത്തുന്നത്. ഒരുവന്റെ ശബ്ദം അപരന് സംഗീതമാകുമ്പോഴാണ് മാനവികത മഹത്തരമാകുന്നത്. സാന്ത്വന സംഗീതം ഏറ്റവും കൂടുതൽ ആവശ്യമുള്ള കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഏറ്റവും മികച്ച ഒരു ഔഷധ ശബ്ദമായിരുന്ന ജാനകിയമ്മയുടെ വേർപാടിൽ ദുഖിക്കാത്തവരില്ല.
‘‘ജാനകിയമ്മയുടെ ശബ്ദം ശാലീനയായ നിളയാണ്, സുശീലാമ്മയുടെ സ്വരം ‘മദാലസ’യായ പെരിയാറും’ എന്ന് ഗായകൻ ജയചന്ദ്രൻ പറഞ്ഞിട്ടുണ്ടത്രെ. അതെ, ശാലീന സുഭഗയായ മലയാളി മങ്കയുടെ സമസ്ത ഭാവങ്ങളും നമ്മൾ കേട്ടത് എസ്. ജാനകിയുടെ ശബ്ദത്തിലായിരുന്നു. ഭക്തിയും, വാത്സല്യവും, പ്രണയവും, ശൃംഗാരവും, വിരഹവും വിഷാദവുമൊക്കെ അവർ പാടിയപ്പോൾ മലയാളിയുടെ ഉള്ളം നിറഞ്ഞു എന്നതാണ് സത്യം.
ഒരു Complete Singer എന്ന നിലക്ക് അവരുടെ ഏറ്റവും മികച്ച സിദ്ധി, Versatality (വൈവിദ്ധ്യം) തന്നെ ആയിരുന്നു. ഏത് ജോണർ പാട്ടും അവരുടെ കയ്യിൽ സുരക്ഷിതമായിരുന്നു എന്നു തന്നെ പറയാം. ശ്രുതിയിലായിരുന്നു സംസാരം പോലും. സംഗീതത്തിൽ അലിഞ്ഞ ശബ്ദങ്ങളുടെ പ്രത്യേകതയാണത്. അതീവ അനായാസമായിരുന്നു ആ ആലാപനശൈലി. അത്രമാത്രം വഴക്ക(Flexibility)മുള്ള സ്വന തന്തുക്കളാൽ അനുഗൃഹീതമായിരുന്നു ആ കണ്ഠം (ഇപ്പോഴത്തെ പുരുഷ ശബ്ദങ്ങളിൽ എം ജി ശ്രീകുമാറാണ് ഈ വൈഭവത്തിൽ മുന്നിൽ). ഏത് ഭാവത്തിനും സന്ദർഭത്തിനുമനുസാരം ഭാവം ഒട്ടും ചോർന്നു പോകാതെ ശബ്‌ദം Modulate ചെയ്യാൻ അസാമാന്യ കഴിവുണ്ടായിരുന്നു ജാനകിയമ്മക്ക്. അതോടൊപ്പം വരികൾക്കും ഭാവത്തിനുമനുസരിച്ച Feel നൽകാനുള്ള സിദ്ധിയും. തൊണ്ടയുടെ തലോടലേറ്റ് പുറപ്പെടുന്ന അക്ഷര-സ്വരങ്ങൾക്ക് കൃത്യതയും സ്പഷ്ടതയും നൂറ്റുക്ക് നൂറ് തന്നെ.
ശാലീനതയും ലാളിത്യവും നിഷ്‌കളങ്കതയും ഭാവാത്മകതയും പൂർണ്ണതയും എല്ലാം ഒരുമിക്കുന്ന ആലാപന ശൈലി. അക്കാലത്തെ, ഒരു പക്ഷെ ദേവരാജൻ മാസ്റ്റർനു ഒഴികെയുള്ള ഒട്ടു മിക്ക പ്രമുഖ കമ്പോസർമാരുടെയും ഒന്നാമത്തെ സ്ത്രീ ശബ്ദം ജാനകിയമ്മ തന്നെയായിരുന്നു. എങ്കിലും ബാബുരാജായിരുന്നു ജാനകിയമ്മയുടെ ശബ്ദത്തിന്റെ സാധ്യതകളെ ഏറ്റവും കൂടുതൽ തൊട്ടറിഞ്ഞ സംഗീത സംവിധായകൻ. മിക്ക ബാബുരാജ് - ജാനകി ഗാനങ്ങളും നിത്യഹരിതങ്ങളാണ്. ബാബുരാജ് - ഭാസ്‌ക്കരൻ മാസ്റ്റർ – എസ്. ജാനകി ത്രയത്തോട് മലയാളി എന്നും കടപെട്ടിരിക്കുന്നു എന്നത് വെറുമൊരു ആലങ്കാരിക പ്രസ്താവനയല്ല.
ജാനകിയമ്മയുടെ അനശ്വരങ്ങളായ പത്തോ പതിനഞ്ചോ പാട്ടുകളുടെ പട്ടിക തയ്യാറാക്കുമ്പോൾ അതിൽ സിംഹഭാഗവും അപഹരിക്കുക ബാബുരാജിന്റെ സൃഷ്ടികളായിരിക്കും എന്നതാണ് വാസ്തവം. ‘തളിരിട്ട കിനാക്കൾ..’,‘ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന...’,‘ഒരു കൊച്ചു സ്വപ്നത്തിൻ...’,‘അവിടുന്നെൻ ഗാനം കേൾക്കാൻ...’,‘വാസന്ത പഞ്ചമി നാളിൽ...’,‘എൻ പ്രാണ നായകനെ എന്തു വിളിക്കും...’,‘താമരക്കൂമ്പിളല്ലോ മമ ഹൃദയം...’,‘കവിളത്തെ കണ്ണീർ കണ്ടു...’, ‘മുട്ടി വിളിക്കുന്നു വാതിലിൽ മധുമാസം...’ എല്ലാം ഭാസ്‌ക്കരൻ മാസ്റ്ററുടെ വരികൾ. ‘സൂര്യകാന്തീ സൂര്യകാന്തീ സ്വപ്നം കാണുവതാരെ...’,‘ഈ പ്രേമ പഞ്ചവടിയിൽ...’ (വയലാറിന്റെ രചനകൾ)...അങ്ങനെയെത്രയെത്ര ഗാനങ്ങൾ. ‘പ്രിയ’ സിനിമയ്ക്ക് വേണ്ടി പാടിയ ഒരു പക്ഷെ മലയാളത്തിലെ ഒരേയൊരു മുജ്‌റ ശൈലിയിലുള്ള പാട്ട്, ‘ആടാനുമറിയാം കാമുക ഹൃദയത്തെ അമ്മാനമാടാനുമറിയാം...’ എന്നത് അസാമാന്യമായ കരവിരുതും ചാരുതയുമുള്ള ഒന്നത്രെ. ഒരു വേള അന്നത്തെ മറ്റൊരു ഗായികക്കും ആ ഗാനം അത്രയും തികവോടെ ആവിഷ്‌ക്കരിക്കാനാകുമായിരുന്നില്ല.
ആകർഷണീയത കൂടിയ ഹിന്ദുസ്ഥാനി രാഗങ്ങളിൽ നിന്ന് തേനൂറും ഈണങ്ങൾ നെയ്‌തെടുക്കുന്ന ബാബുരാജ് ഹൃദയം കൊണ്ടായിരുന്നു ഗാനങ്ങൾ സൃഷ്ടിച്ചിരുന്നത്. ലതാജിക്ക് ആരായിരുന്നു മദൻ മോഹൻ, അതായിരുന്നു ജാനകിയമ്മക്ക് ബാബുരാജ്. രണ്ട് കംപോസർമാരുടെയും സ്ത്രീ ശബ്ദ ഗാനങ്ങളുടെ ഈണ ലാവണ്യം അനിതര സാധാരണം തന്നെയായിരുന്നു. സ്ത്രീത്വത്തിന്റെ തരളിത ഭാവങ്ങൾ ആവിഷ്‌ക്കരിക്കാൻ ഇരുവർക്കുമുള്ള സിദ്ധി വിസ്മയകരമെന്നല്ലാതെ എന്തു പറയാൻ ? ആ ഗാനങ്ങളുടെ കാലാതിവർത്തിത്വം അടിവരയിടുന്നതും മറ്റൊന്നല്ല.
ഇതെഴുതുന്ന ആൾ രചിച്ച ‘ബാബുക്ക,സംഗീതവും ജീവിതവും’ എന്ന പുസ്തകത്തിൽ ബാബുരാജ് - ജാനകിയമ്മ പാരസ്പര്യത്തെ സ്പർശിക്കുന്ന ഒരദ്ധ്യായമുണ്ടെന്ന് കൂടി അറിയിക്കട്ടെ.
എസ്. ഡി. ബർമ്മൻ പണ്ടൊരിക്കൽ പറഞ്ഞിട്ടുണ്ട് ‘ലതയുണ്ടെങ്കിൽ ഞാൻ സുരക്ഷിതനാണ്’ എന്ന്. ജാനകിയമ്മയുടെ ശബ്ദത്തിൽ സുരക്ഷിതത്വം തേടിയിരുന്നത് ബാബുരാജ് മാത്രമല്ല, മലയാളത്തിലെ ഒട്ടു മിക്ക മാസ്റ്റർ കംപോസർമാരും, പിന്നീട് വന്ന ശ്യാം, എം ജി രാധാകൃഷ്ണൻ, ജോൺസൺ, ഔസേപ്പച്ചൻ, ജെറി അമൽദേവ്, രഘുകുമാർ മുതൽ പേർ വരെ ആ ലിസ്റ്റിൽ പെടും.
മറ്റു ചില സംഗീത സംവിധായകരുടെ ചില അനശ്വര ഗാനങ്ങൾ ഓർക്കാതെ വയ്യ.
ദേവരാജന്‍ മാസ്റ്റര്‍ ആദ്യകാലങ്ങളില്‍ പ്രധാനമായും പി. സുശീലയെയും പിന്നീട് മാധുരിയെയുമാണ് കൂടുതല്‍ ഗാനങ്ങള്‍ ഏല്‍പ്പിച്ചതെങ്കിലും അദ്ദേഹം കുറച്ചേറെ ഗാനങ്ങള്‍ അക്കാലത്ത് ജാനകിയമ്മയെക്കൊണ്ട് പാടിച്ചിട്ടുണ്ട്. മാസ്റ്ററുടെ നിർദ്ദേശത്തിൽ പാടിയ ആദ്യ ഗാനം തന്നെ ജാനകിയമ്മക്ക് ബ്രേക്ക് നല്‍കി.
‘കാണാന്‍ നല്ല കിനാവുകള്‍കൊണ്ടൊരു
കണ്ണാടി മാളിക തീര്‍ത്തൂ ഞാന്‍,
മുറ്റം നിറയെ, മുറ്റം നിറയെ,
മുന്തിരിവള്ളി പടര്‍ത്തീ ഞാന്‍....’. ‘ഭാര്യ’ യിലായിരുന്നു ആ ഗാനം.
പിന്നെ,‘പൂമണിമാരന്റെ കോവിലില്‍...മാനത്തു വെണ്ണിലാവ് മയങ്ങിയല്ലോ മധുമാസപുഷ്പങ്ങളും മയങ്ങിയല്ലോ...’
യേശുദാസിനോടൊപ്പം പാടിയ,
‘അരുവീ തേനരുവീ... അരുവിക്കരയിലെ ഇളവെയില്‍ കായും കുരുവീ’
ജയചന്ദ്രനോടൊപ്പം പാടിയ,
‘അല്ലിയാമ്പല്‍ പൂവുകളെ,
അര്‍ദ്ധനഗ്ന ഗാത്രികളേ...
നിലാവിന്റെ നീന്തല്‍ പൊയ്കയില്‍
നീരാടും തോഴികളേ...’. എല്ലാം അതിസുന്ദരങ്ങളായ സൃഷ്ടികള്‍.
(പൊതുവെ ദേവരാജന്‍ മാസ്റ്ററുടെ ആദ്യകാല ഗാനങ്ങള്‍ക്ക് കുറേക്കൂടെ മെലഡി ഉണ്ടായിരുന്നോ എന്നൊരു തോന്നലുണ്ട് ഇതെഴുന്നയാള്‍ക്ക്).
നിർമ്മല സ്വാഭാവിയായിരുന്നു ജാനകിയമ്മ. സംഗീതം അവരില്‍ ചെലുത്തിയ അനുഗുണ പ്രഭാവമാണതിന്റെ കാരണം. ഓരോ അണുവിലും, ആത്മാവിലും സംഗീതം നിറഞ്ഞിരിക്കുന്ന വ്യക്തികളുടെ ഉള്ളം ഒരു ‘മരുപ്പച്ച’ യെ ഓർമ്മിപ്പിക്കുമെന്ന് പറയാം. നിറയെ കായ്കനികളുള്ള മരശിഖരം പോലെ അത്തരക്കാരുടെ ശിരസ്സ് താഴ്ന്നു നിൽക്കും അതായത് നല്ല സംഗീതജ്ഞന്‍ നല്ല മനുഷ്യനും ആകാം എന്നര്‍ത്ഥം. റഫിസാബ്, എസ്.പി.ബി, ഒക്കെ അത്തരക്കാരായിരുന്നു. എന്നാൽ എല്ലാ മികച്ച സംഗീതജ്ഞരും അങ്ങനെയല്ല എന്നതും യാഥാർഥ്യം. കല പണത്തിനും പദവിക്കും ഉപയോഗിക്കുന്നവരാണ് മിക്കവരും. അവര്‍ക്ക് സാമൂഹിക പ്രതിബദ്ധത കുറയുകയും ചെയ്യും.
ദേവരാജന്‍മാസ്റ്റര്‍ ഒരു ഇന്റര്‍വ്യൂവില്‍ എവിടെയോ പറഞ്ഞതോര്‍ക്കുന്നു. സ്വഭാവമഹിമയുള്ള ഗായികയായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്, ജാനകി അമ്മയെയും ഗായകനായി പി.ബി. ശ്രീനിവാസിനേയുമായിരുന്നു.
വളർന്നു വരുന്ന യുവ ഗായികാ – ഗായകർ പാടിപ്പതിഞ്ഞ ഉന്നതരെയാണ് തങ്ങളുടെ വിഗ്രഹങ്ങളും മാതൃകകളുമായി സ്വീകരിക്കുക. അവരെ അനുകരിച്ചാണ് തുടങ്ങുക. മലയാള സിനിമാ സംഗീത മേഖലയിൽ പിൽക്കാലത്ത് നിലയുറപ്പിച്ച ഒട്ടു മിക്ക യുവ ഗായികമാരും ജാനകിയമ്മയെ അനുകരിച്ചാണ് വളർന്നത്. ഹിന്ദിയിൽ ആ യോഗം ലതാജിക്കായിരുന്നു.
മാനവ ജീവിതത്തിന് ആസ്വാദ്യതയും സ്നിഗ്ധതയുമേകാനും അര്‍ത്ഥമുള്ളതാക്കിത്തീർക്കാനും വേണ്ടിയാണ് കാലം ഇത്തരം ഗായികാ - ഗായകരെ സൃഷ്ടിച്ചയാക്കുന്നത്. അങ്ങനെയുള്ള പ്രതിഭകൾ കാലയവനികക്ക് പിന്നിൽ മറഞ്ഞാലും അവരുടെ സൃഷ്ടികള്‍ എക്കാലത്തും നിലനില്‍ക്കും എണ്ണമറ്റ മനസ്സുകളെ വീണ്ടും വീണ്ടും ഉർവ്വരമാക്കിക്കൊണ്ട്. ജാനകിയമ്മയോട് നമുക്ക് എന്നെന്നും കടപ്പെട്ടിരിക്കാം,നമ്മുടെയൊക്കെ ജീവിതം പുഷ്‌കലമാക്കിയതിന്.....
‘നീ മറഞ്ഞാലും തിരയടിക്കും, നീലക്കുയിലേ നിൻ ഗാനമെന്നും’. കാൽപ്പനിക കവിയുടെ വാക്കുകൾ...