Tuesday 11 May 2021 04:42 PM IST : By Easwaran Seeravally

പട്ടിണി കിടക്കുന്ന തള്ളപ്പുലി മാനിനു നേർക്ക് കുതിക്കുന്നു, അമ്മയുടെ വയറിനടിയിൽ കടിച്ചു തൂങ്ങി കുട്ടി! അപൂർവ കാഴ്ച ഇതാ

cheetah1 Photos: Asaru Kariyil

ജന്തുലോകത്തിന്റെ വന്യതയും ശാന്തിയും ജീവികൾക്കിടയിലെ ബന്ധങ്ങളുടെ ആഴവും വെളിപ്പെടുത്തുന്നവയാണ് പ്രവാസി മലയാളിയായ മുഹമ്മദ് അഷറഫ് കരിയിൽ പകർത്തിയ ഒരു പിടി ചിത്രങ്ങൾ. സാമൂഹ്യ മാധ്യമങ്ങളിൽ അസറു കരിയിൽ എന്ന പേരിൽ ചിത്രങ്ങൾ പ്രസിദ്ധപ്പെടുത്തുന്ന അഷറഫിനെ വ്യത്യസ്തമാക്കുന്നത് ചിത്രങ്ങളിലെ മികച്ച പശ്ചാത്തലവും ചിത്രീകരിക്കുന്ന വേറിട്ട നിമിഷങ്ങളുമാണ്. വന്യനിമിഷങ്ങൾ പോലെ തന്നെ അസറുവിന്റെ മികച്ച നേട്ടങ്ങളിൽ ചിലത് ഖത്തറിലെ പക്ഷികളുടെ അപൂർവ ചിത്രങ്ങളാണ്. അസറു കരിയിലിന്റെ വനം, വന്യജീവി ഫൊട്ടോഗ്രഫിയിലെ മറക്കാനാവാത്ത നിമിഷങ്ങളിലൊന്ന് ആഫ്രിക്കയിലെ മസായി മാരയിൽ നിന്നു കിട്ടിയ ചിത്രമാണ്. രണ്ടു ദിവസമായി പട്ടിണി കിടക്കുന്ന തള്ളപ്പുലി മാനിനെ ലക്ഷ്യം വച്ചു കുതിക്കുമ്പോൾ വിശപ്പുമാറാതെ വയറിനടിയിൽ കടിച്ചു തൂങ്ങിക്കിടക്കുന്ന കുട്ടി...

അതിജീവനത്തിനുള്ള പോരാട്ടം

cheetah4

പച്ചപ്പരവതാനി വിരിച്ചതു പോലെ ആഫ്രിക്കൻ പുൽമേട് ... മസായി മാര ട്രിപ്പിലെ അന്നത്തെ യാത്രയിൽ ആദ്യ ലക്ഷ്യം ഒരു അമ്മയും കുഞ്ഞുമാണ്. ആ പ്രദേശത്ത് കണ്ടുവരുന്ന ഒരു ചീറ്റപ്പുലി കുടുംബം. തള്ളപ്പുലിക്ക് 3 കുട്ടികളാണ് അവസാന പ്രസവത്തിൽ ഉണ്ടായിരുന്നത്. ബിഗ് ക്യാറ്റ്സിനിടയിലെ തീരാത്ത കുടിപ്പകയിൽ 2 കുട്ടികളെ സിംഹമോ മറ്റു പുലികളോ കൊന്നുകളഞ്ഞു. തന്റെ ശേഷിക്കുന്ന കുട്ടിയുമായി പ്രകൃതിയുടെ അതിജീവന തന്ത്രങ്ങൾ പയറ്റി കഴിയുകയാണത്രേ അമ്മപ്പുലി അപ്പോൾ. യാത്രയുടെ തുടക്കത്തിൽ തന്നെ അവരെ കണ്ടെത്താൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല. അപ്പോഴാണ് ഗൈഡ് പറയുന്നത് രണ്ടു ദിവസമായി തള്ളപ്പുലി പട്ടിണിയിലാണ്; കഴിഞ്ഞ ദിവസങ്ങളിൽ വേട്ടയാടാൻ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചിട്ടില്ല. അൽപം കാത്തിരുന്നാൽ ഒരു വേട്ടയ്ക്കു സാക്ഷിയാകാം... സാധ്യത മാത്രമാണ്; എത്ര സമയം അവിടെ നിൽക്കേണ്ടി വരുമെന്നറിയില്ല,.

cheetah2

ആഫ്രിക്കൻ വനങ്ങളെ സംബന്ധിച്ച് വലിയ മൃഗങ്ങളുടെ വേട്ടയാടൽ അപൂർവമായ കാഴ്ചയല്ല. പുലിയും സിംഹവുമൊക്കെ ഇരയുടെ മേൽ ചാടിവീണ് അവയെ കീഴടക്കി കടിച്ചു വലിച്ചു കൊണ്ടു പോകുന്ന വിജയകരമായ വേട്ടയാടൽ കാണുക എന്നതാണ് യഥാർഥത്തിൽ ബുദ്ധിമുട്ട് . ഇത് ഏറെ ശ്രമകരമായ ഒരു പ്രക്രിയ ആയതിനാൽ പലപ്പോഴും ഇരയെ കിട്ടാതെ നിരാശനായി മടങ്ങുന്ന മൃഗങ്ങളെയാണ് കാണാൻ കിട്ടുക. സിംഹമായാലും പുലി ആയാലും ഒട്ടേറെ ശ്രമങ്ങൾക്ക് ഒടുവിലേ പലപ്പോഴും വിശപ്പടക്കാൻ സാധിക്കൂ ... ഏതായാലും ഗൈഡിന്റെ വാക്കുകളിൽ വിശ്വാസമർപ്പിച്ച് അവിടെ നിൽക്കാമെന്നു തീരുമാനിച്ചു.

cheetah8

അമ്മപ്പുലിയും കുട്ടിയും അവരുടെ ലോകത്തു തുടർന്നു, ഞങ്ങൾ കണ്ണിമവെട്ടാതെ ആ പരിസരം വീക്ഷിച്ചു നിന്നു. കുട്ടിക്കു പാൽ കൊടുത്തു കിടക്കുകയാണ് അമ്മപ്പുലി. പെട്ടന്ന് അതു ചാടി എഴുന്നേറ്റ് കുതിച്ചു; അകലെ ഒരു മാൻ. തന്റെ വിശപ്പു ശമിപ്പിക്കാൻ സമയമായി എന്ന് അത് ഉറപ്പിച്ചു. ലോകത്ത് ഏറ്റവും വേഗത്തിൽ ഓടുന്ന ജീവി ... പുള്ളിപ്പുലിയുടെ ഓട്ടം തന്നെ ഒരു കാഴ്ചയാണ്. വിശപ്പിന്റെ ആധിക്യം അതിന്റെ വേഗത വർധിപ്പിച്ചിട്ടുണ്ടാകും.

അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്, മുല കുടിച്ചു കിടന്ന ആ കുട്ടി അപ്പോഴും അമ്മയുടെ വയറിനടിയിൽ കടിച്ചു തൂങ്ങിക്കിടക്കുകയാണ്. തന്റെ വിശപ്പൊന്ന് മാറട്ടെ, എന്നിട്ടു പോകാം എന്നു പറയുന്നതു പോലെ . പക്ഷേ, അമ്മ യുടെ ചുവടുകൾ കൂടുതൽ ദീർഘമായതോടെ കുട്ടി തെറിച്ചു വീണു .... ഏതാനും ചുവടുകൾ അമ്മയെ പിന്തുടരാൻ ശ്രമിച്ചെങ്കിലും ഒടുവിൽ ആ കുഞ്ഞ് പിൻവാങ്ങി. അൽപം അകലെ കണ്ട മാനിനു മുകളിലേക്കു ചാടി വീണ് കഴുത്തിനു തന്നെ കടിച്ചു വീഴ്ത്തി . നിമിഷങ്ങൾക്കകം ഇരയുമായി കുഞ്ഞിന് സമീപം തിരിച്ചെത്തി. തന്റെ വിശപ്പടക്കുന്നതോടൊപ്പം കുഞ്ഞിനും ഇറച്ചി പങ്കിട്ടു കൊടുത്തു.

cheetah7

കുട്ടിക്കു കൊടുത്തു, ഇനി അമ്മ

എന്നാൽ വിസ്മയ കാഴ്ച അവിടെ തീർന്നില്ല. ആ മാനിനെ തിന്നു തീർത്ത് നിമിഷങ്ങൾക്കുള്ളിൽ മറ്റൊരു വേട്ടയ്ക്കു പുറപ്പെടുന്നതാണ് കണ്ടത്. തികച്ചും അസാധരണമാണ് അത്. ഒരു വേട്ടയുടെ ഭക്ഷണം തീർന്നാൽ മണിക്കൂറുകൾക്കു ശേഷം, വിശക്കുമ്പോൾ മാത്രമേ സാധാരണ പുലിയും സിംഹവും വേട്ടയാടു. ഇവിടിപ്പോൾ വിശപ്പിന്റെ കാഠിന്യമാകാം കാരണം. കുറച്ചപ്പുറം നിൽക്കുന്ന മാൻകൂട്ടത്തിലെ നന്നേ ചെറിയൊരു കുട്ടി, പ്രസവിച്ച് ദിവസങ്ങൾ ആയിട്ടേ ഉണ്ടാവുകയുള്ളു... അതിനെയാണ് ലക്ഷ്യമിട്ടത്. ഞൊടിയിടയിൽ മാൻകുഞ്ഞിനെ കടിച്ചെടുത്തു കൊണ്ടു വന്നു. ഇത്തവണ ഇരയെ കൊല്ലാതെയാണ് കൊണ്ടുവന്നത്, പാതിയറ്റ ജീവനുമായി പിടയ്ക്കുന്ന മാൻ കുഞ്ഞിന്നെ കൊല്ലാൻ പുലിക്കുട്ടിക്കു വിട്ടു കൊടുത്ത് തള്ളപ്പുലി അരികെ വിശ്രമിച്ചു.

cheetah9

കബിനിയിലും ബന്ദിപുരിലും തുടങ്ങി ആഫ്രിക്കൻ സാവന്നകളിലേക്ക് നീണ്ട വനയാത്രകളിൽ നിന്ന് വേറിട്ട ചിത്രങ്ങളാൽ സമ്പന്നമാണ് അസറു കരിയിലിന്റെ ചിത്ര ശേഖരം. കബിനി, ബന്ദിപുർ, തഡോബ, ഇന്ത്യൻ മസായി മാര എന്നറിയപ്പെടുന്ന ജിം കോർബറ്റ് നാഷനൽ പാർക്ക്, അസമിലെ കാസിരംഗ തുടങ്ങിയ ഇന്ത്യൻ വനങ്ങളിൽ ക്യാമറ ക്ലിക്ക് ചെയ്തിട്ടുള്ള മുഹമ്മദ് അഷറഫ് രണ്ടു തവണ ആഫ്രിക്കയിലേക്കു യാത്ര ചെയ്തു. മസായി മാര, നയിവാഷ, അംബോസെല്ലി, സാവോ ഉദ്യാനങ്ങളിൽ നിന്നാണ് ആഫ്രിക്കൻ ചിത്രങ്ങൾ പകർത്തിയത്.

Tags:
  • World Escapes
  • Manorama Traveller
  • Travel Photos
  • Travel Stories
  • Wild Destination