ജേണലിസവും ഫോട്ടോജേണലിസവുമൊക്കെ സ്ത്രീകളുടെ മേഖലയല്ല എന്നു തീർത്തും വിശ്വസിച്ചിരുന്ന കാലത്താണ് വനിതാ ഫോട്ടോ ജേര്‍ണലിസ്റ്റ് ആയി ഹോമായ് വ്യാരാവാല കടന്നു വരുന്നത്. ഇന്ത്യയുടെ ചരിത്രത്തെ തന്റെ ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്ത് ചരിത്രത്തിലിടം നേടിയ ഹോമായ്|യുടെ 104-ാം ജന്മദിനമായ 2017 ഡിസംബര്‍ 9 ന് ഗൂഗിളിന്റെ ആദരം. ഹോമായ് വ്യാരാവാലയുടെ മനോഹരമായ ഡൂഡിലാണ് ഗൂഗിൾ ഇന്ത്യക്കാർക്ക് മുന്നിൽ സമർപ്പിച്ചത്.
1913 ഡിസംബര്‍ ഒമ്പതിന് ഗുജറാത്തിലെ പാഴ്‌സി കുടുംബത്തിൽ ജനിച്ച ഹോമായ്ക്ക് സഞ്ചരിക്കുന്ന തിയേറ്റര്‍ കമ്പനി ഉണ്ടായിരുന്ന അച്ഛനിൽ നിന്നാണ് ലെൻസുകളുടെ ലോകത്തോട് പ്രണയമായത്. അത് പിന്നീട് പാഷനായി മാറിയപ്പോൾ ബോംബെ യൂണിവേഴ്‌സിറ്റിയിലെ പഠനത്തിന് ശേഷമാണ് സര്‍ ജെജെ സ്‌കൂള്‍ ഓഫ് ആര്‍ട്ടില്‍ നിന്നും ഹോമായ് ഫോട്ടോഗ്രാഫി പഠിച്ചെടുത്തു. ഒപ്പം തന്റെ ഗുരുവായ മനേക്ഷാ വ്യാരാവാല വിവാഹവും കഴിച്ചു.
1942-ല്‍ ഡെല്‍ഹിയിലെത്തിയ ഹോമായ് ബ്രിട്ടീഷ് ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ ജോലിക്ക് ചേര്‍ന്നു. ആ ജോലിയേറുന്ന ആദ്യ വനിതയുമായി. ഇന്ത്യയുടെ ചരിത്രം ഹോമായ്|യുടെ ക്യാമറ പകര്‍ത്തിയ ഹോമായ്ക്ക് ഇന്ത്യയെ വിഭജിക്കുന്നതിന് നേതാക്കള്‍ വോട്ട് ചെയ്യുന്ന ചിത്രം ലോക ശ്രദ്ധ നേടിക്കൊടുത്തു. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, മുഹമ്മദ് അലി ജിന്ന, ഇന്ദിരാഗാന്ധി, നെഹ്‌റു കുടുംബം എന്നിവരെല്ലാം ഹോമായ്|യൂടെ ക്യാമറയിൽ മുഖ്യ കഥാപാത്രമായി.
1947 ആഗസ്റ്റ് അഞ്ചിന് ചെങ്കോട്ടയില്‍ നടന്ന പതാക ഉയര്‍ത്തല്‍, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, ലാല്‍ ബഹദൂര്‍ ശാസ്ത്രി തുടങ്ങിയവരുടെ മരണാനന്തര ചടങ്ങുകളുടെ ചിത്രങ്ങള്‍ തുടങ്ങി നിരവധി ചരിത്രനിമിഷങ്ങളാണ് ഹോമായ്|യിലൂടെ ഇന്നും ലോകം കാണുന്നത്. ഡാല്‍ഡ 13 എന്ന നാമമാണ് ഹോമായ് ക്രെഡിറ്റ് ലൈൻ ആയി സ്വീകരിച്ചത്. 2012 ജനുവരി 15ന് അനശ്വരമായ ചിത്രങ്ങൾക്കൊപ്പം അനശ്വരമായ ഓർമയായി ഹോമായ്.