‘ചലച്ചിത്രഗാനങ്ങൾ കടന്നുപോന്ന ചരിത്രത്തിന്റെ നാഴികക്കല്ലുകള് അടയാളപ്പെടുത്തുന്ന കൃതി’: ‘കാതോട് കാതോരമീയിണങ്ങൾ’ വായിക്കുമ്പോൾ Girish Varma's "Kaathod Kathorameeyinangal": A Journey Through Malayalam Film Songs
Mail This Article
ഗിരീഷ് വർമയുടെ സിനിമാഗാനാസ്വാദന ലേഖനങ്ങളുടെ സമാഹാരമായ ‘കാതോട് കാതോരമീയിണങ്ങൾ’ക്ക് പ്രശസ്ത കഥാകൃത്ത് വി.പി. ഏലിയാസ് ‘ചന്ദ്രകളഭം ചാർത്തിയൊഴുകും...’ എന്ന പേരിൽ വനിത ഓൺലൈനിൽ എഴുതിയ ആസ്വാദനക്കുറിപ്പ് വായിക്കാം –
മലയാള സിനിമാഗാനങ്ങളുടെ പാലാഴിയിൽ നീന്തിത്തുടിക്കുന്ന ഒരു ആസ്വാദകന്റെ ആത്മഹർഷത്തിന്റെ രജതരേഖകളാണ് ഐ ബുക്സ് പ്രസിദ്ധീകരിച്ച ഗിരീഷ് വർമയുടെ ‘കാതോട് കാതോരമീയിണങ്ങൾ’. ഗിരീഷ് വർമയുടെ സിനിമാഗാനാസ്വാദന സംബന്ധിയായ മൂന്നാമത്തെ പുസ്തകമാണിത്. സിനിമാഗാനങ്ങൾ അദ്ദേഹത്തിന്റെ ഹൃദയത്തിൽ സൃഷ്ടിച്ച അനുരണനങ്ങൾ ഈ കൃതിയിൽ തുടിക്കുന്നു. അതിന്റെ അനുഭൂതി ലോകത്തിലേക്ക് വായനക്കാരെയും അദ്ദേഹം കൈപിടിച്ചാനയിക്കുന്നു.
തന്റെ പാട്ടുകമ്പത്തിന്റെ ചരിത്രവും ഗിരീഷ് പറയുന്നുണ്ട്. ‘‘പാട്ടിന്റെ വഴിയിലൂടെയുള്ള സഞ്ചാരം തുടങ്ങിയിട്ട് എത്ര വർഷങ്ങളായി! അത് വള്ളിനിക്കറിട്ട് നടന്ന കാലത്തോളം പോവും. ഒരു റേഡിയോ കാലത്തിന്റെ സുവർണ്ണ നിമിഷങ്ങൾ...ആ കാലത്ത് മനസ്സിലേക്ക് പടർന്നുകയറിയ ഏതോ ഒരു പാട്ടിന്റെ പറഞ്ഞറിയിക്കാനാവാത്ത മാധുര്യം ഇന്നും മനസ്സിൽ നിന്നും പോയിട്ടില്ല’’. പാട്ടിന്റെ വരികളിൽ കവിത തിരയുന്ന മനസ്സായിരുന്നു ഗിരീഷിന്റേത്. അങ്ങനെയാണ് വയലാറിലെ പ്രണയോപാസകനെയും ഭാസ്കരൻ മാസ്റ്ററുടെ വിണ്ണിലെ പൊയ്കയിൽ നീന്തുന്ന പാർവണ ചന്ദ്രനെയും ഒ എൻ വി യിലെ ഏകാന്ത യാത്രികനെയും ഗിരീഷ് പുത്തഞ്ചേരിയിലെ ആത്മീയത വികാരവിക്ഷുബ്ധമാക്കിയ സാഹിത്യ റിയലിസത്തെയും തനിക്ക് ഉൾക്കൊള്ളാനായതെന്ന് ഗിരീഷ് വർമ പറയുന്നു.
ഏതാണ്ട് അരനൂറ്റാണ്ടിലധികം കാലം എഴുത്തുകാരും ഗായകരും സംഗീതജ്ഞരും സൃഷ്ടിച്ച വലിയൊരു ഗാനസാഗരത്തിലൂടെയാണ് ഗിരീഷ് സഞ്ചരിക്കുന്നത്. അതിൽ മലയാളികൾ ഉണ്ട്, തമിഴരുണ്ട്, തെലുങ്കരും കർണാടകക്കാരും ഹിന്ദിക്കാരുമുണ്ട്. ഈ സംഗീതപ്രതിഭകൾ സമ്പന്നമാക്കിയ മലയാള സിനിമാഗാനശാഖയുടെ ഒരു ചരിത്രം തന്നെയാണ് ഈ പുസ്തകത്തിലൂടെ അനാവൃതമാകുന്നത്. ചരിത്രരചനയുടെ രീതിശാസ്ത്രമനുസരിച്ച് ക്രമപ്പെടുത്തിയിരുന്നെങ്കിൽ ഒരു അക്കാദമിക്ക് ചരിത്രഗ്രന്ഥം തന്നെ ആകുമായിരുന്നു ഇത്.
ഒരു ജനപ്രിയമാധ്യമം എന്ന നിലയിൽ സിനിമയെക്കുറിച്ചുള്ള ഏതു കുറിപ്പും – ഗോസിപ്പുകളെ പോലെ തന്നെ – മലയാളിയിൽ കൗതുകമുണർത്തും. അതുകൊണ്ടുതന്നെ സിനിമാസംബന്ധിയായ കൃതികൾ മലയാളത്തിൽ ധാരാളം വന്നിട്ടുണ്ട്. 1951-ൽ ഈ മേഖലയിലെ ആദ്യ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു, നാഗവള്ളി ആർ. എസ് കുറുപ്പിന്റെ ‘ചലച്ചിത്രകല’. മൂർക്കോത്ത് കുഞ്ഞപ്പയുടെ ‘സിനിമ’ എന്ന പുസ്തകവും ആ വർഷം തന്നെ പുറത്തുവന്നു. എന്നാൽ ചലച്ചിത്ര ഗാനങ്ങളെക്കുറിച്ച് മാത്രമുള്ള കൃതികൾ പിന്നെയും എത്രയോ കഴിഞ്ഞാണ് പ്രത്യക്ഷപ്പെടുന്നത്. ഗാനങ്ങൾ പിറവികൊള്ളുന്ന ഘട്ടത്തിൽ ഉണ്ടാകുന്ന കൗതുകകരമായ സംഭവങ്ങളെയും പിന്നണി പ്രവർത്തകരെയും അവതരിപ്പിക്കുന്ന ‘ജേണലിസ്റ്റിക്’കൃതികൾ ഉണ്ടായി. ആദ്യം ഓർമ്മ വരിക രവി മേനോനെയാണ്. ഏതെങ്കിലും ഒരാളുടെ മാത്രം സംഭാവനകളെ സമഗ്രമായി അവതരിപ്പിക്കുന്ന രചനകൾ മലയാളത്തിൽ വേറെയുമുണ്ട്. എന്നാൽ ചലച്ചിത്ര ഗാനങ്ങളെ പൊതുവായി സമീപിക്കുകയാണ് ഗിരീഷ് വർമ. നൂറുകണക്കിന് പാട്ടുകൾ. അതിന്റെയൊക്കെ പിന്നണി പ്രവർത്തകർ. അത്ഭുതം തോന്നും! നമ്മുടെയൊക്കെ മറവിയുടെ അഗാധ ഗർത്തങ്ങളിൽ പതിച്ചുപോയ എത്രയെത്ര ഗാനങ്ങളെയാണ് ഗിരീഷ് പുറത്തെടുക്കുന്നത്! അവ ആദ്യം കേട്ട അതേ അനുഭൂതിയോടെ നാം മനം കൊണ്ട് വീണ്ടും കേൾക്കുന്നു. സംഗീതജ്ഞരുടെ ഇഷ്ടാനിഷ്ടങ്ങൾ അവരുടെ പാട്ടിൽ പ്രതിഫലിച്ചുകാണാമെന്ന് ഗിരീഷ് വർമ പറയുന്നു. ശൈലീവ്യത്യാസം കൊണ്ട് ഓരോരുത്തരെയും തിരിച്ചറിയുകയും ചെയ്യാം. ഈണത്തിന് അനുയോജ്യ ശബ്ദമുള്ളവരെ തെരഞ്ഞെടുക്കുമ്പോൾ പോലും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ സ്വാധീനം ചെലുത്താറുണ്ടെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ജി. ദേവരാജൻ ജാനകിയമ്മയെ പരിഗണിക്കാതിരുന്നത് അതിനുദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ബാബുരാജ് എല്ലാവരെയും തുല്യമായി പരിഗണിച്ചിരുന്നുവെന്നും കണ്ടെത്തുന്നു. പാട്ടെഴുത്തുകാരെയും ഗിരീഷ് ഇപ്രകാരം വിലയിരുത്തുന്നുണ്ട്. വയലാർ, ഒ. എൻ. വി, ശ്രീകുമാരൻ തമ്പി, ഗിരീഷ് പുത്തഞ്ചേരി, ബിച്ചു തിരുമല തുടങ്ങിയ പ്രസിദ്ധരായ എഴുത്തുകാരെ മാത്രമല്ല അപ്രശസ്തരായവരെയും തുല്യ പ്രാധാന്യത്തോടെ അദ്ദേഹം വിലയിരുത്തുന്നു.
സുജേഷ് ഹരി, നിധീഷ് നടേരി എന്നിവരെപ്പോലെ അറിയപ്പെട്ടുതുടങ്ങുന്നവരെയും കാനം. ഇ.ജെ, സുഗതകുമാരി എന്നിവരെപ്പോലെ മറ്റു മേഖലകളിൽ പ്രസിദ്ധരായതുകൊണ്ട് പാട്ടെഴുത്തിൽ പ്രസിദ്ധിയില്ലാതെ പോയവരെയും അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അവരുടെയൊക്കെ പാട്ടെഴുത്തുശൈലിയിലുള്ള വ്യത്യാസവും എടുത്തു കാണിക്കുന്നു. ഓരോ എഴുത്തുകാർക്കും ഇഷ്ടപ്പെട്ടതും അവർ ആവർത്തിച്ച് ഉപയോഗിക്കുന്ന വാക്കുകളും ഗിരീഷിലെ ഗവേഷക പ്രതിഭ കണ്ടെത്തുന്നുണ്ട്. മഞ്ജീരം, മരാളം, മഞ്ജുഷ, നികുഞ്ജം, മൃണാളം തുടങ്ങിയ പദങ്ങൾ പഴയ പാട്ടെഴുത്തുകാർ ധാരാളമായി ഉപയോഗിച്ചിരുന്നുവെന്നും പുതിയവർ പ്രായേണ അത്തരം വാക്കുകൾ ഉപേക്ഷിക്കുന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. യേശുദാസ്, ജയചന്ദ്രൻ തുടങ്ങിയ മുൻനിര ഗായകരെ മാത്രമല്ല അപ്രശസ്തരും മലയാളികൾ മറന്നവരുമായ ഗായകരെയും ഗിരീഷ് വർമ ഓർത്തെടുക്കുന്നുണ്ട്. രേണുക ഗിരിജൻ, ഗംഗ, ശാലിനി സിങ് , സതീഷ് ബാബു, സന്തോഷ് കേശവ്, ഉഷാ രവി തുടങ്ങിയവർ ഒരുകാലത്ത് മലയാളിയുടെ മനം കവർന്ന ഗായകരായിരുന്നുവെന്നും അവരുടെ ശബ്ദം വീണ്ടും കേൾക്കാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറയുന്നു. തന്റെ പാട്ടുകൾ പാടുന്നവർ തനിക്ക് റോയൽറ്റി തരണമെന്ന ഇളയരാജയുടെ പ്രസ്താവനയോട് ഗിരീഷ് പ്രതികരിക്കുന്നത് ഇങ്ങനെ: എഴുത്തുകാർ, സംഗീതജ്ഞർ, ഗായകർ, പിന്നണിവാദകർ - ഇവരിലൂടെയെല്ലാം ഒരുക്കപ്പെടുന്ന ഒരു ഗാനത്തിന് ഈണം നൽകിയവൻ മാത്രം അവകാശിയാകുന്നതെങ്ങനെ? അത്തരത്തിലൊരവകാശി ആകാമെങ്കിൽ, ഞാൻ പറയട്ടെ, ചലച്ചിത്ര നിർമ്മാതാവല്ലേ യഥാർത്ഥ അവകാശി ? ഇങ്ങനെ സ്വന്തം നിലപാടിലുറച്ചുനിന്നുകൊണ്ട് സൗന്ദര്യാത്മകമായി മാത്രമല്ല നൈതികമായും ചലച്ചിത്ര ഗാനശാഖയെ നിരൂപണം ചെയ്യുന്നു ഗിരീഷ് വർമ. ചലച്ചിത്രഗാനങ്ങൾ സൃഷ്ടിച്ച ആത്മഹർഷത്തിന്റെ അടയാളങ്ങൾ മാത്രമല്ല ആ ഗാനശാഖ കടന്നുപോന്ന ചരിത്രത്തിന്റെ നാഴികക്കല്ലുകളും ഈ കൃതി അടയാളപ്പെടുത്തുന്നു.