തിരുവിതാംകൂറിലെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയെ സൃഷ്ടിച്ച നെയ്യാറ്റിൻകര വെടിവയ്പ്പിന്റെ സമഗ്രചരിത്രവുമായി ഒരു പുസ്തകം കൂടി – ‘നെയ്യാറ്റിൻകര വെടിവയ്പ്പ് : സ്വാതന്ത്ര്യത്തിലേക്കുള്ള ഇടിമുഴക്കം’.
നെയ്യാറ്റിൻകര ജയകുമാർ രചിച്ച ഈ കൃതി ചരിത്രപ്രസിദ്ധമായ ഈ സംഭവത്തിന്റെ ആഴത്തിലുള്ള വിവരം വായനക്കാർക്കു ലളിതമായി പകരുന്നു.
1938 ഓഗസ്റ്റ് 31 നായിരുന്നു ഏഴു രക്തസാക്ഷികളെ സൃഷ്ടിച്ച നെയ്യാറ്റിൻകര വെടിവയ്പ്. ബ്രിട്ടിഷ് പട്ടാളത്തിന്റെ വെടിവയ്പ്പിൽ ഏഴുപേരുടെ മരണത്തിനൊപ്പം 23 പേർക്ക് ഗുരുതരമായി പരുക്കേറ്റു. അത്താഴമംഗലം വീരരാഘവൻ, കല്ലുവിള പൊടിയൻ, നടൂർകൊല്ല കുട്ടൻ, കുട്ടൻ പിള്ള, വാറുവിളാകം മുത്തൻപിള്ള, വാറുവിളാകം പത്മനാഭൻ പിള്ള, മരുത്തൂർ വാസുദേവൻ എന്നിവർ വീരചരമം പ്രാപിച്ചു. സമീപത്തെ ഒരു വീട്ടിലുണ്ടായിരുന്ന സ്ത്രീയും വെടിയേറ്റ് മരിച്ചതായി പറയപ്പെടുന്നു.
നെയ്യാറ്റിൻകര കിഴക്കെ തെരുവിൽ നിന്നായിരുന്നു സംഭവങ്ങളുടെ തുടക്കം. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റായിരുന്ന എൻ.കെ.പത്മനാഭപിള്ളയെ ജില്ലാ പൊലീസ് സൂപ്രണ്ട് കെ.രാമൻപിള്ള അറസ്റ്റ് ചെയ്യാൻ എത്തിയതോടെ പ്രവർത്തകർ ക്ഷുഭിതരായി. കിഴക്കെ തെരുവിലെ വീട്ടിൽ നിന്നു പത്മനാഭപിള്ളയെ കസ്റ്റഡിയിലെടുത്തു തലസ്ഥാനത്തേക്കു പുറപ്പെട്ടു. വാഹനത്തിനു പിന്നാലെ പ്രവർത്തകരും പാഞ്ഞു.
രാജപാതയിലെ ടിബി കവലയിൽ എത്തിയപ്പോൾ സഹപ്രവർത്തകൻ വാസുദേവൻപിള്ളയെ കാണാൻ വാഹനം നിർത്തണമെന്നു പത്മനാഭപിള്ള ആവശ്യപ്പെട്ടു. പത്മനാഭപിള്ളയെ പുറത്തിറക്കി വാസുദേവൻപിള്ളയുടെ വീട്ടിലേക്കു കൊണ്ടുപോയി. പിന്നാലെ എത്തിയ സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകർ പൊലീസ് വാഹനത്തിന് തീ കൊളുത്തി. വെടിവയ്പിലേക്കു നയിക്കാൻ ഇടയാക്കിയ സംഭവം ഇതായിരുന്നു.
പത്മനാഭപിള്ളയെ പിന്നീട് ട്രാൻസ്പോർട്ട് ബസിലാണു തിരുവനന്തപുരത്തേക്കു പൊലീസ് കൊണ്ടുപോയത്. അരിശം തീരാത്ത കോൺഗ്രസ് പ്രവർത്തകർ നാഗർകോവിലിൽനിന്നു തിരുവനന്തപുരത്തേക്കു വരികയായിരുന്ന ട്രാൻസ്പോർട്ട് ബസിൽ നിന്നു യാത്രക്കാരെ ഇറക്കിവിട്ട് ബസിനും തീ കൊളുത്തി. തുടർന്നായിരുന്നു ജനറൽ വാട്കീസിന്റെ നേതൃത്വത്തിൽ കുതിരപ്പട്ടാളത്തിന്റെ വരവും വെടിവയ്പും.
നെയ്യാറ്റിൻകര വെടിവയ്പിന്റെ ചരിത്രവും സംഭവങ്ങളുടെ പശ്ചാത്തലവും പഠനവിധേയമാക്കുന്ന ‘നെയ്യാറ്റിൻകര വെടിവയ്പ്പ് : സ്വാതന്ത്ര്യത്തിലേക്കുള്ള ഇടിമുഴക്കം’ വിദ്യാർത്ഥികളും ചരിത്രകുതുകികളും തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു കൃതിയാണ്. സൈൻ ബുക്സ് ആണ് പ്രസാധകർ.