ആധുനിക ജാപ്പനീസ് സാഹിത്യത്തിലെ അതികായനാണ് ജുനിച്ചിരോ താനിസാക്കി.
ഇരുപതാം നൂറ്റാണ്ടിലെ ജാപ്പനീസ് കുടുംബബന്ധങ്ങളിലെ ഇഴയടുപ്പവും ചലനാത്മകതയും ലൈംഗികജീവിതത്തിന്റെ നേർക്കാഴ്ചകളും തന്റെ കൃതികളിൽ ഇതിവൃത്തമായി സ്വീകരിച്ച അദ്ദേഹം ചില കഥകളിൽ പാശ്ചാത്യസംസ്കാരവും ജപ്പാൻ സംസ്ക്കാരവും ഇടകലരുന്ന സംഭവഗതികളും വരഞ്ഞിട്ടു.
നോബൽ സമ്മാനത്തിനു ശുപാർശചെയ്യപ്പെട്ടിട്ടുള്ള അദ്ദേഹത്തിന്റെ കൃതികളിൽ ഇരുപതാം നൂറ്റാണ്ടിലെ ജാപ്പനീസ് സമൂഹത്തിന്റെ മാറ്റങ്ങളും മാനുഷിക വികാരങ്ങളും വായിച്ചെടുക്കാം.
ലൈംഗികത, കുടുംബബന്ധങ്ങൾ, പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘർഷങ്ങൾ എന്നിവ അദ്ദേഹത്തിന്റെ പ്രമേയങ്ങളായിരുന്നു.
‘നവോമി’, ‘ഇൻ പ്രെയ്സ് ഓഫ് ഷാഡോസ്’, ‘മൻജി’ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്ത രചനകളാണ്. ഇപ്പോഴിതാ, അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധേയമായ നോവലുകളിലൊന്നായ ‘മൻജി’ മലയാളത്തിലേക്കും വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. തുമ്പൂര്‍ ലോഹിതാക്ഷനാണ് ‘മൻജി’ മലയാളത്തിലേക്ക് മൊഴിമാറ്റിയിരിക്കുന്നത്. ലോകസാഹിത്യത്തിലെ ധാരാളം മികച്ച രചനകൾ മലയാളി വായനക്കാർക്ക് പരിചയപ്പെടുത്തിയിട്ടുള്ള തുമ്പൂര്‍ ലോഹിതാക്ഷന്‍ ഈ കൃതിയും അതിന്റെ ആത്മാവ് നഷ്ടപ്പെടാതെ മലയാളത്തിലേക്ക് മാറ്റിയിരിക്കുന്നു.
മനുഷ്യസഹജമായ സ്വാര്‍ത്ഥതയുടെയും കാമനകളുടെയും ഭയപ്പെടുത്തുന്ന ആവിഷ്ക്കാരമാണ് ‘മൻജി’. ആത്മനാശത്തിലേക്ക് നയിക്കുന്ന ഒരു വലിയ പ്രണയത്തിന്റെ അവിസ്മരണീയമായ ആവിഷ്ക്കാരം. നൂറ്റാണ്ടിലെ ഏറ്റവും മികച്ച മനഃശാസ്ത്രനോവലുകളിലൊന്നായ നിരൂപകര്‍ സാക്ഷ്യപ്പെടുത്തിയ ജാപ്പനീസ് ക്ലാസിക്.
തീർച്ചയായും വായനയിൽ ഉൾപ്പെടുത്തേണ്ട ഒരു കൃതിയെന്ന് ‘മൻജി’യെ നിസ്സംശയം വിശേഷിപ്പിക്കാം.