ക്ലിന്റിന്റെ ഓർമ്മകളുമായി ജീവിതം തളളിനീക്കിയ എംടി ജോസഫ് കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്. പക്ഷെ, മകനെ അടക്കം ചെയ്ത കുടുംബ കല്ലറയിൽ തന്നെ അടക്കം ചെയ്യരുതെന്നത് ആ അച്ഛന് നിർബന്ധമുണ്ടായിരുന്നു. മൃതശരീരം കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയ്ക്ക് കൈമാറും!
മരിച്ചാൽ തന്റെ ദേഹം പൊന്നുമോൻ ക്ലിന്റിന്റെ കല്ലറയിൽ അവനുമേൽ വയ്ക്കുമെന്ന് തിരിച്ചറിഞ്ഞാണ് പിതാവ് തോമസ് ജോസഫ് മൃതദേഹം കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിക്കു കൈമാറാൻ തീരുമാനിച്ചത്. മകന്റെ കല്ലറ പൊളിക്കാനോ അവനെ വേദനിപ്പിക്കാനോ തയാറാകാതെ തോമസ് ജോസഫ് മാത്രമല്ല ഭാര്യ ചിന്നമ്മയും ഇതേ സമ്മതപത്രം കൈമാറിയിട്ടുണ്ട്. ക്ലിന്റിനു മേൽ അത്രയേറെ സ്നേഹം ചൊരിഞ്ഞ മാതാപിതാക്കളായിരുന്നു ഇരുവരും.
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ (സിഐഎഫ്ടി) ജീവനക്കാരനായിരുന്ന തോമസ് ജോസഫിന്റെ തേവരയിലെ ക്വാർട്ടേഴ്സിലായിരുന്നു ക്ലിന്റിന്റെ ജനനവും വളർച്ചയും അന്ത്യവും. ഒന്നാം നിലയിലെ മുറിയിലിരുന്നാണ് ക്ലിന്റ് ലോകം കണ്ടതും ചിത്രങ്ങൾ വരച്ചതും. വിരമിച്ചശേഷം ഈ ക്വാർട്ടേഴ്സിൽ തന്നെ ശിഷ്ടകാലം തുടരാൻ തോമസ് ജോസഫ് എല്ലാ ശ്രമവും നടത്തി. എന്നാൽ സർക്കാർ നൂലാമാലകൾ അതനുവദിച്ചില്ല. തുടർന്നാണ് കലൂരിലെ വീട്ടിലേക്കു താമസം മാറ്റിയത്. ഈ വീടിനും പേര് ക്ലിന്റ് എന്നായിരുന്നു.
ശ്വാസമടക്കി പിടിച്ചേ ഇത് കാണാനാകൂ; ഞെട്ടിക്കുന്ന നൃത്തവുമായി മൂന്ന് പ്രതിഭകൾ; വിഡിയോ
ഇത് ജീവിതം തകർത്തവനോടുള്ള ചലഞ്ച്; ലക്ഷ്മിയുടെ ടെൻ ഇയർ ചലഞ്ച് ചിത്രം; കണ്ണീരണിഞ്ഞ് സോഷ്യൽ മീഡിയ
തോമസ് ജോസഫും ചിന്നമ്മയും ജീവിച്ചതിനു ക്ലിന്റ് എന്ന മകനല്ലാതെ മറ്റൊരു ലക്ഷ്യമില്ലായിരുന്നു. അവൻ എന്താവശ്യപ്പെട്ടോ അതെല്ലാം അവർ ചെയ്തുകൊടുത്തു. അവർ കാണിച്ചുകൊടുത്ത ക്ഷേത്രവും ആനകളും തുടങ്ങിയ കാഴ്ചകളെല്ലാം പിന്നീട് കലാലോകം നെഞ്ചേറ്റിയ നിറമാർന്ന ചിത്രങ്ങളായി. 1976 മേയ് 19ന് ജനിച്ച ക്ലിന്റിന്റെ മരണം 1983 ഏപ്രിൽ 15 നായിരുന്നു.
ക്ലിന്റിനെക്കുറിച്ച് ഹരികുമാർ സംവിധാനം ചെയ്ത സിനിമയുടെ സ്വിച്ചോൺ ദിവസം ക്ലിന്റായി വേഷമിട്ടു വന്ന അലോകിനെ കണ്ട തോമസ് ജോസഫും ചിന്നമ്മമ്മയും കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. തങ്ങളുടെ മകൻ തിരിച്ചെത്തിയെന്നായിരുന്നു അന്നവർ പറഞ്ഞത്. ക്ലിന്റ് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, ചെരുപ്പ്, സൈക്കിൾ, കളിപ്പാട്ടങ്ങൾ, അവൻ വരച്ച മുപ്പതിനായിരത്തോളം ചിത്രങ്ങൾ എന്നിവ പൊന്നു പോലെ സൂക്ഷിച്ചുവരുന്നു. ഇതിൽ പലതും സിനിമയുടെ ചിത്രീകരണത്തിന് ഉപയോഗിച്ചു. ക്ലിന്റ് ഇരുന്ന സ്റ്റൂളും വരയ്ക്കാൻ ഉപയോഗിച്ച ബോർഡുമെല്ലാം കാണിച്ച ഈ സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും ഈ അപൂർവ മാതാപിതാക്കളിലൂടെയാണ്.