Tuesday 22 March 2022 11:32 AM IST

‘ഞാനതു ചെയ്യില്ലെന്ന് ഉറപ്പിച്ചു പറ‍ഞ്ഞ് ഒറ്റ കരച്ചിൽ, ആ സീൻ ഇന്നും ഓർമയിലുണ്ട്’: അശ്വിനി നമ്പ്യാർ പറയുന്നു

Vijeesh Gopinath

Senior Sub Editor

alli-aswini

അതെന്താ... അല്ലിക്ക് ആഭരണമെടുക്കാൻ ഞാൻ കൂടെ പോയാല്...?’

ഈ ഒറ്റ വരി കേട്ടാല്‍ മതി, മനസ്സിൽ ഒരു സിനിമ തെളിയും. പിന്നെ, ‘അയോഗ്യ നായേ...’ എന്നു വിളിച്ചു കട്ടിലുയര്‍ത്തി, കണ്ണുകളില്‍ ക നലുകളുമായി നാഗവല്ലി നമ്മുെട മുന്നിലേക്കു വരും.

മൂന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടും ‘മണിച്ചിത്രത്താഴ്’ എന്ന സിനിമയും മണിച്ചിത്രത്താഴിട്ടു പൂട്ടിയ ഒാർ‌മകളും മലയാളിയുടെ മനസ്സിൽ ഹൗസ്ഫുൾ ആണ്. ഡോ.സണ്ണിയും നകുലനും ഗംഗയും കിണ്ടിയും ദാസപ്പന്‍കുട്ടിയുമെല്ലാം ഇന്നും സിനിമയായും കുഞ്ഞു വിഡിയോകളായും ട്രോളുകളായും നിറഞ്ഞോടുന്നുമുണ്ട്.

സിനിമയിൽ രാമനാഥൻ വിവാഹം കഴിക്കാനിരുന്ന, ‘അല്ലി’ ഇപ്പോള്‍ അങ്ങ് സിംഗപ്പൂരിലാണ്. ‘മണിച്ചിത്രത്താഴ്’ ചാനലില്‍ വന്നാൽ‌ കൂട്ടുകാർ ആരെങ്കിലും അല്ലിയെ ഇന്നും വിളിച്ചു വിവരം പറയും. സിംഗപ്പൂരിലാണെങ്കിലും ഏതെങ്കിലും മലയാളി കണ്ടാൽ ആദ്യത്തെ ചോദ്യവും അതുതന്നെയാണ്, ‘അല്ലിയല്ലേ...?’

‘‘എനിക്കു തന്നെ അദ്ഭുതമാണത്. 30 വർഷം മുന്നേ ഉള്ള കഥാപാത്രം ഇന്നും ആളുകൾ ഒാർത്തിരിക്കുന്നു, തിരിച്ചറിയുന്നു. അതും നായികയോ നായികയ്ക്ക് ഒപ്പം നില്‍ക്കുന്ന കഥാപാത്രമോ ഒന്നുമല്ല, എന്നിട്ടും. എയർപോർട്ടിൽ വച്ചും ഏതെങ്കിലും പ്രോഗ്രാമുകൾക്കു പോകുമ്പോഴുമെല്ലാം മലയാളികൾ ചോദിക്കും, ‘ഇപ്പോൾ‌ എവിടെയാണ്? എന്താണ് അഭിനയിക്കാത്തത്...’ ഇതൊന്നും എന്റെ കഴിവല്ല. ആ സിനിമയുടെയും കഥാപാത്രത്തിെന്‍റയും മേന്മ കൊണ്ടു മാത്രം സംഭവിക്കുന്നതാണ്.’’ അ ല്ലിയുടെ ഒാർമയിൽ അശ്വിനി നമ്പ്യാർ പറഞ്ഞു.

എന്നാൽ ആ ചോദ്യത്തിൽ നിന്നു തുടങ്ങാം. എന്താണ് അഭിനയിക്കാത്തത്?

ആരു പറഞ്ഞു ഞാൻ അഭിനയിക്കുന്നില്ലെന്ന്. അഭിനയവും നൃത്തവും അന്നും ഇ ന്നും എന്റെ പാഷനാണ്. മലയാളത്തിൽ അഭിനയിക്കുന്നില്ലെന്നേയുള്ളൂ. സിംഗപ്പൂര്‍ ചാനലുകളിലെ സീരിയലുകളിലും ചില ഇംഗ്ലിഷ് ഷോർട്ഫിലിമുകളിലും അഭിനയിക്കുന്നു. ഇവിടെയുള്ള പല സ്റ്റേജുകളിലും നൃത്തം അവതരിപ്പിക്കുന്നു. ഇടയ്ക്ക് തമിഴ്ചാനലിലെ ഒരു സീരിയലി ൽ അഭിനയിച്ചു തുടങ്ങിയതാണ്. പക്ഷേ, കോവിഡ് വന്നതോടെ ചെന്നൈയിലേക്കു വരാൻ സാധിക്കാതെ ആ പ്രോജക്ട് ഉപേക്ഷിക്കേണ്ടി വന്നു.

വിവാഹശേഷം ഞാൻ സിംഗപ്പൂരിലേക്കു പോന്നു. ഭർത്താവ് ഇന്ത്യക്കാരനെങ്കിലും സിംഗപ്പൂര്‍ പൗരത്വമെടുത്ത് ഇവിടെ ബിസിനസ് ചെയ്യുന്നു. മകൾ പഠിക്കുന്നു.

വര്‍ഷങ്ങള്‍ക്കു േശഷം വനിതയിലൂെട വിേശഷങ്ങള്‍ പങ്കുവയ്ക്കുന്നു എന്നു പറഞ്ഞപ്പോൾ ഒറ്റ നിബന്ധനയെ രണ്ടുപേരും മുന്നോട്ടു വച്ചൂള്ളൂ, ‘ഞങ്ങളുടെ പ്രൈവസി നഷ്ടപ്പെടുത്തരുത്.’ അതുകൊണ്ട് രണ്ടുപേരുടെയും കൂടുതൽ വിവരങ്ങൾ പറയാൻ നിവൃത്തിയില്ല.

പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആദ്യമായി ക്യാമറയ്ക്ക് മു ന്നിലേക്കു പോയതൊക്കെ ഒാർമിക്കാറുണ്ടോ?

പഠിച്ചതും വളർന്നതും എല്ലാം ചെന്നൈയിൽ ആയിരുന്നു. അച്ഛന്റെ നാട് കണ്ണൂരും അമ്മയുടേത് തിരുവനന്തപുരവും. അ‍ഞ്ചുവയസ്സു മുതൽക്കേ ഭരതനാട്യം പഠിക്കുന്നുണ്ടായിരുന്നു. സ്കൂളിൽ എല്ലാ മത്സരങ്ങളിലും പങ്കെടുക്കും. ഭരതനാട്യം, നാടകം, കവിതചൊല്ലൽ മോണോആക്ട്... എല്ലാം. അതുകൊണ്ട് സ്റ്റേജിനോടും ക്യാമറയോടും ഒന്നും പേടിയുണ്ടായിരുന്നില്ല.

ഒരു മാസികയിൽ വന്ന ഫോട്ടോ ആണ് സിനിമയിലേക്കുള്ള വഴി തുറന്നത്. ഞങ്ങളുടെ കുടുംബസുഹൃത്തായിരുന്നു ഫൊട്ടോഗ്രഫർ പി.ഡേവിഡ്. ഡേവിഡ് അങ്കിൾ ഒരുപാടു സിനിമാക്കാരുടെ ‘പഴ്സനൽ ഫൊട്ടോഗ്രഫർ’ കൂടിയായിരുന്നു. ഒരുപാടു താരങ്ങളുമായി അദ്ദേഹത്തിന് അടുപ്പവുമുണ്ടായിരുന്നു.

ഒരിക്കൽ അദ്ദേഹത്തിന്റെ സുഹൃത്തിനായി കുറച്ചു സ്കൂൾ കുട്ടികളുടെ ഫോട്ടോ വേണ്ടി വന്നു. ഞാനും കുറ ച്ചു സുഹൃത്തുക്കളും മേക്കപ് ഒന്നും ഇല്ലാതെ മോഡലിങ് ചെയ്തു. ഏതോ ചുരിദാറിന്റെ പരസ്യത്തിനു വേണ്ടിയായിരുന്നു ഫോട്ടോ.

ആ പരസ്യം അച്ചടിച്ചു വന്ന മാസിക സംവിധായകൻ ഭാരതിരാജ സാർ കാണാനിടയായി. അദ്ദേഹത്തിന്റെ പുതിയ സിനിമയിലേക്ക് പുതുമുഖങ്ങളെ തേടുന്ന സമയമായിരുന്നു. അങ്ങനെ നടി അംബിക രാധമാരുടെ സഹോദരൻ രാമാർജുനിന്റെ നായികയായി ഞാൻ തിരഞ്ഞെടുക്കപ്പെട്ടു. ‘പുതു നെല്ല് പുതു നാത്ത്’ എന്ന സിനിമ.

ഭാരതിരാജയുടെ സിനിമയിൽ നായികയായി തുടക്കം, ആരും കൊതിക്കുന്ന ഒന്നായിരുന്നില്ലേ?

പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്ക് സിനിമയെക്കുറിച്ച് എത്രയറിവുണ്ടാകും എന്ന് ഊഹിക്കാമല്ലോ. ഭാരതിരാജസാർ ആരാണെന്നും സിനിമ എന്താണെന്നും ഒന്നും അറിയില്ല. അമ്മയ്ക്കൊപ്പം പോകും ,അഭിനയിക്കും തിരിച്ചു പോ രും. ഞാനൊരു ‘ഹാൻഡിൽ വിത് കെയർ’ കുട്ടിയാണെന്ന് സാറിന് അറിയാമായിരുന്നു. അദ്ദേഹം എല്ലാം അഭിനയിച്ചു കാണിച്ചു തരും. എന്റെ കഥാപാത്രം എങ്ങനെയാണ് നടക്കേണ്ടത് എന്നു പോലും അദ്ദേഹം കാണിച്ചു തന്നു.

ഒരു പാട്ടുസീൻ ഒാർമയുണ്ട്. റൊമാന്റിക് സീനാണ്. അത്രയും ആൾക്കാർക്കു നടുവിൽ നിന്ന് അഭിനയിക്കാൻ എനിക്കു മടിയായി. ഞാനതു ചെയ്യില്ലെന്ന് ഉറപ്പിച്ചു പറ‍ഞ്ഞ് ഒറ്റ കരച്ചിൽ. സാർ ഇടപെട്ടു. നിനക്ക് മടിയാണെങ്കിൽ സെറ്റിലുള്ള എല്ലാവരെയും മാറ്റാമെന്നു പറഞ്ഞു. ഞാനും അമ്മയും ക്യാമറാമാനും പിന്നെ, സാറും നായകനും മാത്രം. അങ്ങനെയാണ് ആ രംഗത്തിലഭിനയിച്ചത്. ദേഷ്യക്കാരനായിരുന്നെങ്കിലും വലിയ വാത്സല്യത്തോടെയാണ് അദ്ദേഹം പെരുമാറിയത്.

മലയാളത്തിലും കിട്ടി, ഒരു പിടി നല്ല ചിത്രങ്ങൾ അല്ലേ?

കൗരവർ, മണിച്ചിത്രത്താഴ്, ധ്രുവം, പവിത്രം... തുടങ്ങി തുടക്കത്തിൽ തന്നെ ഒരുപാടു ഹിറ്റ് സിനിമകളിൽ അഭിനയിക്കാനായി. മലയാളത്തിലും പ്രശസ്തരായ ഒരുപാടു പേർക്കൊപ്പം ജോലി ചെയ്തു. അതൊരു ഭാഗ്യമാണ്, അധികം പേർക്കു കിട്ടാത്ത കാര്യമാണ് എന്നൊന്നും അന്നു തോന്നിയിട്ടില്ല. അത്രയും വലിയ ആൾക്കാർക്കൊപ്പം തുടക്കത്തിലേ അഭിനയിക്കാനായത് വലിയ കാര്യം തന്നെയാണെന്ന് ഇന്നു തിരിച്ചറിയുന്നു.

അമിതമായ ഒരാവേശവും ഇല്ലാതെയാണ് അഭിനയിക്കാൻ തുടങ്ങിയത്. സിനിമയേക്കാള്‍ എനിക്കു പ്രധാനം ഭരതനാട്യം തന്നെയായിരുന്നു. അഭിനയിക്കുന്നതിനേ ക്കാൾ വലിയ കാര്യം ഡാന്‍സ് ക്ലാസ്സില്‍ േപാകുന്നതും.

നായികയായി മാത്രമേ അഭിനയിക്കൂ എന്ന വാശിയൊന്നും ഉണ്ടായിരുന്നേയില്ല, ചെറിയ റോളാണെങ്കിലും ശ്രദ്ധിക്കപ്പെടും എന്നു തോന്നിയാൽ അഭിനയിക്കണമെന്നായിരുന്നു അമ്മയും അച്ഛനും പറഞ്ഞിരുന്നത്.

എല്ലാവരും ചെയ്യുന്ന പോലെയുള്ള ഒരു ജോലി. സിനിമയെ ഞാൻ അന്നും ഇന്നും ഇങ്ങനെയാണ് കണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇന്നും സിനിമ ഭ്രമിപ്പിച്ചിട്ടില്ല.

alli-singapore

രുദ്രയെന്നും അശ്വിനി നമ്പ്യാർ എന്നും രണ്ടു പേരിൽ അഭിനയിച്ചിരുന്നല്ലേ?

അശ്വിനി എന്നായിരുന്നു യഥാർഥ പേര്. ഭാരതിരാജ സർ അവതരിപ്പിക്കുന്ന എല്ലാ നായികമാരുടെയും പേര് ‘ആർ’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന രീതിയിൽ അദ്ദേഹം മാറ്റാറുണ്ടായിരുന്നു. രാധിക, രേവതി, രാധ എല്ലാം അദ്ദേഹം ന ൽകിയ പേരുകളാണ്.

സിനിമയുടെ ഷൂട്ട് തുടങ്ങിയപ്പോൾ ‘ആർ’ ഇൽ തുടങ്ങുന്ന ഒരു പേര് കണ്ടെത്താൻ അദ്ദേഹം എന്നോടും പറഞ്ഞു. അന്നു നൃത്തമായിരുന്നു എല്ലാം. അതുകൊണ്ടു ശിവന്റെ പര്യായം ആയാൽ നന്നെന്നു തോന്നി. അങ്ങനെയാണ് രുദ്ര എന്ന പേരു കണ്ടെത്തിയത്. മലയാളത്തില്‍ അഭിനയിച്ചു തുടങ്ങിയപ്പോഴും രുദ്ര എന്ന പേര് തുടർന്നു.

രണ്ടു വർഷം കഴിഞ്ഞ് ഭാരതിരാജ സാർ സംവിധാനം ചെയ്ത ‘കിഴക്കു ചീമയിലെ’ എന്ന സിനിമയിൽ രാധികയുടെ മകളായി അഭിനയിച്ചു. അപ്പോഴേക്കും ആളുകൾ എന്നെ തിരിച്ചറിയാൻ തുടങ്ങിയിരുന്നു. രുദ്രയ്ക്കു പകരം ശരിക്കുള്ള പേരിൽ തന്നെ അഭിനയിക്കണമെന്നു തോന്നി. അദ്ദേഹത്തോടു പറഞ്ഞപ്പോള്‍, ‘നിനക്ക് അത്ര മോഹമാണെങ്കിൽ, രുദ്ര മാറ്റി അശ്വിനി ആക്കിക്കോളൂ’ എന്ന് അനുവാദം തന്നു. അങ്ങനെ ഞാൻ തമിഴ് സിനിമകളില്‍ പേര് അശ്വിനി എന്നാക്കി. പക്ഷേ, മലയാളത്തിലെ പ്രൊഡക്‌ഷൻ ഹൗസുകൾ അതു സമ്മതിച്ചില്ല. രുദ്രയെന്ന പേര് മലയാളത്തിൽ പരിചിതമായെന്നും ഇനി മാറ്റുന്നതു ശരിയല്ലെന്നും പറഞ്ഞു. അങ്ങനെ ഒരേ സമയം രണ്ടു പേരിൽ ഞാൻ സിനിമകളില്‍ അഭിനയിച്ചു.

മലയാളത്തിൽ പിന്നീട് അവസരങ്ങൾ കുറഞ്ഞു?

‘കുടുംബകോടതി’യായിരുന്നു അവസാനമായി അഭിനയിച്ച മലയാളസിനിമ. പിന്നീടു വന്ന പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങൾ ചെയ്യാൻ തോന്നിയില്ല. അങ്ങനെ കുറേ മലയാള സിനിമകൾ വേണ്ടെന്നു വച്ചു. അതേസമയം തമിഴ് സീരിയലുകൾ ചെയ്യാൻ തുടങ്ങി. വലിയ പ്രൊഡക്‌ഷൻ ഹൗസുകളുടെ വ്യത്യസ്തതയും പ്രാധാന്യവുമുള്ള കഥാപാത്രങ്ങളും ലഭിച്ചു. അങ്ങനെ സീരിയലിൽ ഉറച്ചു.

വിവാഹം കഴിഞ്ഞ് സിംഗപ്പൂരിലേക്കു പോകുന്നതു വ രെ സീരിയലുകളിൽ അഭിനയിച്ചു. ഇവിടെയെത്തിക്കഴിഞ്ഞ് കൂടുതൽ സമയവും കുടുംബത്തിനു വേണ്ടിയാണ് മാറ്റിവച്ചത്. പത്താം ക്ലാസിൽ വച്ച് പഠനം നിർത്തിയെങ്കിലും പ്രൈവറ്റായി പഠിച്ച് പിജി എടുത്തിരുന്നതു കൊണ്ട് ഇവിടെ 13 വർഷം കോളജിൽ ജോലി നോക്കി. ഡാൻസ് ട്രൂപ്പിന്റെ ഭാഗമായി ഒരുപാടു സ്റ്റേജുകളിൽ‌ നൃത്തം ചെയ്തു.

പിന്നെ, എത്ര മടക്കി വച്ചാലും ഒരിക്കൽ അഭിനയിച്ചാൽ പിന്നെയും നമ്മൾ ക്യാമറയ്ക്കു മുന്നിൽ തിരിച്ചെത്തും. അ ങ്ങനെയാണ് സിംഗപ്പൂരിലെ തമിഴ് ചാനലുകളിൽ സീരിയലുകളില്‍ അഭിനയിച്ചത്.

തുടർന്ന് അഭിനയിക്കാതെ പോയതിൽ എപ്പോഴെങ്കിലും കു റ്റബോധം തോന്നിയിട്ടുണ്ടോ?

അഭിനയം ഞാൻ നിർത്തിയതല്ലല്ലോ. അതുകൊണ്ട് എനിക്ക് കുറ്റബോധമില്ല, ജീവിതത്തിൽ നമ്മൾ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ്, ഒാരോ ജംക്‌ഷനിൽ എത്തുമ്പോഴും സംശയിച്ചു നിൽക്കാനാകില്ല. മുന്നോട്ടു പോയേ പറ്റൂ. തിരഞ്ഞെടുക്കുന്ന വഴി കൃത്യമായിരിക്കണമെന്നു മാത്രം. എന്റെ വഴി ശരി തന്നെയെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. മലയാളത്തിൽ നല്ല വേഷങ്ങൾ കിട്ടിയാൽ ഇനിയും അഭിനയിക്കും, ഒാർമയിൽ തങ്ങി നിൽക്കുന്ന വേഷമാണെങ്കിൽ ഞാന്‍ ഉറപ്പായും തിരിച്ചു വരും.

വിജീഷ് ഗോപിനാഥ്