‘മുട്ടനാടുകൾ തമ്മിൽ കൂട്ടിയിടിക്കുമ്പോൾ ഇടയിൽ വന്ന് ചോര കുടിക്കുന്ന ചെന്നായ’: ഉണ്ണി മുകുന്ദനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി അഭിലാഷ് പിള്ള Murali Kunnumpurath's Shocking Allegations Rock Malayalam Cinema
Mail This Article
വ്യവസായിയും സിനിമ നിര്‍മാതാവുമായ മുരളി കുന്നുംപുറത്തിന്റെ ആരോപണങ്ങൾ മലയാള സിനിമയിൽ കൂടുതൽ വിവാദങ്ങൾ സൃഷ്ടിക്കുന്നു.
ബിസിസ്സിലൂടെയും സിനിമയിലൂടെയും തനിക്ക് ഒരുപാട് ചതികൾ പറ്റിയെന്നും ജീവിതം കൈവിട്ട് പോയ അവസ്ഥയാണെന്നും മുരളി കുന്നുംപുറത്ത് തുറന്നു പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. ‘നദികളിൽ സുന്ദരി യമുന’, ‘സുമതി വളവ്’ അടക്കമുള്ള സിനിമകളിലൂടെ ഏകദേശം ഒൻപത് കോടിയുടെ നഷ്ടമാണ് തനിക്കുണ്ടായതെന്നും ജീവനൊടുക്കുകയല്ലാതെ മറ്റു വഴികളിലെന്നുമാണ് സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോയിൽ മുരളി പറയുന്നത്.
‘സുമതി വളവ്’ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്ക്കും സംവിധായകൻ വിഷ്ണു ശശിശങ്കറിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് മുരളി ഉന്നയിച്ചത്. പിന്നാലെ നടന്ന ചർച്ചകളിൽ വൻ വിജയം നേടിയ ‘മാളികപ്പുറം’ വിഷ്ണു അല്ല, നായകനായ ഉണ്ണി മുകുന്ദനാണ് സംവിധാനം ചെയ്തത് എന്ന തരത്തിലും ആരോപണങ്ങൾ ശക്തമായി.
മുരളി കുന്നുംപുറത്തിന്റെ ആരോപണത്തിന് പിന്നാലെ, വാർത്താ സമ്മേളനത്തിൽ തങ്ങളുടെ ഭാഗം വിശദീകരിച്ച് അഭിലാഷ് പിള്ള, സംവിധായകൻ വിഷ്ണു ശശി ശങ്കർ, സംവിധായകൻ വിജേഷ് പനത്തൂർ എന്നിവരും രംഗത്തെത്തി.
ഇതിൽ ഉണ്ണി മുകുന്ദനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് വിഷ്ണു ശശിശങ്കറും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും ഉയർത്തിയത്.
ഒരു സിനിമയുടെ വിജയത്തിനായി രാപ്പകൽ അധ്വാനിച്ച അണിയറപ്രവർത്തകരുടെ കരിയർ തകർക്കാൻ ഉണ്ണി മുകുന്ദൻ നടത്തുന്ന നീക്കങ്ങൾ ഒട്ടും ശരിയല്ലെന്ന് ഇരുവരും വ്യക്തമാക്കി. സിനിമയുടെ വിജയം സ്വന്തം അക്കൗണ്ടിൽ എഴുതുകയും, പരാജയത്തിന്റെ ഭാരം സംവിധായകന്റെ തലയിൽ കെട്ടിവയ്ക്കുകയും ചെയ്യുന്ന നടന്റെ രീതി അംഗീകരിക്കാനാവില്ലെന്നും ഇവർ ആരോപിച്ചു. വിഷ്ണുവിന്റെ പുതിയ തമിഴ് സിനിമ മുടക്കാൻ പോലും താരം പരോക്ഷമായി ചരടുവലിച്ചുവെന്നും, ഇതിനായി ആസൂത്രിതമായ പിആർ വേട്ടയാടലാണ് നടത്തുന്നതെന്നും ഇരുവരും വെളിപ്പെടുത്തി.
‘ഉണ്ണി മുകുന്ദന്റെ വിജയിച്ച ചിത്രങ്ങളെല്ലാം അദ്ദേഹം തന്നെ സംവിധാനം ചെയ്യുകയും പരാജയപ്പെട്ടവയ്ക്ക് വേറെ സംവിധായകരുണ്ടാവുകയും ചെയ്യുന്ന ഈ ട്രെൻഡ് എന്താണെന്ന് എനിക്കറിയില്ല.
ഇന്ന് ഉണ്ണി ഇട്ടിരിക്കുന്ന ഒരു വാട്സാപ്പ് സ്റ്റാറ്റസ് ഞാൻ കണ്ടു ‘സത്യം ഒരു ദിവസം പുറത്തുവരും’ എന്ന്. ഇന്നലെ മുതൽ ഉണ്ണിയെ പുകഴ്ത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ വരുന്ന പോസ്റ്റുകളെല്ലാം പിആർ വർക്കിന്റെ ഭാഗമാണ്. അവിടെയൊക്കെ ആലോചിച്ചു നോക്കണം, ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് ഇവിടെ ഇല്ലാതാക്കുന്നത്. വിഷ്ണുവിന് സംവിധാനം അറിയില്ലെന്നും ഉണ്ണി മുകുന്ദനാണ് സിനിമ ചെയ്തതെന്നും പറഞ്ഞ് വലിയ പിആർ വർക്ക് നടക്കുകയാണ്’.– അഭിലാഷ് പിള്ള പറഞ്ഞു.
‘ഉണ്ണി മുകുന്ദന് ‘സുമതി വളവി’ലെ റോള്‍ എന്തെന്നു ഞാൻ പറയാം. ഈ സിനിമയുടെ ഷൂട്ടിനു മുന്നേ മുരളിച്ചേട്ടൻ എന്നെ വിളിച്ചു, ‘എടാ ചെറിയൊരു പ്രശ്നമുണ്ട്. എന്നെ ഉണ്ണി വിളിച്ചു,നിങ്ങൾ ഈ സിനിമ ചെയ്യരുത്, അവന് സംവിധാനം അറിയില്ലെന്നു’ പറഞ്ഞു. ചേട്ടാ, അങ്ങനെ പറയരുത്, ഉണ്ണി മാത്രമല്ലല്ലോ, ‘മാളികപ്പുറത്തി’ൽ അഭിനയിച്ച വേറെ എത്രയോ പേരെ വേണമെങ്കിലും വിളിച്ചു ചോദിച്ചുകൊള്ളാൻ ഞാൻ മറുപടിയായി പറഞ്ഞു. അതിൽ വർക്ക് ചെയ്ത ഒന്നു രണ്ടു പേരെ അവിടെ വച്ച് തന്നെ വിളിച്ചു. അസൂയയുടെ പേരിൽ ചിലപ്പോൾ പറഞ്ഞതാകുമെന്ന് ചേട്ടൻ തന്നെ പറഞ്ഞു.
ഈ പ്രശ്നം നടക്കുന്നതിനിടെ ഉണ്ണി, മുരളിച്ചേട്ടനെ വിളിച്ചെന്നും അടുത്ത സിനിമയ്ക്ക് ഡേറ്റ് കൊടുത്തെന്നും അറിയാൻ കഴിഞ്ഞു. അത് നല്ലൊരു കാര്യം. പക്ഷേ അങ്ങനെയാണെങ്കിൽ ‘മാളികപ്പുറ’ത്തിന്റെയും ‘മാർക്കോ’യുടെയും ഇടയിൽ ഇറങ്ങിയ സിനിമകളുണ്ട്, അതിൽ നഷ്ടം വന്ന സിനിമകളുണ്ട്, അതിന്റെയും നിർമാതാക്കൾ ഇവിടെയുണ്ട്. അവരുടെയും വീട്ടിൽ ചെല്ലണം ഉണ്ണി, അവർക്കും ഡേറ്റ് കൊടുക്കണം.
മുട്ടനാടുകൾ തമ്മിൽ കൂട്ടിയിടിക്കുമ്പോൾ ഇടയിൽ വന്ന് ചോര കുടിക്കുന്ന ചെന്നായ്ക്കളുടെ കഥ നമ്മൾ കേട്ടിട്ടുണ്ട്. അത് റിയാലിറ്റിയിൽ ഉണ്ടെന്ന് ഇപ്പോൾ ബോധ്യമായി. വിഷ്ണുവിന്റെ ഒരു തമിഴ് സിനിമ ഓൺ ആയിരുന്നു, അതിന്റെ പൂജയും കഴിഞ്ഞതാണ്. ഈ വാര്‍ത്ത വന്ന് രണ്ടാം ദിവസം ഈ സിനിമയുടെ നിർമാതാവിന് മുരളിച്ചേട്ടൻ മേസേജ് അയച്ചു. ഈ സംവിധായകന്റെ സിനിമ െചയ്യരുത്. ഇയാൾക്ക് സിനിമ ചെയ്യാനറിയില്ല. ഇനിയും അറിയണമെങ്കിൽ ഇയാൾ ആദ്യം ചെയ്ത സിനിമയുടെ നിർമാതാവിനോ നായകനെയോ വിളിക്കണം. നിങ്ങൾ ഒന്ന് ആലോചിക്കണം, ആ കരയുന്ന വിഡിയോ രണ്ട് ദിവസം മുമ്പ് വരുന്നു. രക്ഷകരെപ്പോലെ കഴിഞ്ഞ ദിവസങ്ങളിൽ ഇവരൊക്കെ അദ്ദേഹത്തെ വിളിച്ചെന്നു പറയുന്നു. ഇതിൽ കൃത്യമായ പ്ലാനിങ് ഞങ്ങൾക്ക് വ്യക്തമാണ്.
ഉണ്ണി മുകുന്ദൻ, വേണു കുന്നപ്പിള്ളി, മുരളി കുന്നുംപുറം ഈ കോമ്പിനേഷൻ നല്ലതാണ്, ഇവർ ഒന്നിച്ചൊരു സിനിമ വരട്ടെ, അത് സൂപ്പര്‍ഹിറ്റ് ആകും. കാരണം അവരുണ്ടാക്കുന്ന പിആർ പ്ലാനിംഗ് അത്രയും വ്യക്തമാണ്. സുഹൃത്താണെന്ന് കരുതിയ ഉണ്ണിയുടെ വാട്സാപ്പ് സ്റ്റാറ്റസ് പോലും ഈ പിആർ നാടകത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയുമ്പോൾ സങ്കടമുണ്ട്. പക്ഷേ, ഇതിന്റെ പിന്നിലെ മാസ്റ്റർ പ്ലാനിങ് ഉടൻ പുറത്തുവരും’.– അഭിലാഷ് പിള്ള പറഞ്ഞു.