അച്ഛൻ ശ്രീനിവാസനെ പോലെ വിനീത് ഡ്രൈവിങ്ങിൽ ക്ലച്ചും ബ്രേക്കുമൊക്കെ തട്ടിമുട്ടി കണ്ടുപിടിച്ചപ്പോൾ ധ്യാൻ സൂപ്പർ ബൈക്കിന്റെ ആരാധകനാണ്. വിനീതിന്റെ കൂട്ടുകാരെ വിരലിലെണ്ണാമെങ്കിൽ ധ്യാൻ ‘കൂട്ടിന്റെ ആൾക്കൂട്ട’ത്തിലും. എങ്കിലും സിനിമയെന്ന ‘അന്തർധാര’ സജീവമായിരുന്നു. തിരക്കഥ, സംവിധാനം, അഭിനയം... ഇതിലെല്ലാം ചേട്ടനും അനുജനും ഒരുമിച്ചെത്തി. ഇപ്പോൾ ‘ലൗവ് ആക്‌ഷൻ ഡ്രാമ’ എന്ന ചിത്രത്തിലൂടെ ധ്യാൻ സംവിധായകനുമായി. ചിത്രത്തിൽ ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ് നായിക.
‘ആദ്യ സിനിമ തന്നെ ടെൻഷനാണ്. അതിൽ നയൻതാര നായികയാകുമ്പോൾ ബി പി കൂടില്ലേ?’- എന്ന വനിതയുടെ ചോദ്യത്തിന് ധ്യാൻ പറയുന്നു;
"നയൻതാര ബിഗ് ബജറ്റ് ചിത്രങ്ങളിൽ ലേഡി സൂപ്പർസ്റ്റാറായി തിളങ്ങുമ്പോഴാണ് ഈ കഥയുമായി ഞാൻ ചെല്ലുന്നത്. ഏട്ടൻ വഴിയാണ് നയൻതാരയിലേക്ക് എത്തിയത്. ഫോൺ വിളിച്ചപ്പോൾ അടുത്ത ദിവസം തന്നെ കഥ പറയാനായി ചെന്നൈയിൽ ചെല്ലാൻ പറഞ്ഞു. വൈകുന്നേരം നാലു മണിക്കു ഒാഫിസിലെത്താനാണ് പറഞ്ഞത്. പതിവുപോലെ ഞാൻ വൈകി. അവിടെത്തുമ്പോൾ അഞ്ചു മണി കഴിഞ്ഞു.
ചുറ്റും ഇരിക്കുന്നവര്‍ അപ്പോയ്ൻമെന്റ് ടൈമിനും ഒരു മണിക്കൂർ മുൻപേ കാത്തിരിപ്പ് തുടങ്ങിയിട്ടുണ്ട്. അച്ഛനെ ഓർത്താകാം എന്നെ പുറത്താക്കിയില്ല. കഥ കേട്ടു കഴിഞ്ഞ് കൈ തന്നു. അതോടെ ‘ശരി, ബൈ ഇതെനിക്ക് പറ്റില്ലെന്ന്’ പറയാൻ തുടങ്ങുമെന്നാണ് വിചാരിച്ചത്. പക്ഷേ, ‘നമുക്ക് ചെയ്യാം’ എന്നാണ് പറഞ്ഞത്. അത്രയും ഞാൻ പ്രതീക്ഷിച്ചതല്ല. പിന്നീട് മറുപടി പറയാമെന്നോ, തിരുത്തുകൾ വരുത്തി വീണ്ടും വരാനോ പറയുമെന്നാണ് ഞാൻ കരുതിയത്.
നയൻതാരയുടെ താരപദവി ഹാൻഡിൽ ചെയ്താൽ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല എന്നാണ് ഞാൻ തിരിച്ചറിഞ്ഞത്. നിവിനും നയൻതാരയും ഒരുമിച്ചഭിനയിക്കുമ്പോൾ കെമിസ്ട്രിയെക്കാളും കൂടുതൽ ഫിസിക്സ് ആണ് വർക്ക് ചെയ്തത്. എല്ലാ ആക്‌ഷനും കൃത്യമായ റിയാക്‌ഷൻ. അതുകൊണ്ടുതന്നെ സിനിമയിലെ അവരുടെ പ്രണയത്തിലെ കെമിസ്ട്രിയില്ലായ്മ കൃത്യമായി കിട്ടി."