Wednesday 10 July 2019 05:17 PM IST : By സ്വന്തം ലേഖകൻ

'കമിഴ്ത്തിപ്പിടിച്ച് നെഞ്ചിന്റെ പുറകിലായിട്ട് അഞ്ചാറു തട്ട് കിട്ടിയിരുന്നേല്‍ അവൻ ജീവിച്ച് പോയേനേ'; പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടർ പറയുന്നു!

baby77765544

കഴിഞ്ഞ ദിവസമാണ് റമ്പൂട്ടാന്‍ കുരു തൊണ്ടയില്‍ കുരുങ്ങി കൊച്ചുകുഞ്ഞു മരിച്ച വാര്‍ത്ത നമ്മൾ കേട്ടത്. ആ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടി വന്ന കൃഷ്ണന്‍ ബാലേന്ദ്രന്‍ എന്ന ഡോക്ടറുടെ കുറിപ്പാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നത്.

ഡോക്ടർ കൃഷ്ണന്‍ ബാലേന്ദ്രന്‍ എഴുതിയ കുറിപ്പ് വായിക്കാം;

ചുറ്റും നരകമാണെങ്കിലും അതിന്റെ ഒരു സൈഡു വക്കായിട്ട് ഇച്ചിരി സ്ഥലം മേടിച്ച് അതിനു ചുറ്റും ഒരു മതില് കെട്ടി അതിനകത്ത് കൃത്രിമമായിട്ടാണേലും തന്റേതായ ഒരു സ്വകാര്യ സ്വര്‍ഗ്ഗം പണിത് ജീവിക്കുന്നവരാണ് ഈ മലയാളികളെന്ന് പറയുന്ന നമ്മളിലേറേപ്പേരും. 

ഇനി സ്വര്‍ഗ്ഗത്തിനൊപ്പമോ അതിനടുത്തെങ്ങാനമോ നിലവാരമുള്ള എവിടെങ്കിലും എത്തിപ്പെട്ടാല്‍ ഇവിടുന്നിച്ചിരി നരകവും കൊണ്ടു ചെന്നവിടെ സ്ഥാപിച്ച് വീമ്പിളക്കും. പൈതൃകം, ആചാരാധിഷ്ഠിത സംസ്‌കാരം. ഒന്നുകില്‍ ഇന്‍സെന്റ്സിറ്റിവിറ്റി അല്ലെങ്കില്‍ സോഷ്യല്‍ ബ്ലൈന്റ്‌നസ്സ്. അല്ലെങ്കില്‍ രണ്ടും. ഇതാണ് നിര്‍മ്മിക്കുന്ന മതിലിന്റെ ചേരുവകള്‍.

വിദ്യാഭ്യാസമെന്നത് ഒരു സമൂഹത്തിന് പാസ്റ്റിലേക്ക് തിരിഞ്ഞ് നോക്കി സ്വയം മനസ്സിലാക്കാനും, മുന്നോട്ട് നോക്കി മെച്ചപ്പെട്ട ഭാവിയിലേക്കും ഉള്ള യാത്രയ്ക്ക് പദ്ധതിയിടാനും വേണ്ട ചരക്കാണ്. ചരക്കായത് കൊണ്ട് തന്നെ അത് വില്‍ക്കപ്പെടുകയും ചെയ്യുന്നു. കാശങ്ങനെ കൊടുത്തും വാങ്ങിയും കച്ചോടം സൂപ്പറായി കൊഴുക്കുമ്പോ ചിലതൊക്കെയും കൂടി ഓര്‍ക്കണം. കച്ചോടം ചെയ്യുന്ന മൊതലിന്റെ ഗുണനിലവാരം. ഓര്‍ത്തില്ലെങ്കില്‍ ചിലപ്പോ തട്ടുംപ്പുറം പൊളിച്ച് ചില യാതാര്‍ഥ്യങ്ങള്‍ തലമണ്ടയില്‍ വന്ന് വീഴും. വീണവന് നല്ലോണം നോവും അന്നേരം. സ്വന്തം തലയില്‍ വീണാലേ നേരം വെളുക്കൂ എന്നുള്ളവര്‍ വീണ്ടും കിടന്നുറങ്ങും.

 ഒഴിഞ്ഞ മദ്യക്കുപ്പിയിൽ നിന്ന് അപർണ സമ്പാദിക്കുന്നത് 40000 രൂപ! ‘കുപ്പി’യിൽ തെളിഞ്ഞത് അധ്വാനത്തിന്റെ തലവര

രാക്ഷസ ട്യൂമർ എന്നെ വിഴുങ്ങും മുമ്പ് അത് ചെയ്യണം’; അപൂർവ രോഗവും പേറി ജീവിതം; കരീനയുടെ സ്വപ്നം ഇതാണ്

ആ മൂന്നാമതൊരാൾ മീനാക്ഷി! പ്രിയ സുഹൃത്തുക്കളുടെ ചിത്രം പങ്കുവച്ച് നമിത പ്രമോദ്

‘ആഹാരമുണ്ടാക്കലും മക്കളെ പെറ്റു വളർത്തലുമല്ല ജീവിതം എന്നവൾ തിരിച്ചറിയുന്നു, അതുകൊണ്ടാ എനിക്കെന്റെ മരുമോളെ പെരുത്തിഷ്ടം’! വൈറലായി ഗീത പുഷ്കരന്റെ കുറിപ്പ്

ഒമ്പത് മാസം മാത്രമേ ആ കുഞ്ഞിന് പ്രായമുണ്ടായിരുന്നൊള്ളു. ഒരു ഗുണ്ടുമണിയന്‍. അവന് മൂത്തത് ഒരാളുള്ളതിനേക്കാള്‍ കുറുമ്പനായിരിന്നുവെന്നാണ് അന്ന് മോര്‍ച്ചറിയില്‍ വന്നയാള്‍ പറഞ്ഞത്. കുഞ്ഞിന്റെ അമ്മാവനോ മറ്റോ ആയിരുന്നു. സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ തൊണ്ടയിടറുന്നുണ്ടായിരുന്നു.

മിടുക്കും കുറുമ്പും ഇച്ചിരി കൂടുതലുണ്ടായത് കൊണ്ടാവണം അവനേ എടുത്തുനിന്നിരുന്ന അമ്മൂമ്മയുടെ ശ്രദ്ധ ഒന്ന് തിരിഞ്ഞപ്പോള്‍ അവരുടെ കയ്യിലുണ്ടായിരുന്ന റമ്പൂട്ടാന്‍കുരു അവന്‍ ആ തക്കത്തിന് ഊറിയെടുത്തത്. അവന്റെ കുഞ്ഞി ശ്വാസനാളത്തിലേക്കത് ഊര്‍ന്നിറങ്ങി അവന് പ്രാണവായു നിഷേധിക്കുമ്പോ അവന്‍ പിടച്ചിരുന്നിരിക്കണം. അടുത്ത ദിവസം ഞാനവനെ പോസ്റ്റ്മോര്‍ട്ടം ചെയ്യുമ്പോ അന്നനാളത്തിനും ശ്വാസനാളത്തിനും തൊട്ട് മുകളിലായി വഴുവഴുത്ത മരണകാരണം അവിടെ തന്നെയിരിപ്പുണ്ടായിരുന്നു. 

വെറുമൊരു റമ്പുട്ടാന്‍ കുരു. ഒരു കുഞ്ഞ് ചുമ്മാതങ്ങ് പോകുവാണ്. അടഞ്ഞിരിക്കുന്ന ശ്വാസനാളത്തിനെതിരേ ബലവത്തായി ശ്വാസംവലിക്കാനെടുക്കുമ്പോഴുണ്ടാവുന്ന ചില ലക്ഷണങ്ങളുണ്ട്. പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ ലംങ്ങ്‌സില്‍ കാണുന്ന അത്തരം ലക്ഷണങ്ങള്‍ക്ക് ഒരു ഭാഷയുണ്ട്. മരണത്തിലേക്ക് നയിച്ച കേവലമായ കാരണം (പരിക്ക്/ അസുഖം, disease/injury) മാത്രം ഒരു മൃതശരീരത്തില്‍ തിരയുന്നവര്‍ക്ക് അന്യമായ ലിപികളും വ്യാകരണവുമാണ് ആ ഭാഷയ്ക്ക്. അത് സ്വയം കണ്ടെത്തേണ്ടതാണ്. പഠിച്ചെടുക്കേണ്ടതാണ്.

മരിച്ചവരുടെ ശവശരീരത്തില്‍ കണ്ടേക്കാവുന്ന രോഗസൂചകമായ ശാരീരിക വിലക്ഷണതയേ (morbid anatomical abnormality) മാത്രം പരതുന്നവര്‍ക്കത് അറിയാന്‍ തരമില്ല. ഒരിക്കല്‍ ജീവിച്ചിരുന്ന ഒരു മനുഷ്യന്റെ അവസാന നിമിഷങ്ങളില്‍ അയാളില്‍ സംഭവിച്ച ക്രമവിരുദ്ധ ജീവ/ശരീരശാസ്ത്രപരമായ പ്രക്രിയകളേ ( abnormal bio-physiology) തേടിക്കണ്ടെത്തുന്നവന് പോസ്റ്റ്മോര്‍ട്ടം പരിശോധന ഒരു ലാസറേറ്റിങ്ങ് അനുഭവമാണ്. കാരണം അത് കാട്ടിത്തരുന്നത് മരണത്തേയാണ്. ജീവനും മരണത്തിനും ഇടയിലുള്ള ഇടനാഴിയേയാണ്. അവിടെ ഒരു ഗുരുശിഷ്യ ബന്ധമുണ്ട്. പരേതര്‍ ഗുരു. തേടിപ്പോയാല്‍ മാത്രം ലഭിക്കുന്നത്. നനയാന്‍ നിന്ന് കൊടുക്കുന്നവന് മാത്രം കിട്ടുന്നൊരു മഴ.

വേഗം തന്നെ ബോധം നഷ്ടപ്പെടുന്ന മൂര്‍ച്ചയേറിയ ആയുധം കൊണ്ടോ കയറ് മുറുകി കഴുത്തിലുണ്ടാവുന്ന പരുക്കുകള്‍ പോലെയല്ലിത്. ബോധത്തോടെ വലിച്ചു കീറി ചതഞ്ഞരയപ്പെടുമ്പോഴുണ്ടാവുന്ന തരം അസഹനീയ വേദന ഇമ്മാതിരി തേടിപ്പരതലുകള്‍ സമ്മാനിക്കും. ഒരേ സമയം റിവാര്‍ഡിങ്ങും പണിഷിങ്ങുമായ ഈ അനുഭവത്തിലാണ് ഫോറന്‍സിക്ക് പരിശോധനയുടെ സെനിത്ത്. റമ്പൂട്ടാന്‍കുരു തൊണ്ടയില്‍ കുടുങ്ങി ഒരു കുഞ്ഞ് മരിച്ചു. ടിവിയിലും അടുത്ത ദിവസം പത്രത്തിലും ഒരു വാര്‍ത്ത. പിന്നെ നമ്മളത് മറക്കും. 

ഒരു തരത്തില്‍ പറഞ്ഞാല്‍ അതല്ലേ വേണ്ടത്. വൈ ഷുഡ് വീ കെയര്‍? ഈ അടുത്ത കാലത്ത് ആരോഗ്യ സര്‍വകലാശാലയുടെ ഒരു മീറ്റിങ്ങിന് പോയിരുന്നു. പുതിയ പാഠ്യപദ്ധതി വന്നിട്ടുണ്ട്. അതിനേപ്പറ്റി വല്യ ചര്‍ച്ചകള്‍ നടക്കുന്നു. പരീക്ഷകള്‍ ഇനിയും student friendly ആകണമെന്ന് വാശിയുള്ള മേലധ്യക്ഷന്‍. നിലവാരത്തേക്കുറിച്ച് സൂചിപ്പിച്ച് കൊണ്ട് ഒരു അധ്യാപകന്റെ കമന്റ് വന്നു. 

The aim of any good medical education system is to produce a COMPETENT doctor But not just that. It should also ensure that an INCOMPETENT person never becomes one. സദസ്സില്‍ ആര്‍ക്കും വല്യ അനക്കമൊന്നുമില്ല. ചര്‍ച്ചകളുടെ ചൂടില്‍ ആ പറഞ്ഞ ഒരു നിരീക്ഷണം ആര്‍ക്കും വേണ്ടാത്ത ഒന്നായി അവസാനിച്ചു.

പൊതു ചടങ്ങുകളില്‍ മാത്രമല്ല MBBS പരീക്ഷയുടെ മൂല്യ നിര്‍ണ്ണയ ക്യാമ്പിലും വരെ വന്നിട്ട്, പരീക്ഷകള്‍ നടത്തുമ്പോഴും പേപ്പര്‍ നോക്കുമ്പോഴും സ്വന്തം മക്കളുടെ മുഖം ഓര്‍മ്മവരണം, മനസ്സില്‍ തെളിയണം എന്ന് പറയുന്നവരൊക്കെ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന ഒരു സ്ഥാപനമാണ് കേരളത്തിലെ മെഡിക്കല്‍ സര്‍വകലാശാല. എന്ത് പാഠ്യപദ്ധതി വന്നാലും ആത്യന്തികമായി ഒരു പഠനപ്രക്രിയയുടേയും അതിന്റെ അന്തിമ ഫലമായി ഡോക്ടറുടേയും നിലവാരം നിശ്ചയിച്ക്കുന്നത് പരീക്ഷകളാണ്, മൂല്യ നിര്‍ണയ പ്രക്രിയയുടെ നിലവാരമാണ്. അതില്‍ പുത്ര(ത്രി)വാത്സല്യവും മഗ്‌നാനിമിറ്റിയും ചാരിറ്റിയും ഒന്നുമല്ല കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. അധ്യാപകരുടെ ഭയവും, നിലവാരത്തകര്‍ച്ചയും അല്ല. മറിച്ച്, ജനങ്ങളുടെ ജീവന്‍ കൈകാര്യം പോന്ന തൊഴിലിന് വേണ്ടുന്ന കംപീറ്റന്‍്‌സ് ഇല്ലാത്തവരെ ആ ജോലിക്ക് യോഗ്യരെന്ന് കണ്ടെത്തുന്നവരുടെ നേര്‍ക്കും സ്‌ക്രൂട്ടിനി ചെന്നെത്തണം.

തൊണ്ടയില്‍ കുരു കുടുങ്ങിയ കുഞ്ഞിനേം എടുത്തോണ്ട് തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചപ്പോ ജീവനുണ്ടായിരുന്നു. അവിടുന്ന് വേഗം higher centreലേക്ക് റഫര്‍ ചെയ്തു എന്നാണ് പോലീസുള്‍പ്പടെ എല്ലാവരും പറയുന്നത്. തൊണ്ടയില്‍ ഒരു കുരു കുടുങ്ങിയിട്ട് ജീവനോടെ ആശുപത്രിയില്‍ എത്തിയിട്ടാണ് ഒരു പിഞ്ചു കുഞ്ഞ് മരിച്ചത് എന്നോര്‍ക്കണം. Heimlich manoeuvre എന്നൊരു പരിപാടിയുണ്ട്. അത്യാവശം സന്ദര്‍ഭങ്ങളില്‍ ജീവന്‍ രക്ഷിച്ചെടുക്കാന്‍ പറ്റും ഈ പരിപാടി അറിയാമെങ്കില്‍. കൊച്ചു കുഞ്ഞാണ്. കമിഴ്ത്തിപിടിച്ച് നെഞ്ചിന്റെ പിറകിലായിട്ട് അഞ്ചാറ് തട്ട് കിട്ടിയിരുന്നേല്‍ പാവം അവന്‍ ജീവിച്ച് പോയേനേ. വീട്ടില്‍ വച്ചാണെങ്കില്‍ പോലും ആര്‍ക്കും ചെയ്യാവുന്ന കാര്യങ്ങളാണിത്. 

സ്‌കൂളില്‍ പഠിപ്പിക്കുന്ന കാര്യങ്ങളാണ്. പ്രായോഗിക ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രയോഗിക്കേണ്ടുന്ന ഇത്തരം ബേസിക് ലൈഫ് സേവിംഗ് സ്‌കില്‍സ് അല്ലാതെ എന്ത് പണ്ടാരം പിടിച്ച തേങ്ങാക്കുലയാണ് നമ്മളൊക്കെ പഠിച്ചത്. 100 ശതമാനം പാസും full A പ്ലസ് ഒക്കെ പറഞ്ഞു വീമ്പിളക്കുന്ന ഈ രോഗാതുരമായ സമൂഹത്തിലുള്ള എത്ര മിടുക്കന്മാര്‍ക്കും മിടുക്കികള്‍ക്കും ഒരു സഹജീവിയേ, ഇനിയത് സ്വന്തം വീട്ടിലുള്ള ഒമ്പത് മാസം പ്രായമുള്ള ഒരു കൊച്ചു കുഞ്ഞിനേ പോലും, ചുമയ്ക്കാന്‍ പഞ്ഞോ നെഞ്ചത്തോ വയറ്റത്തോ ഞെക്കി പിടിച്ചോ മരണത്തീന്ന് രക്ഷപ്പെടുത്താന്‍ കഴിയും?

കുഞ്ഞുങ്ങള്‍ക്ക് ഓരോന്ന് തൊണ്ടയില്‍ കുടുങ്ങുമ്പോഴെല്ലായിടത്തും എപ്പോഴും ഡോക്ടര്‍മാരേ കൊണ്ട് നിറുത്താനും രക്ഷപ്പെടുത്തിയെടുക്കാനും ലോകത്ത് എവിടേയും നടക്കില്ല. സ്‌കൂളില്‍ നമ്മള്‍ എന്ത് പഠിക്കുന്നുവെന്നും എങ്ങനെ പഠിപ്പിക്കുന്നുവെന്നും, പാസായി പോകുന്ന ഒരോരുത്തര്‍ക്കും മിനിമം ഇത്രയെങ്കിലും അറിവും കഴിവും വേണമെന്നുമൊന്നും ചിന്തിക്കാത്ത ഒരു സമൂഹത്തില്‍ റമ്പൂട്ടാന്റേത് പോലത്തെ കുരു തൊണ്ടയില്‍ കുടുങ്ങി ഇനിയും നിസ്സഹായരായി കുഞ്ഞുങ്ങള്‍ മരിക്കും. ഇതൊക്കെ പഠിച്ച് വച്ചാല്‍ ഇനി ഇങ്ങനത്തെ മരണങ്ങളൊന്നും ഒരിക്കലും സംഭവിക്കില്ലെന്ന ഉടോപ്യയിലൊന്നുമല്ല ഇത് പറയുന്നത്. പക്ഷെ ഇത്രയും ചോദിക്കും. Are we learning enough to become social creatures, to save each other from dying avoidable deaths?

ഇനി ആശുപത്രിയിലേക്ക് വരാം. നഴ്‌സിങ്ങ് ഹോം എന്നാണ് കൂടെവന്നവര്‍ പറഞ്ഞത്. അവിടെ ഒരു ഡോക്ടറുണ്ടായിരുന്നോ ഇല്ലയോ എന്നെനിക്കറിയില്ല. രാത്രിയിലൊക്കെ കൊച്ചു കൊച്ചു ആശുപത്രിയിലൊക്കെ ഡോക്ടര്‍ ചമഞ്ഞിരുന്ന് രോഗികളേയും സമൂഹത്തേയും ഒന്നടങ്കം വഞ്ചിച്ച് GP എന്ന ഓമനപ്പേരില്‍ പോക്രിത്തരം കാണിച്ചാണ് കുറച്ചെങ്കിലും ഭാവി ഡോക്ടര്‍മാര്‍ പണി പഠിക്കുന്നത്. 

നല്ല പഷ്ട് മൊതലുകള്. അവിടെ ഒരു ഡോക്ടറുണ്ടായിരുന്നെങ്കിലും ഇല്ലെങ്കിലും, രണ്ടോ മൂന്നോ വൈഡ് ബോര്‍ സൂചികള്‍ കുഞ്ഞിന്റെ tracheaയിലേക്ക് കുത്തി ഇറക്കിയിരുന്നെങ്കില്‍ പോലും അവന്‍ രക്ഷപ്പെട്ടേനേ. പകരം ശ്വാസനാളം അടഞ്ഞുപോയ കുഞ്ഞിന്റെ മൂക്കിലോട്ട് oxygen വെച്ചിട്ടും കാര്യമില്ല. എന്നിട്ട് ഇങ്ങനെ higher centreലേക്ക് റഫര്‍ ചെയ്യുന്നതിന്റെ കുടെ ഒരു Cause of Death certificate കൂടി വെച്ച് വിടുന്നതായിരുന്നു നല്ലത്. ഒന്നുമില്ലെങ്കിലും ആ കടലാസ്സെങ്കിലും ഉപയോഗം വന്നേനേ. ആ കുഞ്ഞിന്റെ മരണം അവിടെ തന്നെ തീരുമാനിക്കപ്പെട്ടിരിക്കുന്നു.

ഇരുപത്തൊന്നാം നൂറ്റാണ്ടാണ്. അല്ലാതെ ശിലായുഗമൊന്നുമല്ല. മനുഷ്യന്‍ ഒത്തിരി മുന്നോട്ട് നീങ്ങിയിട്ടുണ്ട്. അതില്‍ കൂടുതലും ആധൂനികതയിലും ശാസ്ത്രീയതയിലും ഊന്നിയുള്ള മാനവികതയിലൂടെയാണ്. വിദ്യാഭ്യാസത്തിലൂടെയുമാണ്. സ്‌കൂളുകളില്‍ ആരൊക്കെയാണ് അധ്യാപകരായി എത്തുന്നതെന്നും, എന്താണ് പഠിപ്പിക്കുന്നതെന്നും ഒരു സമുഹം അറിഞ്ഞിരിക്കണം. അതിനേക്കാള്‍ പ്രധാനമാണ് എന്തൊക്കെയാണ് മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് നടക്കുന്നതെന്നും ആരൊക്കെയാണ് നമ്മള്‍ ഡോക്ടര്‍മാരായി പുറത്തിറക്കുന്നതെന്നും, ഒരു competent ഡോക്ടറായി സേര്‍ട്ടിഫൈഡാകാന്‍ എന്തൊക്കെയാണ് മാനദണ്ഡമാകേണ്ടതെന്നും മനുഷ്യ ജീവന് വില കൊടുക്കുന്ന ഒരു സമൂഹം അന്വേഷിച്ചേ മതിയാകൂ.

പരീക്ഷകള്‍ നടത്തുമ്പോള്‍ ഫ്രെയിം ചെയ്ത് വച്ച എന്റെ മകന്റെ ഫോട്ടോയിലൊന്നൂം ഒരു കാര്യവുമില്ല. അങ്ങനെ പറഞ്ഞ വ്യക്തിയേ ആരാധിക്കുന്ന ഒരു ഡോക്ടര്‍ സമൂഹത്തില്‍ നിന്ന് കൊണ്ട് തന്നെയാണ് സംസാരിക്കുന്നതെന്ന് മനസ്സിലാക്കി കൊണ്ട് തന്നെ രണ്ട് കാര്യങ്ങള്‍ ഇപ്പോ പറയാം.

ഒന്ന്, 

എന്റെ മകന്‍ ഒരു മണ്ടനാവരുതെന്നും, അവന്റെ പൊട്ടത്തരം കാരണം രക്ഷപ്പെടുത്തി എടുക്കാമായിരുന്ന ഒരു ജീവനും നഷ്ടപ്പെടരുതെന്ന് എന്നൊരു വാശി എനിക്കുണ്ട്. അത് കൊണ്ട് ഈ മക്കളുടെ മുഖം emotional blackmailing അവിടെ നില്‍ക്കട്ടെ.

രണ്ട്, 

മനസ്സിലേക്ക് വരുന്നത് ഒരു റമ്പൂട്ടാന്‍ കുരുവും, അതിനെ എങ്ങനെങ്കിലും പുറത്ത് കളയാന്‍ ശ്രമിച്ച് തോറ്റുപോയ ഒരു കൊച്ചു കുഞ്ഞിന്റെ വിങ്ങിപ്പോട്ടാറായ ശ്വാസം മുട്ടലിന്റെ കഥപറയുന്ന അവന്റെ ലംങ്ങ്‌സുമാണ്. സര്‍വകലാശാലയിലെ പ്രധാനി ഇനി എന്ത് പറഞ്ഞാലും നിര്‍ദ്ദേശിച്ചാലും.... മരിച്ച് പോയവര്‍ പറയുന്നത് നിങ്ങള്‍ക്ക് മനസ്സിലാവുന്നുണ്ടാവില്ല. അതിന് തട്ടിന്‍പുറം നിങ്ങളുടെ തലയില്‍ അല്ലല്ലോ വീണത്..

വീഴാതിരിക്കട്ടെ....

Tags:
  • Spotlight
  • Social Media Viral