ദുരൂഹ സാഹചര്യത്തിൽ ദമ്പതികൾ മരിച്ച സംഭവത്തിൽ സ്ത്രീയുടെ മരണം മർദനമേറ്റെന്നു കണ്ടെത്തിയതോടെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കാടാങ്കോട് അയ്യപ്പൻകാവ് സ്വദേശി അപ്പുണ്ണി (60), ഭാര്യ യശോദ (55) എന്നിവർ മരിച്ച സംഭവത്തിലാണു മകൻ എ.അനൂപിനെ (27) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു. യശോദയുടെ വാരിയെല്ലുകൾ പൊട്ടിയതായും തലയ്ക്കു ക്ഷതമേറ്റതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. അപ്പുണ്ണിയുടെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇരുവരെയും അനൂപ് മർദിച്ചതായി കാണിച്ചു ബന്ധുക്കൾ പരാതി നൽകിയിരുന്നു.
15ന് ഉച്ചയ്ക്കു 12നാണ് അപ്പുണ്ണിയെ വീട്ടിലെ കട്ടിലിൽ നിന്നു നിലത്തു വീണ നിലയിൽ കണ്ടത്. സമീപത്തു മകൻ അനൂപുണ്ടായിരുന്നു. ഭാര്യ യശോദയും ബന്ധുവായ സമീപവാസിയും ചേർന്ന് അപ്പുണ്ണിയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും അനൂപ് ഇരുവരെയും മർദിച്ചു. ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരെയും മർദിച്ചു. കൂടുതൽ ആളുകളും പൊലീസുമെത്തി അപ്പുണ്ണിയെയും യശോദയെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.അനൂപ് മാതാപിതാക്കളെ പതിവായി മർദിച്ചിരുന്നതായി നാട്ടുകാർ മൊഴി നൽകി. ലഹരി കടത്ത്, അടിപിടി, കഞ്ചാവു നട്ടു വളർത്തൽ കേസുകളിൽ ഉൾപ്പെടെ അനൂപ് പ്രതിയാണെന്നു പൊലീസ് പറഞ്ഞു. കാടാങ്കോട് ഹോട്ടൽ അടിച്ചു തകർത്തു ജീവനക്കാരെ മർദിച്ച കേസിലും പ്രതിയാണ്. അമിതമായ ലഹരി ഉപയോഗത്തെ തുടർന്നു കോയമ്പത്തൂരിൽ അനൂപ് ചികിത്സ തേടിയിരുന്നു. അപ്പുണ്ണിയുടെയും യശോദയുടെയും സംസ്കാരം നടത്തി.