പ്രശസ്ത താരങ്ങളുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ്, നാടിന്റെ അഭിമാനമായിരുന്നു ബിജീഷ്; പൂരപ്രേമം തട്ടിയെടുത്ത ജീവന്! കണ്ണീരോടെ നാട്ടുകാര്‍ Tears for Bijeesh: Malayalam Cinema Mourns a Beloved Artist
Mail This Article
താരങ്ങളുടെ മുഖം മിനുക്കിയൊരുക്കാന്‍ ഇനി ബിജീഷ് വരില്ല... തൃശൂർ മുണ്ടത്തിക്കോട്ടെ വെടിക്കെട്ടിന്റെ ഒരുക്കപ്പുരയിൽ അവൻ എന്നന്നേയ്ക്കുമായി എരിഞ്ഞടങ്ങി. വിസ്മയ മോഹൻലാലിന്റെ മേക്കപ് ആർട്ടിസ്റ്റായി ബിജീഷ് ജോലി ചെയ്ത വിവരം അഭിമാനത്തോടെയാണ് ജന്മനാട് കേട്ടത്.
ചേർപ്പ് ചിറയ്ക്കൽ ഗ്രാമത്തിൽ സിനിമയുമായി ബന്ധമില്ലാത്ത വീട്ടിൽനിന്ന് ഒരു ചെറുപ്പക്കാരൻ ഉയരങ്ങളിലെത്തുന്നത് നാട്ടുകാരെ ഏറെ സന്തോഷിപ്പിച്ചു. മുണ്ടത്തിക്കോട്ടെ ദുരന്തത്തില്‍ വിധി നഷ്ടപ്പെടുത്തിയ ബിജീഷിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ വിറങ്ങലിച്ചു നിൽക്കുകയാണ് നാട്ടുകാര്‍.
‘നിന്നെ ഞങ്ങൾക്ക് നഷ്ടമായി എന്ന് ഉൾക്കൊള്ളാൻ പ്രയാസപ്പെടുന്നു’: വേദന പങ്കുവച്ച് അനന്യ
"എട്ടു വർഷത്തിലേറെക്കാലം എന്റെ മുഖത്തു ചമയമിട്ട ബിജീഷ് എനിക്കു സഹോദരൻ തന്നെയായിരുന്നു. ഒപ്പം ജോലി ചെയ്തിരുന്ന കാലമത്രയും സുരക്ഷിതത്വവും സന്തോഷവും പകരാൻ ബിജീഷ് ശ്രമിച്ചു. സത്യസന്ധനും നിഷ്കളങ്കനുമായിരുന്നു. തൃശൂർ പൂരത്തോടുള്ള ബിജീഷിന്റെ ഇഷ്ടം അറിയാം. ഇത്തരത്തിലൊരു വിടവാങ്ങൽ എന്റെ ഹൃദയത്തെ ഉലച്ചുകളഞ്ഞു."- ബിജീഷിന്റെ വിയോഗത്തില്‍ നടി നമിത പ്രമോദ് കുറിച്ചു.
നടിമാരായ ഭാവന, കാവ്യ മാധവൻ, അനന്യ, നമിത പ്രമോദ് തുടങ്ങി ഒട്ടേറെപ്പേരുടെ മേക്കപ് ആർട്ടിസ്റ്റായിരുന്നു ബിജീഷ്. ബൈക്ക് മെക്കാനിക് ആയിട്ടായിരുന്നു തുടക്കം. പൂരപ്രേമിയായിരുന്ന ബിജീഷ് പ്രതിഫലം പ്രതീക്ഷിക്കാതെയാണ് വെടിക്കെട്ട് സാമഗ്രികളുടെ നിർമാണജോലികളിൽ സഹായിയായി ജോലി ചെയ്തിരുന്നത്.
പൂരത്തിന്റെ വെടിക്കെട്ട് കരാറെടുത്തിരുന്ന മുണ്ടത്തിക്കോട് സതീഷിനൊപ്പം ഒട്ടേറെ ഉത്സവങ്ങളിൽ ബിജീഷ് ആകാശത്ത് ചമയ വിസ്മയമൊരുക്കിയിട്ടുണ്ട്. ഡിഎൻഎ പരിശോധനയിൽ തിരിച്ചറിഞ്ഞ മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിച്ച് സംസ്കരിച്ചു. ചിറക്കൽ ഇഞ്ചമുടി വടക്കേപ്പുരയ്ക്കൽ പരേതനായ ബാലന്റെയും കാഞ്ചനയുടെയും മകനാണ്. സഹോദരങ്ങൾ: ബാബു, ബീന, ബിജു, ബിനിൽ.