കൂട്ടുകൂടിയും പൊട്ടിച്ചിരിപ്പിച്ചും പൂരപ്പറമ്പുകളിലേക്കുള്ള യാത്രയില്‍ ഇനി ബിജീഷില്ല; വിശ്വസിക്കാനാകാതെ വിതുമ്പി കൂട്ടുകാര്‍! Bijeesh: An Unforgettable Festival Spirit
Mail This Article
ആനച്ചമയങ്ങൾ, മേളം, വെടിക്കെട്ട്... എന്നിങ്ങനെ എത്ര കണ്ടാലും മതിവരാതെ ഉത്സവക്കാഴ്ചകള്‍ക്ക് പിറകെയായിരുന്നു മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരിച്ച ചിറക്കൽ ഇഞ്ചമുടി സ്വദേശി ബിജീഷിന്റെ ജീവിതം. ഉത്സവപ്പറമ്പിലെ ആഘോഷക്കാഴ്ചകള്‍ക്കൊപ്പം കൂടാനും ഒപ്പം നടക്കാനും സമാനചിന്താഗതിക്കാരായ ഒരുകൂട്ടം സുഹൃത്തുക്കളും ബിജീഷിനുണ്ടായിരുന്നു. ഇന്ന് ബിജീഷ് ഈ ലോകത്തില്ല എന്നു വിശ്വസിക്കാനാവാതെ വിതുമ്പുകയാണ് സുഹൃത്തുക്കൾ.
അടുത്ത സുഹൃത്തും അയൽവാസിയുമായ കണ്ണൻ എന്ന സുധീറിനൊപ്പമായിരുന്നു പൂരപ്പറമ്പുകളിലേക്കുള്ള ബിജീഷിന്റെ യാത്രകൾ ഏറെയും. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ടിന്റെ ഒരുക്കങ്ങൾ നടക്കുമ്പോൾ ബിജീഷും കണ്ണനും പണിക്കാരെ സഹായിക്കുവാൻ പോകുന്നത് പതിവായിരുന്നു. ഇത്തവണ അങ്ങനെയൊരു ദൗത്യത്തിനിടെയാണ് ബിജീഷിനെ മരണം തേടിയെത്തുന്നത്.
നാലു ദിവസമായി ബിജീഷ് തൃശൂര്‍ പൂരം കെങ്കേമമാക്കാനുള്ള ജോലിയിലായിരുന്നു. അപകട ദിവസം ഒരു സുഹൃത്തിന്റെ വിദേശയാത്രയുമായി ബന്ധപ്പെട്ട് കണ്ണന് പോകാന്‍ സാധിച്ചില്ല. അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് കണ്ണൻ നടുക്കത്തോടെ ഓർക്കുന്നു. താൻ ഇല്ലാത്തതിനാൽ ബിജീഷും വെടിക്കെട്ട് പുരയിലേക്ക് പോയിട്ടുണ്ടാകില്ല എന്നായിരുന്നു കണ്ണൻ വിശ്വസിച്ചിരുന്നത്.
അപകട ദിവസം ഉച്ചയ്ക്ക് 1.50ന് വെടിക്കെട്ടുപുരയിൽ ഉണ്ട് എന്നറിയിച്ച് ബിജീഷ് ഒരു സുഹൃത്തിന് സന്ദേശം അയച്ചിരുന്നു. പിന്നീട് ബിജീഷിനെ ഈ സുഹൃത്ത് വിളിച്ചപ്പോൾ ഫോൺ എടുത്തില്ല. ഇതോടെ അപകടം മണത്തു. സംഭവസ്ഥലത്ത് എത്തിയ സുഹൃത്തുക്കൾ ബിജീഷിന്റെ കയ്യിൽ ഉണ്ടായിരുന്ന ആനവാൽ മോതിരവും കാതിലെ കടുക്കനും കണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
കേരളത്തിലെ എല്ലാ പ്രധാന ഉത്സവങ്ങളും നേരിൽ കണ്ടിട്ടുള്ള അപൂർവ വ്യക്തികളിൽ ഒരാളായിരിക്കും ബിജീഷ് എന്ന് കണ്ണൻ പറയുന്നു. സ്വന്തം പോക്കറ്റിൽ നിന്നു പണം ചെലവാക്കിയാണ് കണ്ണനും ബിജീഷും സുഹൃത്തുക്കളും ഉത്സവപ്പറമ്പുകളിൽ എത്തി വെടിക്കെട്ട് പണിക്കാർക്കും പൂര കമ്മിറ്റിക്കാർക്കും വേണ്ട സഹായങ്ങൾ ചെയ്തു നൽകിയിരുന്നത്. ഇനി മേളവും ഉത്സവങ്ങളും കാണാന്‍ ബിജീഷിന്റെ കൂട്ടില്ലല്ലോ എന്ന വേദനയിലാണ് സുഹൃത്തുക്കൾ.