അപൂര്‍വ സുന്ദരങ്ങളായ ചിത്രങ്ങളിലൂടെ പാട്ടുകളുടെ കഥകള്‍ പറയുന്നു ചിത്ര
ഫോണില്‍ വന്ന െഞട്ടിച്ച സ്വരത്തിന്റെ കഥ
രാവിലെ ലതാമങ്കേഷ്കറിന്റെ മീരാഭജനുകൾ കേട്ടു കൊണ്ടു തുടങ്ങുന്ന ദിവസങ്ങൾക്കു പറഞ്ഞറിയിക്കാനാകാത്ത കുളിർമയുണ്ടെന്നു തോന്നിയിട്ടുണ്ട്. മറ്റൊരു ഗായികയുടെയും ശബ്ദത്തിൽ എനിക്കനുഭവപ്പെട്ടിട്ടില്ല അത്രയും ഭക്തി. സിനിമയിൽ വന്ന് വർഷങ്ങൾ കഴിഞ്ഞാണു ഞാൻ ആരാധിക്കുന്ന ഗായികയെ കാണാനുള്ള ഭാഗ്യമുണ്ടായത്. ഒരു സ്റ്റേജ് പ്രോഗ്രാമിനിടയിലായിരുന്നു ഈ അപൂർവ കണ്ടുമുട്ടൽ.
ഒരിക്കല്‍ ലതാജിക്കുള്ള സമ്മാനമെന്ന നിലയ്ക്ക് ലതാ മങ്കേഷ്കറിന്റെ പാട്ടുകൾ ചേർത്തു ഞങ്ങൾ ഒരു ആൽബം പുറത്തിറക്കി. അതു ലതാജിക്ക് അയച്ചു കൊടുക്കണമെന്നു വിജയൻചേട്ടൻ ആദ്യമേ പറഞ്ഞിരുന്നു.
‘അയച്ചു കൊടുത്താലും ലതാജിയുടെ കയ്യിലിത് എ ത്താന്‍ പോകുന്നില്ല. എത്തിയാൽ തന്നെ ലതാജിയെപ്പോലൊരു വലിയ ഗായികയ്ക്ക് ഇതു കാണുമ്പോൾ ഒന്നും തോന്നാൻ പോകുന്നില്ല.’ ഞാൻ പറഞ്ഞു.
ഞാന്‍ ആ സംഭവം തന്നെ മറന്നു. ഒരു ദിവസം വീട്ടിേലക്ക് ഒരു ഫോൺകോൾ. സൗണ്ട് റെസ്റ്റ് കാരണം ഞാൻ ആരോടും സംസാരിക്കുന്നുണ്ടായിരുന്നില്ല. അനന്തരവള്‍ ലക്ഷ്മിയാണു ഫോണെടുത്തത്. അവൾ വന്നു പറഞ്ഞു, ‘ഒരു പ്ലേ ബാക്ക് സിങ്ങർ ലത വിളിക്കുന്നു.’ എന്ന്
ആരാധകരോ സിനിമയിൽ പാട്ടു പാടിത്തുടങ്ങുന്ന ഏ തോ കുട്ടിയോ ആകും എന്നാണു കരുതിയത്. വെറുതെ സംസാരിക്കാൻ വേണ്ടി വിളിക്കുന്നവരും എന്നെ ഫോണി ൽ കിട്ടാൻ പ്ലേ ബാക്ക് സിങ്ങറാണെന്നും പത്രത്തിൽ നിന്നാണെന്നുമൊക്കെ പറയും. ‘ഒന്നെടുത്തു നോക്ക്, ആരാണെന്ന് അറിയാമല്ലോ...’ ലക്ഷ്മി വീണ്ടും നിർബന്ധിച്ചു.
അവൾക്കു വിഷമമുണ്ടാകേണ്ടല്ലോ എന്നു കരുതി ഞാൻ ഫോൺ എടുത്തു ഹലോ പറഞ്ഞു. അങ്ങേത്തലയ്ക്കൽ നിന്നുള്ള മറുപടി കേട്ടു ഞാൻ ഞെട്ടി. ‘ചിത്രാജീ, ലതാജി വാൺട്സ് ടു ടോക് ടു യൂ...’
ഒന്നും മിണ്ടാനാകാതെ ഒരു നിമിഷം ഞാൻ തരിച്ചു നിന്നു. അന്നേരം വളരെ പതിഞ്ഞ ശബ്ദത്തിൽ ഫോണിലൂടെ ലതാജിയുടെ സ്വരം. ‘ചിത്രാജി, ആപ്കാ റിക്കാർഡ് മിലേഗാ. ബീമാർ ഹോനെ കെ ലിയേ ലിഖ്നേ നഹി സക്ത...’
ആൽബം കിട്ടി, സുഖമില്ലാത്തതിനാൽ എഴുതാൻ സാധിച്ചില്ല എന്നാണ് ഭാരതത്തിന്റെ പ്രിയപ്പെട്ട ഗായിക പറയുന്നത്. ആ നിമിഷം എന്റെ സൗണ്ട് റെസ്റ്റും അസുഖവുമെല്ലാം മാറി. ‘താങ്ക്‌യൂ... ദീദി’ എന്നു മാത്രം പറഞ്ഞെന്നു തോന്നുന്നു. ഒന്നും മിണ്ടാതെ ഫോണും പിടിച്ചു ഞാൻ കുറേ നേരം നിന്നു. സ്വപ്നമാണോ ഇതെന്ന വിസ്മയത്തിലായിരുന്നു ഞാൻ.
ആരും അറിയാതെ വിജയൻചേട്ടൻ ആൽബം ലതാജിക്ക് അയച്ചു കൊടുത്തിരുന്നു. അതിലെ പാട്ടുകള്‍ കേട്ട് ഇ ഷ്ടപ്പെട്ടാണു ലതാജി വിളിച്ചത്. ജീവിതത്തിലെ ഏറ്റവും സന്തോഷം നൽകിയ നിമിഷങ്ങളിലൊന്ന് അതായിരുന്നു
പിന്നീടൊരിക്കല്‍ ലതാജി വിളിക്കുമ്പോൾ എന്റെ മുഖത്തു ചിരിയോ ഒപ്പം പാട്ടോ ഇല്ലായിരുന്നു. നന്ദനയുടെ മരണത്തിന്റെ ആഘാതത്തിൽ ഇനി പാട്ടുപോലും വേണ്ടെന്നുറപ്പിച്ച നാളുകളായിരുന്നു അത്. ആ വർഷത്തെ ലതാമങ്കേഷ്കർ അവാർഡ് എനിക്കായിരുന്നു. അവാർഡ് വാങ്ങാൻ പോകാനുള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു ഞാൻ. ഒരു ദിവസം ലതാജി നേരിട്ടു വിളിച്ചുപദേശിച്ചു, ‘ചിത്ര, മകളെ ഓർത്ത് ഇങ്ങനെ പുറത്തു പോകാതിരിക്കരുത്, പാടാതിരിക്കരുത്...’