മലയാളികൾ ഒരേ മനസ്സോടെ ശരണ്യയുടെ ഒപ്പം നിൽക്കുകയാണ്. ട്യൂമറിന്റെ വേദനയും പേറി, അസുഖകാലത്തിന്റെ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന പ്രിയതാരത്തെ ജീവിതത്തിലേക്കു തിരികെക്കൊണ്ടു വരാനുള്ള കഠിനപരിശ്രമത്തിലാണ് പ്രിയപ്പെട്ടവരും സുഹൃത്തുക്കളും.
ചികിത്സാ ചെലവ് താങ്ങാനാകാതെ, വലിയ സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നു പോയ ശരണ്യയെ കൈയയച്ച് സഹായിക്കാൻ വിവിധ തുറകളിൽ നിന്നു നിരവധി സൻമനസ്സുകൾ രംഗത്തു വന്നു, ചെറുതും വലുതുമായ സഹായങ്ങൾ ശരണ്യയുടെ അക്കൗണ്ടിലേക്കെത്തി.
സ്വന്തമായി ഒരു വീടോ, മറ്റു വരുമാന മാർഗങ്ങളോ, സമ്പാദ്യമോ ഇല്ലാതെ, അമ്മയോടൊപ്പം ജീവിക്കുന്ന ശരണ്യയെ സ്വന്തം ഹൃദയത്തോടു ചേർത്തു നിർത്തി, അതിജീവനത്തിന്റെ കരുത്തു പകരുന്നതിൽ പ്രധാനി നടി സീമ ജി നായരാണ്. ശരണ്യയുടെ തിരിച്ചു വരവിനു വേണ്ടി സ്വന്തം തിരക്കുകൾ പോലും കഴിയുന്നത്ര സീമ മാറ്റി വച്ചിരിക്കുകയാണ്. പക്ഷേ, ചില ഓൺലൈൻ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്ന ഒരു വാർത്ത സീമയെയും ശരണ്യയെ സ്നേഹിക്കുന്ന മറ്റുള്ളവരെയും ഏറെ വേദനിപ്പിക്കുന്നു.
ശരണ്യയുടെ അസുഖം പൂർണമായി മാറി എന്നും ഡോക്ടർമാർ അത്തരത്തിൽ ഒരു ഉറപ്പ് തന്നു എന്നുമാണ് സീമ ജി നായരെ മുൻനിർത്തി ചില ഓൺലൈൻ പോർട്ടലുകൾ വാർത്ത നൽകിയിരിക്കുന്നത്. എന്നാൽ അത് തീർത്തും വ്യാജമാണെന്നും താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നുമാണ് സീമ ‘വനിത ഓൺലൈനോ’ട് പറഞ്ഞത്.

ഭർതൃവീട്ടുകാർ മച്ചിയെന്നു വിളിച്ചു; ജന്മദിനാഘോഷങ്ങളെ പേടിയാണ്; കുഞ്ഞിനായി കണ്ണീരോടെ കാത്തിരിപ്പ്
‘‘എവിടെ നിന്നാണ് ഇങ്ങനെ ഒരു വാർത്ത വന്നത് എന്ന് എനിക്കറിയില്ല. സത്യത്തിൽ വാർത്ത കണ്ട് ഞെട്ടിപ്പോയി. ആരോ എന്റെ വാക്കുകള്‍ വളച്ചൊടിച്ച് പ്രചരിപ്പിക്കുകയായിരുന്നു’’.– സീമ പറയുന്നു.
‘‘ആ വാർത്ത വന്ന ശേഷം കാര്യങ്ങൾ ആകെ മാറി. ശരണ്യയ്ക്ക് വന്നു കൊണ്ടിരുന്ന സഹായങ്ങളെ അത് കാര്യമായി ബാധിച്ചു. അസുഖം ഭേദമായി എന്ന വാർത്ത വരുമ്പോൾ ഇനി എന്തിനാണ് സഹായം എന്നു സ്വാഭാവികമായും ആളുകൾ ചിന്തിക്കുമല്ലോ. ഞാൻ എല്ലാ ചാനലിലും അവൾക്കു വേണ്ടി സംസാരിച്ചിട്ടുണ്ട്. അതൊക്കെ വരാൻ പോകുന്നതേയുള്ളൂ. അതിനു മുൻപ് ഇത്തരം പ്രചരങ്ങളുണ്ടായാൽ ഞാൻ കള്ളത്തരം കാണിക്കുന്നു എന്നു കരുതില്ലേ. അവളുടെ ജീവനും ജീവിതവും സുരക്ഷിതമാക്കാൻ നമ്മൾ എല്ലായിടത്തും കെഞ്ചി നടക്കുമ്പോൾ ഇത്തരം പ്രവർത്തനങ്ങൾ വലിയ കഷ്ടമാണ്’’.– സീമയുടെ വാക്കുകൾ ഇടറി.
‘‘അവളുടെ അസുഖം മാറിയിട്ടില്ല. ഡോക്ടർമാര്‍ അങ്ങനെ ഒരു ഉറപ്പും തന്നിട്ടില്ല. ഇന്ത്യയിലെ പല ഹോസ്പിറ്റലുകളിലേക്കും റിപ്പോർട്ട് അയച്ച് കാത്തിരിക്കുകയാണ്. ചികിത്സയ്ക്കായി ധാരാളം പണം വേണ്ടി വരും. ഇനിയും അസുഖം വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇപ്പോൾ സ്റ്റിച്ചെടുത്തു, നല്ല വേദനയുണ്ട്. ഒപ്പം ഫിസിയോ തെറാപ്പിയും നടക്കുന്നു’’. – സീമ തുടർന്നു.
‘‘മരണത്തിന്റെ വക്കിൽ നിന്ന് അവളെ ജീവിതത്തിലേക്കു തിരികെ കൊണ്ടു വരാനുള്ള ശ്രമത്തിലാണ് എല്ലാവരും. ഒപ്പം അവൾക്കൊരു കിടപ്പാടവും വേണം. അതിനിടെ ഇത്തരം വ്യാജ വാർത്തകൾ സൃഷ്ടിച്ച് ദയവായി ഉപദ്രവിക്കരുത്. സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുതെന്നാണ് അപേക്ഷ’’. – സീമ പറഞ്ഞു നിർത്തി.