ബഹിരാകാശത്തെ റോക്കറ്റ് വിക്ഷേപണത്തിനു പിന്നിൽ വരെ വളയിട്ട കൈകളുണ്ട്. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പെൺകരുത്തിന്റെ വിജയഗാഥകളെ കേൾക്കാനുമുള്ളൂ. പക്ഷേ കാലവും ചിന്താഗതിയും എത്ര പുരോഗമിച്ചിട്ടും നേരം വെളുക്കാത്ത ചിലരുണ്ട്. പെൺകുട്ടികളെ കല്യാണം കഴിപ്പിച്ചയച്ച് ബാധ്യത തീർക്കുന്ന കാരണവൻമാരെക്കുറിച്ചും പെണ്ണിനെ സ്വർണതൂക്കം കൊണ്ട് അളക്കുന്ന ബന്ധുക്കളെക്കുറിച്ചുമൊക്കെയാണ് പറഞ്ഞു വരുന്നത്.
വയസറിയിക്കേണ്ട താമസം അവളെ കെട്ടിച്ചു വിടേണ്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ നാട്ടുകാർ വരെയെത്തും. എന്നാൽ ഇത്തരം സാഹചര്യങ്ങളെ അതിജീവിച്ച് പഠിച്ച്, നല്ല മാര്‍ക്ക് വാങ്ങി ജയിക്കുന്ന, ജോലി നേടുന്ന പെൺകുട്ടികൾ നമുക്കിടയിലുണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ് റെജീന നൂർജഹാൻ എന്ന യുവതി. ഫെയ്സ്ബുക്കിൽ റെജീന പങ്കുവച്ച അനുഭവ കുറിപ്പ് പലരുടേയും കണ്ണുതുറപ്പിക്കുന്നതാണ്.
തനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെ വിവാഹവാർത്ത കേട്ട് ഏറെ സന്തോഷം തോന്നിയെന്ന് റെജീന പറയുന്നു. പഠനത്തിന്റെ ഓരോ ഘട്ടത്തിലും എന്തിനാണിത്ര പഠിപ്പിക്കുന്നതെന്നും പെൺകുട്ടിയെ പഠിപ്പിച്ചിട്ടെന്ത് കിട്ടാനാണെന്ന് സകലരും അഭിപ്രായം പറയുന്ന നാട്ടിൽ നിന്നുള്ള കുട്ടിയാണവളെന്ന് റെജീന പറയുന്നു.
സന്തോഷം തരുന്ന കാര്യം വിവാഹശേഷം അവളെ എം ടെക്കിന് വിടാന്‍ ചെറുക്കന്‍റെ വീട്ടുകാര്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, വിവാഹം വല്യ പെരുന്നാള്‍ കഴിഞ്ഞിട്ടു മതി എന്ന് പറഞ്ഞപ്പോള്‍ സ്വർണ്ണമാണ് നിങ്ങളെ വലയ്ക്കുന്നതെങ്കിൽ അതിനെയല്ല വിവാഹം ചെയ്യാനുദ്ദേശിക്കുന്നത് എന്ന വരന്‍റേയും കുടുംബത്തിന്‍റേയും നിലപാടുമാണ് ആ സന്തോഷത്തിന് കാരണമെന്നും റെജീന കുറിപ്പിൽ പറയുന്നു.
മാലാഖയോട് ഞങ്ങൾ തേടിയ ചോദ്യത്തിനുള്ള ഉത്തരം... ഇസഹാഖ് കുഞ്ചാക്കോ! മാമോദിസയ്ക്ക് പ്രിയ അണിഞ്ഞത് ബൈബിൾ വചനങ്ങൾ തുന്നിയ സ്പെഷ്യൽ അനാർക്കലി
ഭർതൃവീട്ടുകാർ മച്ചിയെന്നു വിളിച്ചു; ജന്മദിനാഘോഷങ്ങളെ പേടിയാണ്; കുഞ്ഞിനായി കണ്ണീരോടെ കാത്തിരിപ്പ്
കുറിപ്പ് വായിക്കാം:
ഒരു കല്യാണവർത്തമാനം കേട്ടിട്ട് ഇന്ന് ഏറെ സന്തോഷം തോന്നി. എനിക്കറിയാവുന്നൊരു പെൺകുട്ടിയാണ്. ഒരു നാട്ടിൻപുറത്തെ അതിസാധാരണമായ ചുറ്റുപാടിൽ നിന്ന് വളരെ ബുദ്ധിമുട്ടി ബി ടെക്ക് കഴിഞ്ഞ കുട്ടിയാണ്. ഒരു back paper പോലുമില്ലാതെ. പഠിത്തത്തിന്റെ ഓരോ ഘട്ടത്തിലും എന്തിനാണിത്ര പഠിപ്പിക്കുന്നതെന്നും പെൺകുട്ടിയെ പഠിപ്പിച്ചിട്ടെന്ത് കിട്ടാനാണെന്നും ബന്ധു ജനങ്ങൾ എന്ന ദുഷ്ട ജനങ്ങളും സകല വഴിപോക്കരും അഭിപ്രായം പറയുന്ന നാട്ടിൽ നിന്നുള്ള കുട്ടിയാണ്. ബി ടെക് തീരുമ്പോഴേക്കും കല്യാണപ്രായം മൂത്തു പോയെന്നും ഇങ്ങനെ നടക്കുന്നതല്ലേ, അതൊക്കെ ആളെ സെറ്റാക്കി വെച്ചിട്ടുണ്ടാകുമെന്നും ഉറപ്പിച്ച നാടാണ്.
നാട്ടിൻപുറം നന്മകളാൽ അതി സമ്പന്നമാണല്ലോ...
ഇപ്പോളവളുടെ വിവാഹം ഉറപ്പിച്ചു. അതല്ല സന്തോഷം. അവളുടെ പ്രതിശ്രുത വരനും കുടുംബവും അടുത്തയാഴ്ച അവളെ എം ടെക്കിനു ചേർക്കുകയാണ്. വിവാഹം കൊണ്ട് പഠിത്തം ഉപേക്ഷിക്കുകയില്ല തുടരുകയാണ് വേണ്ടതെന്നവർ തീരുമാനിച്ചിരിക്കുന്നു.
നാട്ടു നടപ്പനുസരിച്ചുള്ള സ്വർണ്ണത്തിനും മറ്റു ചിലവിനുമായി ഉള്ള ഒരുക്കത്തിന് വേണ്ടി വല്യ പെരുന്നാൾ കഴിഞ്ഞു മതിയെന്ന് കരുതിയ അവളുടെ ബാപ്പയോട്, പയ്യന് നാട്ടിലാണ് ജോലി ( വിദേശത്തല്ല ), കുട്ടിയ്ക്ക് എഴുതി തീർക്കാൻ പരീക്ഷകളില്ല. പിന്നെന്തിന് വിവാഹം മാറ്റി വെക്കണം. സ്വർണ്ണമാണ് നിങ്ങളെ വലയ്ക്കുന്നതെങ്കിൽ അതിനെയല്ല വിവാഹം ചെയ്യാനുദ്ദേശിക്കുന്നത് എന്നറിയിച്ചു വരനും കുടുംബവും... ഈയടുത്ത കാലത്തൊന്നും ഒരു പെൺകുട്ടിയുടെ വിവാഹ വാർത്ത കേട്ടിട്ട് ഇത്ര സന്തോഷിച്ചിട്ടില്ല.