Tuesday 14 September 2021 12:33 PM IST : By സ്വന്തം ലേഖകൻ

28 വയസിൽ വിധവ, പ്രസവം നിർത്തി: 45–ാം വയസിൽ വീണ്ടും അമ്മയായ മരിയ: ഹൃദയംതൊടും കുറിപ്പ്

dr-reji-amh

എല്ലാം അവസാനിച്ചു എന്ന് തോന്നുന്നിടത്തു നിന്നായിരിക്കും പ്രതീക്ഷയുടെ പുതുനാമ്പുകൾ പിറവിയെടുക്കുന്നത്. മരിയയുടെ ജീവിതവും അങ്ങനെയൊന്നാണ്. ഇനിയൊരു കുഞ്ഞിന് ജന്മം നൽകാനാകില്ല എന്ന നിരാശയുടെ വക്കിൽ നിന്നും ജീവിതത്തിൽ പ്രതീക്ഷയുടെ പുതുതീരം തേടിയ കഥയാണ് മരിയക്ക് പങ്കുവയ്ക്കാനുള്ളത്. ഇരുപത്തിയൊമ്പതാമത്തെ വയസിൽ വിധവയായതുൾപ്പെടെ പരീക്ഷണങ്ങൾ ഏറെ കയറിയിറങ്ങി ആ ജീവിതത്തിൽ. സ്വന്തം കുഞ്ഞുങ്ങൾ പോലും ഒരു ഘട്ടത്തിൽ അന്യരായി. രണ്ടാമതൊരു വിവാഹത്തിനൊരുങ്ങിയപ്പോഴും പഴികളും കുത്തുവാക്കുകളും ഏറെ കേട്ടു. ഒരു ഘട്ടത്തിൽ പ്രസവം നിർത്താൻ നിർബന്ധിതയാകേണ്ടി വന്ന മരിയ വീണ്ടുമൊരു കുഞ്ഞിനെ ആശിച്ചപ്പോഴാണ് വീണ്ടും പ്രതിസന്ധികൾ തലപൊക്കുന്നത്. പക്ഷേ വൈദ്യ ശാസ്ത്രത്തിന്റെ സാധ്യതകൾ മറ്റൊരു കുഞ്ഞെന്ന മരിയയുടെ സ്വപ്നങ്ങൾക്ക് പൂർണതയാണ്. മരിയയുടെ പ്രതീക്ഷയറ്റ ജീവിതത്തിൽ വീണ്ടും വെളിച്ചമെത്തിയ കഥ, ഡോ. റെജി ദിവാകറാണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ചിലന്തികളും റോബർട്ട് ബ്രൂസും പീന്നെ മരിയയും

------------------------------------------------------------

ചിലന്തികളെ ശ്രദ്ധിച്ചിട്ടുണ്ടോ. വലവിരിച്ചു ഇരയെപ്പിടിക്കാനിരിക്കും സൂത്രശാലികളായ ചിലന്തികളെയല്ലാ . ഓരോ തവണയും കെട്ടുന്ന വല പൊട്ടിവീഴുമ്പോൾ ക്ഷമയോടെ സഹിഷ്ണുതയോടെ അത് വീണ്ടും വീണ്ടും കെട്ടിക്കൊണ്ടിരിക്കുന്ന പരിശ്രമശാലികളായ ചിലന്തികളെ, അവരൊരുപാട് പാഠങ്ങൾ നമ്മെ പഠിപ്പിക്കുന്നുണ്ട് ക്ഷമയുടെ ഏകാഗ്രതയുടെ കഠിനാധ്വാനത്തിന്റെ പാഠങ്ങൾ . അതെനിക്കുമാത്രം തോന്നിയിട്ടുള്ളതല്ല. റോബർട്ട് ബ്രൂസ് എന്ന സ്കോട്ടിഷ് രാജാവിനെ ക്കുറിച്ചറിയാമോ സ്കോട്ടിഷ് ജനതയ്ക്ക് ഇംഗ്ലീഷുകാരിൽനിന്നും സ്വാതന്ത്ര്യം നേടിക്കൊടുത്ത ധീരയോദ്ധാവാണദ്ദേഹം. അദ്ദേഹത്തിന്റെ സൈന്യവും ഇംഗ്ലീഷ് സേനയും തമ്മിലുള്ള ഏറ്റുമുട്ടലുകളിൽ ഒരുപാടു തവണ അദ്ദേഹത്തിന് തോൽവി നേരിടേണ്ടി വന്നു മാനസികമായും ശാരീരികമായും ആകെ തകർന്ന അദ്ദേഹത്തിന് ഒരിക്കൽ ഒരുഗുഹയിൽ അഭയം പ്രാപിക്കേണ്ടതായിവന്നു .അപ്പോൾ അദ്ദേഹത്തിന്റെ ശ്രദ്ധ അവിടെ വലകെട്ടാൻ ശ്രമിക്കുന്ന ഒരു ചിലന്തിയിൽ ഉടക്കി . കെട്ടുന്ന വല ഓരോ തവണ പൊട്ടുമ്പോഴും തളരാതെ ക്ഷമയോടെ അത് വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ടേയിരുന്നു അവസാനം അതിൽ വിജയിക്കുകയും ചെയ്തു. അത് കണ്ട ബ്രൂസിനു മനസ്സിലായി എന്താണിനി തനിക്കു വേണ്ടതെന്നും എന്താണിനി താൻ ചെയ്യേണ്ടതെന്നും . പിന്നീടദ്ദേഹം ഇംഗ്ലീഷുകാരുമായുള്ള യുദ്ധം ജയിച്ചു തന്റെ ജനതക്ക്‌

സ്വാതന്ത്ര്യം നേടിക്കൊടുത്തു എന്നുമാണ് കഥ...

എന്താണിപ്പോൾ പതിവില്ലാതെ ചിലന്തികളെയും റോബർട്ട് ബ്രൂസിനെയുമൊക്കെ ഓർക്കാൻ എന്നുവച്ചാൽ ചില സ്ത്രീകളുണ്ട് കുറച്ചുകൂടെ കൃത്യമായി പറഞ്ഞാൽ ചില അമ്മമാർ. ജീവിതത്തിൽ എന്തൊക്കെ പ്രതിസന്ധികൾ വന്നാലും പരീക്ഷണങ്ങൾ വന്നാലും തോൽക്കാൻ തങ്ങൾക്കു മനസ്സില്ല എന്ന് പറഞ്ഞു ജീവിതത്തോട് പൊരുതി നിൽക്കുന്നവർ. മക്കൾക്ക് വേണ്ടി എന്തും നേരിടുന്ന - അവർക്കായി എന്ത് ത്യാഗവും ചെയ്യുന്ന അവർ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ആ മക്കൾ തന്നെ അവരെ തോൽപ്പിക്കാൻ ശ്രമിക്കുമ്പോൾ ആകെ തകർന്നു പോവും. എങ്കിലും അവർ തോൽക്കില്ല. തന്റെ ദുഖങ്ങളുടെ വ്യഥകളുടെ ഉത്തരകാണ്ഡത്തിൽ നിന്ന് ഒരു ഫിനിക്സ് പക്ഷിയെപ്പോലെ അവർ ഉയിർത്തെണീക്കും . എനിക്കത്തരം അമ്മമാരെ വലിയ ഇഷ്ടമാണ്. ബഹുമാനവും .

അത്തരം ഒരമ്മയായിരുന്നു മരിയ . അങ്ങ് കാസർകോടുള്ള ഒരു സമ്പന്നമായ യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബത്തിലാണവരുടെ ജനനം .അവിടുത്തെ കാരണവരുടെ ഒറ്റമകന്റെ മകൾ മൂന്നാങ്ങളമാർക്കായുള്ള കുഞ്ഞിപെങ്ങൾ. അതുകൊണ്ടു തന്നെ മുത്തശ്ശിക്ക് അസുഖം വന്നപ്പോൾ അവരോന്നെ ആവശ്യപ്പെട്ടുള്ളൂ അവളുടെ കല്യാണം കണ്ടിട്ട് കണ്ണടക്കണമെന്നു . അങ്ങനെ തന്റെ പത്തൊൻപതാം വയസ്സിൽ അവൾ തങ്ങളുടെ തന്നെ ഒരു കുടുംബ സുഹൃത്തിന്റെ മകനെ കല്യാണം കഴിച്ചു . കല്യാണം കഴിഞ്ഞു കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ അവൾ ഒരമ്മയാവുകയും ചെയ്തു. അതും ഒരിരട്ടക്കുട്ടികളുടെ . രണ്ടു കുട്ടികളായതുകൊണ്ടു ഇനി ഒരാളുകൂടി വന്നാൽ മരിയക്ക് ബുദ്ധിമുട്ടായാലോ എന്ന് കരുതി റോബർട്ട് ( മരിയയുടെ ഭർത്താവു ) വാശി പിടിച്ചു പ്രസവം നിർത്തിച്ചു.

പിന്നീടവരുടെ രണ്ടു പേരുടെയും ശ്രദ്ധ ആ കുട്ടികളിൽ മാത്രമായിരുന്നു. ജോയ് ആൻഡ് റോയ് അതായിരുന്നവരുടെ പേരുകൾ , മിടുക്കരായിരുന്നു അവർ. അവരുടെയ കൊച്ചുലോകത്തു മരിയ വളരെ സന്തോഷവതിയായിരുന്നു. പക്ഷെ ആ സന്തോഷം അധികകാലം നീണ്ടുനിന്നില്ല ഒരു കാർ ആക്സിഡന്റിൽ റോബർട്ട് മരിച്ചു .അങ്ങനെ കൃത്യം ഇരുപത്തിയൊമ്പതാമത്തെ വയസ്സിൽ മരിയ വിധവയായി .ഒരു വിവാഹം കൂടി ചെയ്യാൻ ഒരുപാടു പേര് മരിയയെ ഉപദേശിച്ചെങ്കിലും മരിയ തയ്യാറായില്ല . ഇനിയുള്ള കാലം മക്കൾക്കായി എന്നവൾ തീരുമാനിച്ചു. അതിനേക്കാളേറെ റോബെർട്ടിന്റെ സ്ഥാനത്തു വേറൊരാളെ അവൾക്കുൾക്കൊള്ളാനാവുമായിരുന്നില്ല. അതിനിടയിൽ റോബർട്ട് അവളെക്കൊണ്ട് B.Ed എഴുതിച്ചിരുന്നു അത് കൊണ്ടവൾ അവരുടെ അടുത്തുള്ള ഒരു സ്കൂളിൽ അധ്യാപികയായി ജോലിക്കു ചേർന്നു .

റോയും ജോയും മിടുക്കന്മാരായിരുന്നു. റോബെർട്ടിന്റെ ചേട്ടൻ യു എസ് ലായിരുന്നു അവർക്കാവട്ടെ മക്കളുണ്ടായിരുന്നില്ല . അവർ ആദ്യം ജോയിയെ അവിടേക്കു കൊണ്ട് പോയി. അത് കണ്ടപ്പോൾ റോയിക്കും പോകണമെന്നായി അങ്ങനെ അവനെയും അങ്ങോട്ട് കൊണ്ടുപോയി .അതോടെ മരിയയുടെ ലോകത്തിൽ നിന്നും അവർ പതിയെ പതിയെ അകലുകയായിരുന്നു . അവർ ആദ്യമൊക്കെ വിളിക്കുമായിരുന്നു വരുമായിരുന്നു , പിന്നീടവനും വിളിയും വരവും നിർത്തി . അവർക്കു അവരുടെ വലിയച്ഛനും വല്യമ്മയുമായിരുന്നു അച്ഛനുമമ്മയും . ഇന്നിന്റെ പ്രാക്ടിക്കൽ റിലേഷൻസ് . പക്ഷെ .ഒരായുസ്സുമുഴുവനും അവർക്കായി നീക്കിവച്ച അമ്മയുടെ സ്നേഹം കാണാൻ അവർക്കായില്ല .എല്ലാം അറിയാമായിരുന്ന റോബെർട്ടിന്റെ ചേട്ടനും ചേച്ചിയും അതുകണ്ടില്ലെന്നു നടിച്ചു.

വല്ലാത്ത ഡിപ്രെഷനിലായിരുന്ന മരിയയെ ആ സമയത്തൊക്കെ സ്വാന്തനിപ്പിച്ചത് സന്തോഷായിരുന്നു . മരിയ പഠിപ്പിക്കുന്ന സ്കൂളിലെ സയൻസ് അദ്ധ്യാപകനായിരുന്നു അദ്ദേഹം. സന്തോഷിന്റേയും കഥയും ഒട്ടും വ്യത്യസ്തമല്ലായിരുന്നു . കൂടപ്പിറപ്പുകൾക്കായി ജീവിച്ചു ജീവിച്ചു സ്വയം ജീവിക്കാൻ മറന്നുപോയ ഒരാൾ അതായിരുന്നു സന്തോഷ്. എല്ലാ പ്രാരാബ്ധങ്ങൾ കഴിഞ്ഞപ്പോൾ ആരുമുണ്ടായിരുന്നില്ല കൂടെ അതുകൊണ്ടു തന്നെ അയാൾക്ക്‌ മരിയയെ അവളുടെ സങ്കടങ്ങളെ ശരിക്കും ഉൾക്കൊള്ളാനാവുമായിരുന്നു.അവർ കൂടുതലെടുത്തു . ആ അടുപ്പം അക്കാലത്തു ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. അതവസാനം ഒരു വിവാഹത്തിലവസാനിച്ചു . മക്കളും ബന്ധുക്കളും സഭയും ഒക്കെ എതിർത്തെങ്കിലും അവൾ തളർന്നില്ല . മരിയ വല്ലാത്ത വാശിയിലായിരുന്നു . തന്നെ അവഗണിച്ച മക്കൾക്കും മറ്റു ബന്ധുക്കൾക്കും ഒരു മറുപടി എന്ന രീതിയിലായിരുന്നു അവൾ ആ വിവാഹത്തെ കണ്ടത്. അങ്ങനെ തന്റെ നാല്പത്തിയഞ്ചാമത്തെ വയസ്സിൽ അവൾ വീണ്ടും വിവാഹിതയായി.

വിവാഹം കഴിഞ്ഞു ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ തങ്ങളുടേതായ ഒരു കുട്ടി വേണമെന്നവർക്ക്‌ തോന്നി .പ്രസവം നിർത്തിയതുകൊണ്ടു എന്ത് ചെയ്യണമെന്നവർക്കറിയില്ലയിരുന്നു . അങ്ങനെയാണവർ എന്നെ കാണാൻ വന്നത് . അവരുടെ പ്രായവും പിന്നെ റീ കനലൈസേഷന്റെ( പ്രസവം നിർത്തുന്നതിനായി മുറിച്ചു കെട്ടിയിട്ടിരിക്കുന്ന ഫാലോപ്പിയൻ ട്യൂബുകളുടെ ലുമെൻ ശരിയാക്കി സ്‌പെർമിന്റെ ഒഴുക്കിനുള്ള തടസ്സം നീക്കുന്ന സർജറി) സാധ്യതകളെക്കുറിച്ചുമൊക്കെ ഞാനവർക്ക് പറഞ്ഞു കൊടുത്തു . സാധാരണ യായി റീകനലൈസേഷൻ സാധ്യത മുപ്പതുമുതൽ അമ്പതു ശതമാനമാണ് . മരിയയുടെ കാര്യത്തിൽ പ്രായവും ഒരു പ്രശ്നമാണ്. എന്തായാലും എനിക്കവരെ നിരുത്സാഹപ്പെടുത്താൻ തോന്നിയില്ല . എങ്കിലും ഒരു ചോദ്യം എന്റെ മനസ്സിലുണ്ടായിരുന്നു. മക്കളിൽ നിന്നും ഇത്രയേറെ തിരിച്ചടികൾ കിട്ടിയിട്ടും അവരെന്തുകൊണ്ടാണ് ഇനിയും ഒരു കുട്ടികൂടി വേണമെന്ന് വാശിപിടിക്കുന്നതെന്നു . എന്റെ മനസ്സ് വായിച്ചിട്ടെന്ന പോലെ അവൾ പറഞ്ഞു സാറെ അതൊരു ശീലമായി സാറെ മക്കളില്ലാതെ എനിക്കാവില്ല . അത് പറയുമ്പോഴത്തെ അവരുടെയ മുഖം ആ ഭാവം എന്നെ വല്ലാതെ സ്പർശിച്ചു . എല്ലാം നന്നായി വരണെ എന്നറിയാതെ പ്രാർത്ഥിച്ചു പോയി.

എന്തായാലും മരിയയുടെ സ്കാൻ കഴിഞ്ഞപ്പോൾ യുട്രെസ്സും ഓവറിയുമൊക്കെ ഓ ക്കെ യാണ് ഒരു ഫൈബ്രോയ്‌ഡോ എൻഡോമെട്രിയോസിസോ ഒന്നുമില്ല. AMH (Anti Mullarian Hormon ) വല്ലാതെ കുറവല്ല താനും . അതോടുകൂടി എല്ലാം ശരിയാവുമെന്നൊരു വിശ്വാസം തോന്നി . നമുക്ക് നോക്കാം എല്ലാം ശരിയാവും എന്ന് ഞാനവരോട് പറഞ്ഞു. മരിയക്ക് അപ്പോഴേ വലിയ വിശ്വാസമായിരുന്നു എല്ലാം ശരിയാവുമെന്നു .അത് കണ്ടപ്പോൾ എനിക്കും കാരണം ഒരു ഡോക്ടർക്ക് പലപ്പോഴും അതിനു കഴിയാറില്ല കാരണം ഡോക്ടർ എപ്പൊഴും പോസ്സിബിലിറ്റിയും പ്രോബബിലിറ്റിയും റിസ്ക് ഫാക്ടർസും പിന്നെ സ്റ്റാറ്റിസ്റ്റിക്‌സും ഒക്കെ നോക്കും . എന്നാൽ ഒരു നല്ല സുഹൃത്തിനു ഒരു വെൽ വിഷർക്ക് ലോജിക്കിന്റെ ആവശ്യമില്ല ഒക്കെ ശരിയാവുമെന്നു വിശ്വസിക്കാം പ്രാർത്ഥിക്കാം വേണമെങ്കിൽ ഒരു മിറക്കിൾ നടക്കാനും.

എന്തായാലും അവരുടെ റികനലൈസേഷൻ ചെയ്തു . അതിനു ശേഷം അവർ അവരുടെ നാട്ടിലേക്കു പോവുകയും ചെയ്തു . പിന്നീടങ്ങോട്ടുള്ള എല്ലാ ചികിത്സയും ഫോണിലൂടെയായിരുന്നു. അങ്ങനെ അവരുടെ .നാല്പത്തേഴാമത്തെ വയസ്സിൽ അവർ വീണ്ടും ഗർഭിണിയായി . അങ്ങനെ അവരുടെ ലോകം വീണ്ടും തളിർക്കാൻ തുടങ്ങി പൂക്കാനും മനോഹരമാകാനും. അവളുടെ ആഗ്രഹം പോലെ തന്നെ അതൊരു ആൺകുട്ടിയായിരുന്നു. അവരവളെ സാം എന്ന് വിളിച്ചു . സന്തോഷിന്റെ Sa - യും മരിയയുടെ M - മ്മും ചേർന്ന് SAM . പക്ഷെ അവൻ ജനിച്ചോരോ വർഷം കഴിയുംതോറും അവർക്കു വയസ്സ് കുറയുകയാണോ എന്ന് തോന്നും .ഒരു പക്ഷെ സന്തോഷം കൊണ്ടായിരിക്കും അവനിപ്പോൾ അഞ്ചുവയസ്സായി .ആദ്യമൊക്കെ എതിർത്തിരുന്ന മക്കൾ പതിയെ വീണ്ടും അമ്മയെ വിളിച്ചു തുടങ്ങിയിരിക്കുന്നു . അവരുടെ ഭാവിയോ ആകുട്ടിയുടെ ഭാവിയോ ഒന്നും എനിക്കറിയില്ല പക്ഷെ ഒന്നുണ്ട് എന്ത് തന്നെയായാലും മരിയ തോറ്റുകൊടുക്കില്ല ജീവിതത്തിനു മുൻപിൽ. അവർക്കിപ്പോൾ ഒരു പ്രാർത്ഥനയെ ഉള്ളൂ . അവരുടെ മകന് സ്വന്തം കാലിൽ നിൽക്കാനാവുന്ന വരെയെങ്കിലും തനിക്കയുസ്സുണ്ടാവണേ എന്ന് . അതുകഴിഞ്ഞാൽ അവനും തന്നെ വിട്ടു പോവും എന്ന് അവർക്കറിയാം അതുകൊണ്ടതിൽ അവർക്കു സങ്കടവുമില്ല . എന്നാണവളുടെ വാദം. ശരിയാവും കാരണം പറയുന്നത് മരിയയല്ലേ . അറിയാതെ എന്റെ കണ്ണുകൾ കെ യിലേക്കും മീനിയിലേക്കും നീണ്ടു നാളെ ഇവരും ജോയിയുടെയും റോയിയുടെയും പോലാവുമോ . ആർക്കറിയാം .ഒരിക്കലുമില്ല റെയ്ചേട്ടാ നമ്മുടെ മക്കളങ്ങനെയൊന്നും ഒരിക്കലുമാവില്ല . ശ്രീ പറഞ്ഞപോലെ . അതെ അതോരോ അമ്മയുടെയും വിശ്വാസമാണ് പ്രാർത്ഥനയാണ് .അവളുടെ വിശ്വാസം അതൊരിക്കലും തെറ്റാതിരിക്കട്ടെ കാരണം അതെന്റെയുൾപ്പെടെ ഓരോ അച്ഛൻ മാരുടെയും കൂടി പ്രാർത്ഥനയാണ്.

children are the living messages

We send to a time

that we will not see എന്ന John F Kennedy യുടെ. പ്രശസ്തമായ വാക്കുകൾ ഓർത്തുപോയി . ശരിയല്ലേ നമ്മുടെ മക്കൾ - അവരല്ലെ നമ്മുടെ യഥാർത്ഥ സമ്പാദ്യം നമ്മുടെ റിയൽ accomplishment ഭാവിയിലേക്കുള്ള നമ്മുടെ സന്ദേശങ്ങൾ

--------------------------------------------------------------

ഡോ റെജി ദിവാകർ

AMH In women

AMH ലെവലുകൾ നമുക്ക് ഫെർട്ടിലിറ്റി, ഗർഭിണിയാകാനുള്ള കഴിവ് എന്നിവയെക്കുറിച്ചുള്ള വിവരങതരുന്നു .. ആർത്തവ ക്രമക്കേടുകൾ കണ്ടെത്തുന്നതിനോ അല്ലെങ്കിൽ സ്ത്രീകളുടെ fertility potential നിരീക്ഷിക്കുന്നതിനോ ഈ പരിശോധന ഉപയോഗിക്കാം.----