Saturday 23 May 2020 12:03 PM IST : By സ്വന്തം ലേഖകൻ

സേവനം ആവശ്യമാണെങ്കിൽ മാത്രം; രോഗലക്ഷണങ്ങൾ ഉള്ളവർ മുടി വെട്ടാൻ പോകരുത്; സലൂണിലും ബ്യൂട്ടിപാര്‍ലറിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

hair-styling-hair-cutting-terms-and-definition

ദീർഘനാളത്തെ ലോക് ഡൗണിനു ശേഷം സലൂണുകളും ബ്യൂട്ടിപാര്‍ലറുകളും തുറന്നു പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. കരുതലിന്റെ നാളുകളാണ് ഇനി. വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെങ്കിൽ കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം എളുപ്പത്തിലാകും. സലൂണിലും ബ്യുട്ടിപാര്‍ലറിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പങ്കുവയ്ക്കുകയാണ് ഇൻഫോക്ലിനിക് ഫെയ്സ്ബുക് കുറിപ്പിലൂടെ... 

ഇൻഫോക്ലിനിക് പങ്കുവച്ച കുറിപ്പ് വായിക്കാം; 

സലൂണിലും ബ്യുട്ടിപാര്‍ലറിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മുടി വെട്ടാനും മുടി ഡ്രസ്സ് ചെയ്യാനും മാത്രമായി സലൂണുകൾ തുറക്കാൻ തീരുമാനമായിരിക്കുന്ന സാഹചര്യത്തിൽ അവിടെ രോഗവ്യാപനം തടയാൻ സ്വീകരിക്കേണ്ട പ്രായോഗിക നടപടികളെക്കുറിച്ച് ഏവരും ശ്രദ്ധാലുക്കളാവേണ്ടതുണ്ട്. നാം പേടിയ്ക്കുന്ന സാമൂഹിക വ്യാപനം ഉണ്ടായാൽ രോഗ വ്യാപന സാധ്യത കൂടുതലുള്ള സ്ഥലങ്ങളാണ് ഇത്തരം കേന്ദ്രങ്ങൾ.

പ്രതികൂല ഘടകങ്ങൾ

. പലയിടത്തും വായൂ സഞ്ചാരം കുറവുള്ള ഇടുങ്ങിയ മുറികൾ

. അടുപ്പിച്ച് ഉറപ്പിച്ച് വെച്ചിരിക്കുന്ന കസേരകൾ

. ഒരു ദിവസം മുഴുവൻ ഈ ക്ലോസ്ഡ് സ്പേസിൽ തുടരുന്ന ജീവനക്കാർ

. കസ്റ്റമേഴ്സിനോട് ശാരീരികമായി അടുത്ത് ഇടപഴകേണ്ടി വരുന്ന സാഹചര്യം

. നാളുകൾക്ക് ശേഷം പെട്ടന്ന് തുറക്കുമ്പോൾ വരുന്ന തിരക്ക്

ഇതൊക്കെ മനസ്സിൽ കണ്ടു കൊണ്ട് വേണം മുടി വെട്ടാൻ പോവാൻ.

കരുതൽ നടപടികൾ

. വളരെ അവശ്യമാണെങ്കിൽ മാത്രം ഈ സേവനം ഉപയോഗപ്പെടുത്തുക.

. രോഗലക്ഷണങ്ങൾ ഉള്ളവർ മുടി വെട്ടാൻ പോകരുത്.

. ഉപഭോക്‌താക്കളും ജീവനക്കാരും മാസ്ക് ധരിക്കണം.

. ജീവനക്കാരെയും, കസ്റ്റമേഴ്സിനെയും ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ച് താപനില പരിശോധന സ്ക്രീനിങ്ങിന് വിധേയമാക്കാൻ പറ്റിയാൽ നന്നാവും.

. കൂടുതല്‍ ഉപഭോക്താക്കള്‍ ഒരേ സമയം സലൂണ്‍/ പാര്‍ലറില്‍ എത്തുന്നത് നിരുല്‍സാഹപ്പെടുത്തുക.

. ഫോൺ മുഖേനയുള്ള അപ്പോയിൻ്റ്മെൻ്റ് സമ്പ്രദായം, ടോക്കൺ സിസ്റ്റം എന്നിവ ഏർപ്പെടുത്തി സമയക്രമം പാലിച്ച് ആൾക്കൂട്ടം ഒഴിവാക്കാൻ ശ്രദ്ധിക്കുക.

. എയർകണ്ടിഷൻ കഴിവതും ഒഴിവാക്കുക. ജനാലകൾ വാതിലുകൾ എന്നിവ തുറന്നിട്ട് വായൂ സഞ്ചാരം ഉറപ്പ് വരുത്താൻ ശ്രമിക്കണം.

. വാതിൽ തുറന്നിടാൻ കഴിയുന്നില്ലെങ്കിൽ, തുറക്കാൻ കൈപ്പിടിയിൽ പിടിക്കുമ്പോൾ ശ്രദ്ധിക്കണം. തൊട്ടു മുൻപ് വന്ന ആൾ അവിടെ സ്പർശിച്ചിട്ടുണ്ടാവാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഓരോരുത്തരും കയറുമ്പോഴും ഇറങ്ങുമ്പോഴും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക.

. ഓരോരുത്തരും കയറിയ ശേഷവും ഇറങ്ങിയ ശേഷവും വാതിലിന്റെ കൈപ്പിടികൾ അണുവിമുക്തമാക്കുന്നത് നന്നായിരിക്കും.

. വാതിലിനടുത്തും കാഷ് കൌണ്ടറിലും ഹാന്‍ഡ്‌ സാനിറ്റൈസർ വയ്ക്കുന്നത് നന്നായിരിക്കും.

. ഓരോ തവണയും ഉപഭോക്താവ് കസേരയിലിരിക്കുന്നതിന് മുൻപ് 70% ആൾക്കഹോൾ ഉള്ള സാനിറ്റൈസർ / വൈപ്സ് ഉപയോഗിച്ച് ഇരിപ്പിടം, കൈപ്പിടികൾ ക്ലീൻ ചെയ്യണം.

. ഒന്നില്‍ കൂടുതല്‍ ഇരിപ്പിടങ്ങള്‍ ഉള്ള സലൂണ്‍ /പാര്‍ലര്‍ ആണെങ്കില്‍ ഓരോ ഇരിപ്പിടത്തിലും പ്രത്യേകം ലോഷനുകളും ഉപകരണങ്ങളും ഉപയോഗിക്കേണ്ടതാണ്.

. ഇരിപ്പിടങ്ങൾ തമ്മിൽ 2 മീറ്ററിൽ കൂടുതൽ അകലം പാലിക്കുക.

. ജീവനക്കാർ കർശനമായി വ്യക്തി ശുചിത്വം പാലിക്കണം.

. ജീവനക്കാർ മാസ്ക് & ഗ്ലൗസ് ധരിക്കുകയും ഓരോ ഉപഭോക്താവിനെ സമീപിക്കുന്നതിനു മുൻപും ശേഷവും സോപ്പും വെള്ളവും അല്ലെങ്കിൽ 70% ആൾക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുകയും ചെയ്യുക.

. ഓരോ ഉപഭോക്താവിനും പ്രത്യേകം തുണി ടവലുകൾ ഉപയോഗിക്കുക. ഉപഭോക്താക്കൾ സ്വന്തം ടവൽ കൊണ്ടു വന്നു ഉപയോഗിക്കുന്നതു അഭികാമ്യം.

. പരമാവധി പണമിടപാടുകൾ ഓൺലൈൻ വഴി ആക്കുന്നത് നന്നായിരിക്കും. നേരിട്ട് പണം കൈമാറുകയാണ് എങ്കിൽ അതിനു ശേഷവും കൈകൾ വൃത്തിയാക്കാൻ ശ്രദ്ധിക്കുക.

. മുടി വെട്ടി വൃത്തിയാക്കിയശേഷം ഉപഭോക്താവ് സോപ്പ് തേച്ച് നന്നായി കുളിച്ച ശേഷം മാത്രം മറ്റ് ജോലികളിൽ ഏർപ്പെടുക.

. ഉപയോഗിച്ച മാസ്കുകൾ, ഗ്ലൗസ് എന്നിവ കൃത്യമായി അണുവിമുക്തമാക്കി നിർമ്മാർജ്ജനം ചെയ്യുക.

. സ്ഥാപനത്തിലെ തറ, ഫർണിച്ചറുകൾ എന്നിവ 1% ബ്ലീച്ച് ലായനി കൊണ്ട് ദിനേന വൃത്തിയാക്കണം.

. സ്ഥാപനത്തിൽ രോഗ ലക്ഷണമുള്ള ജീവനക്കാര്‍ ഉണ്ടെങ്കിൽ അവധി നൽകണം.

. ഏതെങ്കിലും തരത്തിലുള്ള സമ്പര്‍ക്ക ചരിത്രം ( കോവിഡ് 19 ) ബോധ്യപ്പെടുകയാണെങ്കില്‍ ജീവനക്കാര്‍ സ്വമേധയാ ഹോം ക്വാറന്റൈനില്‍ കഴിയേണ്ടതും അതാതു ജില്ലാ കൊറോണ കണ്ട്രോള്‍ റൂമിലും അടുത്തുള്ള ആരോഗ്യ സ്ഥാപനത്തിലും അറിയിക്കേണ്ടതുമാണ്. അവരുടെ നിർദ്ദേശപ്രകാരം മേൽ നടപടികൾ സ്വീകരിക്കണം.

. ഏന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ദിശയുടെ ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുക. ഫോൺ നമ്പർ: 1056

എഴുതിയത്: ഡോ. ദീപു സദാശിവൻ, ഡോ. അശ്വിനി. ആർ, ഡോ. ജിനേഷ്. പി.എസ്. ഇൻഫോ ക്ലിനിക്

അവലംബം: ആരോഗ്യ വകുപ്പിന് വേണ്ടി ആർദ്രം മിഷനിലെ ആരോഗ്യ പ്രവർത്തകർ തയാറാക്കിയ കുറിപ്പ്.

Tags:
  • Spotlight
  • Social Media Viral