Monday 10 August 2020 02:54 PM IST : By സ്വന്തം ലേഖകൻ

ഇനിയൊരു കലാശക്കൊട്ടിന് മനുഷ്യര്‍ ബാക്കിയുണ്ടായി എന്നു വരില്ല, പോരേ ക്രൂര വിനോദം; ഹൃദയംനൊന്ത് ജി. വേണുഗോപാല്‍

gv

ദുരന്തങ്ങള്‍ക്കു നടുവില്‍ പകച്ചു നില്‍ക്കുകയാണ് മലയാളക്കര. ഒന്നിനു പുറകേ ഒന്നായി എത്തിക്കൊണ്ടിരിക്കുന്ന ദുരന്തങ്ങളില്‍ മനുഷ്യന്‍ ഈയാംപാറ്റകളെ പോലെ മരിച്ചു വീഴുന്ന സങ്കടക്കാഴ്ചയാണ് എങ്ങും. വേദനകള്‍ മാത്രം ബാക്കിയാകുന്ന നിമിഷത്തില്‍ വൈകാരികമായി പ്രതികരിക്കുകയാണ് ഗായകന്‍ ജി വേണുഗോപാല്‍. ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും നാടിനെ കവര്‍ന്നെടുത്തുകൊണ്ടിരിക്കുന്നു. മുന്‍വര്‍ഷങ്ങളിലേതു പോലെ തന്നെ പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടയില്‍ ഇക്കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനാപകടത്തെക്കുറിച്ചുള്ള വാര്‍ത്ത കൂടി എത്തിയപ്പോള്‍ അത് നാടിനെ ഏറെ തളര്‍ത്തി. ഈ ദുരിതങ്ങള്‍ക്ക് ഇനിയും അറുതിവരുത്താനായില്ലേ എന്നു ചോദിക്കുകയാണ് ജി.വേണുഗോപാല്‍.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

ഇക്കഴിഞ്ഞ ആറു മാസങ്ങളായി ലോകമെങ്ങും നടമാടുന്ന രോഗപീഢ, മരണ, ദുരിതങ്ങള്‍ക്കിടയില്‍ മനസ്സ് കുളിര്‍ക്കാന്‍ ഇടയ്ക്കിടയ്‌ക്കെത്തിയിരുന്നത് കനിവിന്റെയും അതിജീവനത്തിന്റെയും കഥകള്‍ മാത്രമായിരുന്നു. ഇപ്പോള്‍, തുടര്‍ച്ചയായിത് മൂന്നാം വര്‍ഷവും കേരളത്തിന്റെ വടക്ക്, മദ്ധ്യ പ്രദേശങ്ങള്‍ പേമാരിയില്‍ അടിഞ്ഞൊടുങ്ങുമ്പോള്‍, ഭൂമി പിളര്‍ന്ന് ഉടലോടെ മനുഷ്യരെ വിഴുങ്ങുമ്പോള്‍, 'ഇത്രയും പോരാ ' എന്ന ഉഗ്ര ശാസനയോടെ വിധിയുടെ ഖഡ്ഗം ഇരുട്ടത്ത് വെട്ടിത്തിളങ്ങി വീണ്ടും ആഞ്ഞാഞ്ഞ് പതിക്കുന്നു. എങ്ങും ആര്‍ത്തനാദങ്ങള്‍, പാതി വെന്ത ശരീരങ്ങളില്‍ നിന്നും ആയുസ്സ് നീട്ടുവാനുള്ള യാചനകള്‍.

ഇനിയും മതിയായില്ലേ? ഇത്രയും പോരേ ക്രൂര വിനോദം ?

കൊട്ടിക്കയറിയ തായമ്പകയുടെ അവസാന കുട്ടപ്പൊരിച്ചില്‍ പോലെ, തനിയാവര്‍ത്തന മേളയില്‍ അതി ദ്രുതഗതിയിലെ വിന്യാസം പോലെ, വിധിയുടെ ഈ മൃഗീയ സിംഫണി ഇവിടെയവസാനിച്ചാലും! ഇനിയൊരു കലാശക്കൊട്ടിന് കാണികള്‍ അവശേഷിക്കുന്നുണ്ടാകില്ല.