Wednesday 09 October 2019 02:26 PM IST

‘ഉമ്മയുടെ കൈ ഉപ്പ ഫാൻ കൊണ്ട് തല്ലിയൊടിച്ചു, പിടിവിട്ടു പോയ ഞാൻ അന്ന് ശക്തമായി പ്രതികരിച്ചു’

Roopa Thayabji

Sub Editor

hanan ഫോട്ടോ: ബേസിൽ പൗലോ

ഒരു വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ 2018 ജൂലൈ 25ന് ആണ് ഹനാനെ കുറിച്ചുള്ള ആ വാർത്ത വന്നത്, ‘കോളജ് യൂണിഫോമിൽ മീൻ കച്ചവടം നടത്തുന്ന പെൺകുട്ടി’ അമ്മയെയും അനിയനെയും പോറ്റാനും പഠനച്ചെലവു കണ്ടെത്താനുമുള്ള ഹനാന്റെ നെട്ടോട്ടം പിന്നാലെ വാർത്തകളിൽ നിറഞ്ഞപ്പോൾ പലയിടത്തു നിന്നും സഹായമെത്തി. ഇതിനിടെ അപകടത്തിൽ നട്ടെല്ലു തകർന്ന് കിടപ്പിലായ ഹനാന്റെ ചികിത്സാചെലവുകൾ സർക്കാർ ഏറ്റെടുത്തു. ഒരു വർഷത്തിനിപ്പുറം ഹനാന്റെ ജീവിതത്തിൽ എന്താണു സംഭവിച്ചത് ? മാറിയ ജീവിതത്തെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചും നേരിടേണ്ടിവന്ന വിഷമങ്ങളെ കുറിച്ചും ഹനാൻ പറയുന്നു.

ഒരിടത്തൊരിടത്ത്...

ഇപ്പോഴും പലരും ചോദിക്കാറുണ്ട് എന്തിനാണ് മീൻ കച്ചവടം ചെയ്തതെന്ന്. ആ കഥ കുറെ വർഷം മുൻപു തൊട്ട് പറഞ്ഞു തുടങ്ങണം. ഉമ്മ സുഹറയുടെ സ്ഥലം തൃശൂരാണ്, ഉപ്പ ഹമീദിനെ മലേഷ്യയിൽ നിന്ന് മലപ്പുറത്തുള്ള ഒരു കുടുംബം ദത്തെടുത്തു കൊണ്ടുവന്നതാണ്. ഉപ്പയുടെ അനിയത്തി അനയ്‌യിൽ നിന്നാണ് എന്റെ പേരു വന്നത്. അനിയന്റെ പേര് ഹാദി.

ഉപ്പയും ഉമ്മയും വിവാഹശേഷം വളരെ സന്തോഷത്തോടെയാണ് ജീവിച്ചത്. ‘ദോസ്ത് പിക്കിൾസ്’ എന്ന സ്വന്തം ബിസിനസ് നല്ല നിലയിയിലായിരിക്കെ, ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഉപ്പ അപകടം പറ്റി കിടപ്പിലായി. പിന്നെ, കുന്ദംകുളത്തു നിന്ന് മുത്തുകൾ വാങ്ങി മാല കോർത്ത് കടകളിൽ കൊടുക്കുന്ന ജോലി തുടങ്ങി. അതും വിജയമായിരുന്നു. ആയിടെ മലേഷ്യയിലേക്ക് സഹോദരിയെ തേടി ഉപ്പ പോയെങ്കിലും ഫലമുണ്ടായില്ല. ഞാനും മാലയുണ്ടാക്കി കൂട്ടുകാർക്കും ടീച്ചേഴ്സിനുമൊക്കെ വിൽക്കുമായിരുന്നു. ആദ്യമായി ബാങ്ക് അക്കൗണ്ട് തുടങ്ങുന്നത് അങ്ങനെയാണ്.

ഉപ്പ കോൺട്രാക്ട് എടുത്ത് ഇലക്ട്രിക്കൽ വർക്കുകൾ ചെയ്യാൻ തുടങ്ങിയ കാലത്ത് ചെറുതായി മദ്യപാനം തുടങ്ങി. മദ്യപിച്ചു വന്ന് ഉമ്മയെ തല്ലും. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ അടുത്തുള്ള കുട്ടികൾക്കൊക്കെ ഞാൻ ട്യൂഷനെടുക്കുമായിരുന്നു. പ്ലസ്ടു പരീക്ഷ അടുത്ത സമയം. വണ്ടിയിടിച്ച് പരുക്കേറ്റ ഉമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഉപ്പ തയാറായില്ല. ഇതിനിടെ ഉമ്മയുടെ കൈ ഉപ്പ ഫാൻ കൊണ്ട് തല്ലിയൊടിച്ചു. പിടിവിട്ടു പോയ ഞാൻ ശക്തമായി പ്രതികരിച്ചു. കുറച്ചുദിവസം കഴിഞ്ഞ് അനിയനെയും കൊണ്ട് ഉപ്പ വീടുവിട്ടു പോയി. വാടക കൊടുക്കാനില്ലാതെ ഞങ്ങൾക്കും ഇറങ്ങേണ്ടിവന്നു. എന്റെ കാര്യങ്ങൾ അറിയാവുന്ന ആതിര എന്ന കൂട്ടുകാരി, എന്നെയും ഉമ്മയെയും അവരുടെ വീട്ടിൽ നിർത്തി.

വിശദമായ വായനയ്ക്ക്,  വനിത സെപ്തംബര് രണ്ടാം ലക്കം കാണുക