Tuesday 20 September 2022 11:25 AM IST : By സ്വന്തം ലേഖകൻ

ഹൃദയത്തിൽ നിന്നു പത്തു തോറ്റതിന്റെ നീറ്റൽ മാറാന്‍ 44 വര്‍ഷം കാത്തിരുന്നു; 59ാം വയസില്‍ കൂടുതൽ മാർക്ക് നേടി വിജയിച്ച് ജോസ്

thrissur-chalakudy-jose-success-story.jpg.image.845.440

1975ൽ, 15-ാം വയസ്സിൽ എസ്എസ്എൽസി പരീക്ഷയെഴുതി പരാജയപ്പെട്ടതിന്റെ നീറ്റൽ ഹൃദയത്തിൽ നിന്നു നീങ്ങാൻ ചാലക്കുടി കോടശേരി പഞ്ചായത്തിലെ മണലായി സ്വദേശി കുടിയിരിക്കല്‍ ജോസ് കാത്തിരുന്നതു നാലര പതിറ്റാണ്ടോളം. 2019ൽ ഗവ. ഗേൾസ് ഹൈസ്കൂളിൽ സാക്ഷരതാ മിഷന്റെ പത്താം ക്ലാസ് തുല്യതാ പരീക്ഷയെഴുതി ജയിച്ചപ്പോൾ പ്രായം 59. ഈ കേന്ദ്രത്തിൽ പരീക്ഷയെഴുതിയവരിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയായിരുന്നു ജയം. 4 എ പ്ലസും 6 എയും സ്വന്തമാക്കി. തുടർന്ന് ഗവ. ഐടിഐയിൽ ഇലക്ട്രിക്കൽ ട്രേഡിൽ പ്രവേശനം നേടി.

മക്കളുടെ പ്രായമുള്ള അധ്യാപകരും പേരക്കുട്ടികളുടെ പ്രായമുള്ള സഹപാഠികളുമായിരുന്നു കൂട്ട്. ഒടുവിൽ ട്രേഡ് ടെസ്റ്റിലും ജയിച്ചു. വീട്ടിലെ പ്രാരബ്ധങ്ങൾക്കിടയിൽ പാതി മുടങ്ങിയ പഠനത്തെ ജീവിതസായാഹ്നത്തിൽ കൂടെ കൂട്ടി വിജയിച്ചു കാട്ടി മറ്റുള്ളവർക്കു കൂടി മാതൃകയാകുകയാണ് ഇദ്ദേഹം. കൃഷിപ്പണി ചെയ്തും ബേക്കറി നടത്തിപ്പുമൊക്കെയായി ജീവിതം ഉന്തിയും തള്ളിയും നീക്കുന്നതിനിടയിൽ മൂത്ത മകൾ ജെസ്മിയെ നഴ്സിങ്ങും ഇളയ മകൾ ജെസ്‌ലിയെ ബികോമും പഠിപ്പിച്ചു.

മൂത്ത മകൾ ന്യൂസീലൻഡിൽ നഴ്സാണിപ്പോൾ. ഭാര്യ എൽസിയുടെ പിന്തുണ ജോസ് എടുത്തുപറയുന്നു. 80 ശതമാനം ഹാജർ ഉണ്ടെങ്കിൽ മാത്രമേ ഐടിഐ പരീക്ഷ എഴുതാനാകൂവെന്ന കാര്യമാണ് അധ്യാപകർ ആദ്യം ഓർമിപ്പിച്ചത്. നൂറു ശതമാനം ഹാജരും നേടി. അധ്യാപകരായ സോമനാഥ്, പി.ആർ ബിന്ദുമോൾ, എം.എസ്. സജന എന്നിവരെല്ലാം പൂർണ പിന്തുണ നൽകിയെന്നു ജോസ് പറഞ്ഞു.

Tags:
  • Spotlight
  • Motivational Story