ഇടുക്കി മാങ്കുളത്ത് അഞ്ചംഗ സംഘം കൊന്നുതിന്നത് ആറു വയസുള്ള പുള്ളിപ്പുലിയെ. വനത്തോട് ചേർന്നുള്ള കൃഷിയിടത്തിൽ നിന്ന് ഇരുമ്പു കേബിൾ ഉപയോഗിച്ച് കെണിവച്ചാണ് പുള്ളിപ്പുലിയെ പിടിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. മാങ്കുളം സ്വദേശികളായ മുനിപാറ വിനോദ്, ബേസിൽ, വി പി കുര്യാക്കോസ്, സി എസ് ബിനു, സലി കുഞ്ഞപ്പൻ, വടക്കും ചാലിൽ വിൻസന്റ് എന്നിവരെയാണ് ആസൂത്രിതമായ വേട്ട നടത്തിയതിന് വനപാലകർ അറസ്റ്റ് ചെയ്തത്.
കേസിൽ ഒന്നാം പ്രതിയായ വിനോദിന്റെ കൃഷിയിടത്തിൽ കെണി ഒരുക്കി പുലിയെ പിടികൂടുകയായിരുന്നു. 6 വയസ്സ് പ്രായമുള്ള ആൺ പുലിയെയാണ് പിടികൂടിയത്. പുലിയെ കൊന്നു മാംസം സംഘാംഗങ്ങൾ വീതിച്ചെടുക്കുകയായിരുന്നു. പുലിക്കു 40 കിലോയിൽ കൂടുതൽ തൂക്കം ഉണ്ടാകും എന്നാണ് വിലയിരുത്തൽ.
വിനോദിന്റെ വീട്ടിൽ നിന്ന് പുലിത്തോലും പുലി മാംസം കൊണ്ടുള്ള കറിയും പിടിച്ചെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മറ്റു 4 പ്രതികളും അറസ്റ്റിലായി. 10 കിലോഗ്രാം മാംസവും പ്രതികളിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.