Monday 23 May 2022 04:25 PM IST : By സ്വന്തം ലേഖകൻ

കാണാതായ പൊന്നോമന മകനെ കാത്ത് ഇനി രാജു ഇല്ല; 17 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു! ജീവനൊടുക്കിയ നിലയിൽ മൃതദേഹം

rahul-father5446677

കാണാതായ പൊന്നോമന മകനെ കാത്തിരിക്കാൻ ഇനി രാജു ഇല്ല. അഞ്ചാം വയസിൽ ആലപ്പുഴയിൽ നിന്ന് കാണാതായ രാഹുലിന്റെ  പിതാവാണ് ഇന്നലെ രാത്രി ജീവനൊടുക്കിയ രാജു. മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു 17 വർഷമായി രാജുവിന്റെ ജീവിതം. 

17 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് രാജു ജീവിതത്തിൽ നിന്ന് മടങ്ങുന്നത്. 2005 മെയ് 18നാണ് രാജുവിന്റെ മകൻ അഞ്ചു വയസുള്ള രാഹുലിന്റെ തിരോധാനം. സമീപത്തുള്ള മൈതാനത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് രാഹുലിനെ കാണാതായത്. അന്ന് ഗൾഫിൽ ജോലി ചെയ്തിരുന്ന രാജുവിനെ മകന്റെ തിരോധാനം തളർത്തി. എങ്കിലും മകനെ കണ്ടെത്താനുള്ള നിയമപോരാട്ടം തുടർന്നു. 

ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും മൂന്നു തവണ സിബിഐയും അന്വേഷിച്ചെങ്കിലും തുമ്പൊന്നും കിട്ടിയില്ല. അലപ്പുഴ പൂന്തോപ്പ് വാർഡിൽ രാഹുൽ നിവാസിൽ താമസിച്ചിരുന്ന രാജുവിന് മകനെ കാണാതായതിലുള്ള മനോവിഷമത്തിന് പുറമേ രോഗങ്ങളും ബാധിച്ചു. കുടുംബം സാമ്പത്തികമായും പ്രതിസന്ധിയിലായി.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് രാജു ഒരു തവണ കൂടി ഗൾഫിൽ പോയെങ്കിലും പ്രമേഹം മൂർച്ഛിച്ച് മടങ്ങേണ്ടി വന്നു. ഭാര്യ മിനിക്ക് കൺസ്യൂമർ ഫെഡിലെ താൽക്കാലിക ജോലിയിൽ നിന്ന് ലഭിക്കുന്ന വരുമാനമായിരുന്നു ഏക ആശ്രയം. വീണ്ടും വിദേശത്തേക്ക് പോകാനുള്ള ശ്രമവും വിജയം കണ്ടില്ല. ഭാര്യ മിനിയും മകൾ ശിവാനിയും ബന്ധുവീട്ടിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ഇനി ഈ വീട്ടിൽ രാഹുലിനെ കാത്തിരിക്കാൻ അമ്മ മിനിയും സഹോദരി ശിവാനിയും മുത്തശ്ശിയും മാത്രം.

Tags:
  • Spotlight