Tuesday 23 November 2021 02:31 PM IST : By സ്വന്തം ലേഖകൻ

ഭർത്താവ് അശ്ലീല സിനിമകൾ കാണുമായിരുന്നു, സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവവും; മനംമടുത്തപ്പോൾ മോഫിയ പോയി

mofiya-14

ഗാർഹിക പീഡനത്തെ തുടർന്ന് ആലുവ സ്വദേശി മോഫിയ പർവീൻ മരിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. സ്ത്രീധനന്റെ പേരിൽ ഒത്തിരി പീഡനങ്ങളും മാനസിക പ്രശ്നങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന മോഫിയ സഹികെട്ടാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറയുന്നു. നിക്കാഹിനു ശേഷം രണ്ട് മൂന്ന് ദിവസം താമസിപ്പിച്ചതിനു ശേഷം കുട്ടിയെ തിരിച്ചയക്കുന്നതായിരുന്നു ഭർതൃവീട്ടുകാരുടെ രീതി. പിന്നീട്, ഭർത്താവ് മുഹ്‌സിൻ രാത്രി അശ്ലീല സിനിമകൾ കാണുന്നത് മോഫിയ മനസ്സിലാക്കി. സ്ത്രീധനം ഉൾപ്പെടെയുള്ള കാര്യങ്ങൾ പറഞ്ഞ് മാനസികവും ശാരീരികവുമായി കുട്ടിയെ ഇവർ ഉപദ്രവിക്കുമായിരുന്നു. എല്ലാം ക്ഷമിച്ചും സഹിച്ചും ദിവസങ്ങളോളം മോഫിയ പിടിച്ചു നിന്നു. ഒടുവിൽ നിവൃത്തികെട്ടപ്പോഴാണ് വീട്ടുകാരെ കാര്യങ്ങള്‍ ധരിപ്പിച്ചത്.

ഫെയ്സ്ബുക്ക് വഴിയുള്ള പരിചയമാണ് പ്രണയത്തിലെത്തിയത്. എത്രയും വേഗം വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും കുട്ടിയുടെ മാതാപിതാക്കൾ സമ്മതിച്ചില്ല. എന്നാൽ, നിക്കാഹെങ്കിലും നടത്തിനൽകണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിന് അത് നടത്തി. ഡിസംബറിൽ ആഘോഷമായി വിവാഹം നടത്താമെന്നായിരുന്നു തീരുമാനം. നിക്കാഹിനു ശേഷം ഭർതൃവീട്ടുകാർ ഇടക്കിടെ കുട്ടിയെ കൂട്ടിക്കൊണ്ടുപോകുമായിരുന്നു. കഴിഞ്ഞ ഒക്ടോബർ 28ന് മുഹ്‌സിൻ ആലുവ പള്ളിയിൽ തലാഖ് നോട്ടീസ് നൽകി. അതിൽ ഞങ്ങൾ സഹകരിച്ചില്ല. പിന്നീടാണ് പൊലീസിൽ പരാതിപ്പെട്ടത്.

ആലുവ ഡിവൈഎസ്പിക്ക് പെൺകുട്ടിയുടെ കുടുംബം പരാതി നൽകി.. ഇന്നലെ പെൺകുട്ടിയുടെയും ഭർത്താവിൻ്റെയും വീട്ടുകാരെ മധ്യസ്ഥ ചർച്ചയ്ക്ക് വിളിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു ആത്മഹത്യ.

മധ്യസ്ഥ ചർച്ചയിൽ സിഐ വളരെ മോശമായാണ് സംസാരിച്ചതെന്ന് പരാതി ഉയരുന്നുണ്ട്. മോഫിയയുടെ ആത്മഹത്യ കുറിപ്പിൽ ഇത് സൂചിപ്പിക്കുന്നുമുണ്ട്. വീട്ടിലെത്തി അല്പസമയം ഒറ്റക്കിരിക്കട്ടെ എന്നുപറഞ്ഞ് മുറിയിൽ കയറി വാതിലടച്ചു. ഇടക്കിടെ വാതിലിൽ മുട്ടിയപ്പോൾ അവൾ മൂളുന്നുണ്ടായിരുന്നു. എന്നാൽ, പിന്നീട് അനക്കമില്ലാതായി. ജനലിലെ ഗ്ലാസ് പൊട്ടിയ ഇടത്ത് നോക്കിയപ്പോൾ തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കയറുകയായിരുന്നു.