കെഎസ്ആർടിസി ബസിൽ കുഴഞ്ഞുവീണ യാത്രക്കാരന്റെ ജീവൻ രക്ഷിച്ച് നഴ്സ് മാതൃകയായി. കൊല്ലം ജില്ലാ ആശുപത്രിയിലെ നഴ്സ് അശ്വതിയാണ് സമയോചിതമായ ഇടപെടലിലൂടെ യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ചത്. രണ്ടു ദിവസം മുൻപ് കൊല്ലത്തു നിന്ന് തെങ്കാശിക്ക് പോയ കെഎസ്ആർടിസി ബസിലാണ് യാത്രക്കാരനായ ഒരാൾ കുഴഞ്ഞുവീണത്. ബസ് കൊല്ലം നഗരം വിട്ട് കരിക്കോട് ജംക്ഷൻ എത്തിയതേയുള്ളു.
കണ്ടക്ടറും ഡ്രൈവറും ഉൾപ്പെടെയുള്ളവർ രോഗിയെ പിടിച്ചെഴുന്നേൽപ്പിച്ചെങ്കിലും പ്രശ്നം ഗുരുതരമാണെന്ന് മനസ്സിലാക്കി. അപ്പോഴാണ് ബസ്സിലുണ്ടായിരുന്ന അഞ്ചുമാസം ഗർഭിണി കൂടിയായ അശ്വതി ആശ്വാസമായത്. കുഴഞ്ഞുവീണയാൾക്ക് രക്ഷയായി മാറിയത് അശ്വതിയുടെ കരങ്ങൾ. അശ്വതി യാത്രക്കാരനെ പരിശോധിക്കുകയും ഹൃദയാഘാതമെന്ന് തിരിച്ചറിയുകയും ചെയ്തു. ഉടൻതന്നെ സിപിആർ നൽകിയ ശേഷം സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വിദഗ്ധ ചികിത്സ ആവശ്യമായതിനാൽ പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനും അശ്വതി ഉണ്ടായിരുന്നു. രോഗി അപകടാവസ്ഥ തരണം ചെയ്തിന് ശേഷമാണ് അശ്വതി ആശുപത്രിയിൽ നിന്നിറങ്ങിയത്. അശ്വതിയുടെ സമയോചിതമായ ഇടപെടലാണ് യാത്രക്കാരന് തുണയായത്. യാത്രക്കാരും ഡോക്ടർമാരും അശ്വതിയെ അഭിനന്ദിച്ചു. കുണ്ടറ മുളവന സ്വദേശിയായ ശരത് ബാബുവിന്റെ ഭാര്യയാണ് അശ്വതി.