പ്രണയം നിരസിച്ചതിനു കൊല്ലപ്പെട്ട വനിതാ സിവിൽ പൊലീസ് ഓഫിസർ സൗമ്യ പുഷ്പാകരന് (34) നാട് യാത്രാമൊഴിയേകി. ഔദ്യോഗിക ബഹുമതികളോടെ ഇന്നലെ രാവിലെ 11 മണിക്കു വള്ളികുന്നത്തെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. സൗമ്യ ജോലി ചെയ്തിരുന്ന വള്ളികുന്നം പൊലീസ് സ്റ്റേഷനിൽ രാവിലെ മൃതദേഹം പൊതുദർശനത്തിനു വച്ചു. ജില്ലാ പൊലീസ് മേധാവി കെ.എം.ടോമിയും സഹപ്രവർത്തകരും സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളും ആദരാഞ്ജലിയർപ്പിച്ചു. തുടർന്നു മൃതദേഹം നാലുവിള ജംക്‌ഷനിലെ വീട്ടിലേക്കു കൊണ്ടുപോയി.
ഭർത്താവ് വി.സജീവ്, മക്കൾ ഋഷികേശ്, ആദിദേവ്, ഋതിക, സൗമ്യയുടെ മാതാപിതാക്കൾ, സഹോദരി തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. സൗമ്യയുടെ യൂണിഫോം മൃതദേഹ പേടകത്തിൽ വച്ചു വള്ളികുന്നം എസ്ഐ ഷൈജു ഇബ്രാഹിം അവസാന സല്യൂട്ട് നൽകി. പ്രതി കാക്കനാട് വാഴക്കാല സ്വദേശി അജാസിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലെത്തിച്ചു സംസ്കരിച്ചു. ഗുരുതരമായ പൊള്ളലുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അജാസ് ബുധനാഴ്ച വൈകിട്ടാണു മരിച്ചത്.
‘ചങ്കിൽ കയറി ചോരയിൽ ചേർന്നിട്ട് പതിനേഴ് വർഷം’; മരിക്കാത്ത ഓർമ്മകൾ; മനംതൊട്ട് വീണ്ടും ബിജിബാൽ
ഫൊട്ടോഗ്രഫി ആരും പഠിപ്പിക്കേണ്ട, ഈ പെങ്കൊച്ചിന്റെ ക്രിയേറ്റിവിറ്റി വേറെ ലെവലാ! വിഡിയോ
കണ്ണീരോർമകളിൽ നീറി കൂട്ടുകാരി സൗമ്യ
സൗമ്യമാരുടെ കൂട്ടു പിരിഞ്ഞു. പൊലീസിലെ പരിശീലന കാലം മുതലുള്ള സൗഹൃദത്തിന്റെ ഓർമകളിൽ, കൂട്ടുകാരിയുടെ മൃതദേഹത്തിനു മുന്നിൽ മറ്റൊരു സൗമ്യ പൊട്ടിക്കരഞ്ഞു, കുഴഞ്ഞു വീണു. കൊല്ലം സ്വദേശിനിയായ സൗമ്യ ഇപ്പോൾ ആലപ്പുഴ പിങ്ക് പൊലീസിലാണ്. ഒന്നായ പേരുപോലെ ഉറ്റ സൗഹൃദമായിരുന്നു ഇരുവരും തമ്മിൽ. പൊലീസ് യൂണിഫോമിലാണു സൗമ്യ കൂട്ടുകാരിക്ക് അവസാന യാത്രാമൊഴിയേകാൻ എത്തിയത്. പൊട്ടിക്കരഞ്ഞ സൗമ്യയെ ആശ്വസിപ്പിക്കാൻ സഹപ്രവർത്തകർ ഏറെ ശ്രമിച്ചു. പിന്നാലെ ബോധം മറഞ്ഞു സൗമ്യ കുഴഞ്ഞു വീണു. ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിലേക്കു കൊണ്ടുപോയി. ബോധം തെളിഞ്ഞ് അൽപനേരം ആശുപത്രിയിൽ വിശ്രമിച്ച ശേഷം സൗമ്യ വീണ്ടും മരണവീട്ടിലേക്കു തിരിച്ചു.
അവസാന സല്യൂട്ട് നൽകി സഹപ്രവർത്തകർ.
5 വർഷം സൗമ്യ അഭിമാനത്തോടെ അണിഞ്ഞ യൂണിഫോം എസ്ഐ മൃതദേഹത്തിന്റെ കാൽക്കൽവച്ചു. കരുത്തിന്റെ കാക്കിനിറം പുനരർപ്പിച്ചു സഹപ്രവർത്തകയെ അവസാനമായി സല്യൂട്ട് ചെയ്തു. യൂണിഫോമും അടയാളങ്ങളും പി ക്യാപ്പുമാണ് എസ്ഐ ഷൈജു ഇബ്രാഹിം സമർപ്പിച്ചത്. വള്ളികുന്നം സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന നെയിം പ്ലേറ്റ് ഉൾപ്പെടെയുള്ള അടയാളങ്ങളാണു തിരികെ നൽകിയത്.ഇങ്ങനെയൊരു പ്രശ്നമുണ്ടെന്ന് ഒരിക്കലെങ്കിലും തന്നോടു പറഞ്ഞിരുന്നെങ്കിൽ സൗമ്യയ്ക്ക് ഇതു സംഭവിക്കില്ലായിരുന്നു. ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കൈകോർത്തു കാവലാളാകാമെന്നും ഷൈജു ഇബ്രാഹിം സമൂഹമാധ്യത്തിൽ കുറിച്ചു.